അലൂമിനിയം ഷീറ്റിട്ട് താത്കാലികമായി നിര്‍മിച്ചിരിക്കുന്ന ടിക്കറ്റ് കൗണ്ടര്‍.
കൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ 361.17 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള വന്‍ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. പദ്ധതിയുടെ പകുതിയോളം പ്രവൃത്തികളേ പൂര്‍ത്തിയായിട്ടുള്ളൂ. നിര്‍മാണ തൊഴിലാളികളുടെ ലഭ്യതക്കുറവും മെറ്റീരിയലുകള്‍ ലഭിക്കുന്നതിലെ കാലതാമസവും കാരണം ലക്ഷ്യമിട്ടതിനേക്കാള്‍ നിര്‍മാണം വൈകുകയാണ്. ഇതാണ് ദുരിതം ഇരട്ടിപ്പിക്കുന്നത്.
2025-26 കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി നിലവില്‍ പദ്ധതി രൂപരേഖയിലുണ്ടായ മാറ്റങ്ങളും പുതിയ നിര്‍ദേശങ്ങളും കാരണം വീണ്ടും നീളുകയാണ്. മുന്‍ റിപ്പോര്‍ട്ടുകള്‍ 2026 റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് സ്റ്റേഷന് തുറക്കുമെന്നായിരുന്നു പ്രതീക്ഷ. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ യാത്രാദുരിതം തുടരുമെന്നുറപ്പായി. ഓണക്കാലം പോലുള്ള തിരക്കേറിയ സമയങ്ങളില്‍ ദിനംപ്രതി ഏകദേശം 55,000 യാത്രക്കാരും നൂറോളം ട്രെയിനുകളും എത്തുന്ന സ്റ്റേഷനായതിനാല്‍ ചെറിയ തടസങ്ങള്‍ പോലും യാത്രക്കാര്‍ക്ക് വലിയ ദുരിതമായി മാറുന്നു.
സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ വലിയ ഭാഗം പൊളിച്ചുമാറ്റിയിരിക്കുകയാണ്. പ്ലാറ്റ്ഫോം ഒന്നിന്റെ വലിയ ഭാഗത്ത് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ മഴയും വെയിലും കൊള്ളേണ്ട അവസ്ഥയിലാണു യാത്രക്കാര്‍.
പ്രത്യേകിച്ച് മുതിര്‍ന്ന യാത്രക്കാര്‍ക്കു മഴക്കാലത്തു യാത്ര വളരെ പ്രയാസകരമായിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് നനയാതെ നിൽ ക്കാന്‍ ഇടമില്ല. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ തങ്ങളുടെ നിര്‍ദിഷ്ട കോച്ചുകളിലേക്കു നടന്നുപോകാന്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ യാത്രക്കാര്‍ മഴയും വെയിലും കൊള്ളണം.
പല പ്ലാറ്റ്ഫോമുകളിലേക്കുമുള്ള നടപ്പാതകള്‍ ഇടുങ്ങിയതാണ്. മഴക്കാലത്ത് വെള്ളക്കെട്ടും രാത്രികാലങ്ങളില്‍ വെളിച്ചക്കുറവും ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, പ്രവേശന കവാടങ്ങളില്‍ നിന്നു പ്ലാറ്റ്ഫോമുകളിലേക്കുള്ള താത്കാലിക വഴികള്‍ വളരെ ഇടുങ്ങിയതാണ്. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ തമ്മില്‍ തട്ടിയുംമുട്ടിയും കൂട്ടിയിടിച്ചും നടക്കേണ്ടി വരുന്നു. രാത്രികാലങ്ങളിലും വൈദ്യുതി തടസപ്പെടുമ്പോഴും ഈ താത്കാലിക വഴികളില്‍ ആവശ്യത്തിന് വെളിച്ചമുണ്ടാകാറില്ല. ഇടുങ്ങിയ വഴിയിലെ കമ്പിത്തൂണുകളില്‍ തട്ടി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചെറിയ മഴ പെയ്താല്‍ പോലും പ്ലാറ്റ്ഫോമുകളിലേക്കുള്ള വഴിയില്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് മുതിര്‍ന്ന പൗരന്മാര്ക്കും കുട്ടികള്‍ക്കും യാത്ര ദുഷ്കരമാക്കുന്നു. നിലവിലെ നിര്‍മാണ പ്രവൃത്തികള്‍ കാരണം സ്റ്റേഷനിലേക്കു പ്രവേശിക്കാനും പുറത്തിറങ്ങാനും യാത്രക്കാര്‍ കഷ്ടപ്പെടുന്നു. സ്റ്റേഷനിലെ ഇരുട്ടും റെയില്‍വേ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്കും യാത്രക്കാരെ അലട്ടുന്നു. രണ്ടാംകവാടത്തിന്റെ ഭാഗത്തെ റോഡില്‍ വാഹനങ്ങള്‍ നിരനിരയായി പാര്‍ക്കു ചെയ്തിരിക്കുകയാണ്. അത് അനധികൃത പാര്‍ക്കിംഗാണ്.
ഇതിന് പുറമെ സ്വകാര്യ ബസുകള്‍ കവാടം അടച്ച് നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും ചെയ്യും. അതോടെ കാറിലടക്കം എത്തുന്നവര്‍ക്ക് സ്റ്റേഷനിലേക്കു കടക്കുക അസാധ്യമാകുന്നു. അനധികൃത പാര്‍ക്കിംഗ് ചൂണ്ടിക്കാട്ടി ട്രാഫിക് പോലീസിന് ഇതുസംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അവര്‍ കേട്ടഭാവം നടിക്കാറില്ല.
നിലവിലുണ്ടായിരുന്ന പ്രധാന ടിക്കറ്റിംഗ് സമുച്ചയം പൊളിച്ചതിനെത്തുടര്ന്നു താത്കാലിക ടിക്കറ്റ് കൗണ്ടറുകളാണു പ്രവര്‍ത്തിക്കുന്നത്. കൗണ്ടറുകളുടെ എണ്ണം കുറവായതിനാലും ഷീറ്റുകൊണ്ടുണ്ടാക്കിയ താത്കാലിക പന്തലുകളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാലും ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു.
കൂടാതെ ടിക്കറ്റ് കൗണ്ടറും ഇന്‍ഫര്‍മേഷന്‍ സെന്ററുമെല്ലാം എവിടെയെന്നറിയാതെ സ്റ്റേഷനിലും പരിസരത്തും വട്ടംചുറ്റുകയാണ് മിക്കവരും. യാത്രക്കാര്‍ക്ക് കാണാവുന്ന തരത്തില്‍ സ്റ്റേഷനുമുന്നില്‍ ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടുമില്ല. അനൗണ്‍സ്മെന്റും ഉണ്ടാകാറില്ല. സ്റ്റേഷനില്‍ ഡ്യൂട്ടിക്കുള്ള പോലീസുകാരോ മറ്റ് യാത്രക്കാരോ മിക്കപ്പോഴും വഴികാട്ടികള്‍. കൗണ്ടര്‍ കണ്ടെത്തി ക്യൂനിന്ന് ടിക്കറ്റുമായി വരുമ്പോഴേക്കും പോകേണ്ട ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയിരിക്കും. കോച്ചുകളുടെ സ്ഥാനം വ്യക്തമാക്കുന്ന ബോര്‍ഡുകളും നിര്‍മാണത്തിന്റെ ഭാഗമായി അഴിച്ചുവച്ചിരിക്കുകയാണ്. ഇതുമൂലം കോച്ചുകള്‍ എവിടെയെല്ലാമാകുമെന്ന് ആര്‍ക്കും നിശ്ചയമില്ല. ഫലമോ പ്രായമായവരും അവശനിലയിലുള്ളവരും പ്ലാറ്റ് ഫോമിലൂടെ നെട്ടോട്ടമോടേണ്ട അവസ്ഥയും.
സ്റ്റേഷനില്‍ ആവശ്യത്തിനു കസേരകളുണ്ടെങ്കിലും, പ്ലാറ്റ്ഫോമില്‍ നിര്‍മാണ സാമഗ്രികളും ട്രോളികളും വച്ചിരിക്കുന്നതിനാലും മേല്‍ക്കൂരയില്ലാത്തതിനാലും ഇവ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ നിരത്തിയിടാന്‍ കഴിയുന്നില്ല. ഇതിനാല്‍ ദീര്‍ഘനേരം നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. പ്ലാറ്റ്ഫോമുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിരതെറ്റിക്കിടക്കുന്നതും നിര്‍മാണ സാമഗ്രികള്‍ ചിതറിക്കിടക്കുന്നതും ട്രെയിന്‍ കയറാനും ഇറങ്ങാനും ശ്രമിക്കുന്ന യാത്രക്കാര്‍ വീഴാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതിനാല്‍, താത്കാലിക സംവിധാനങ്ങളോടെയാണ് ക്ലോക്ക് റൂമും പാഴ്സല്‍ ഓഫീസും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറയാമെന്നല്ലാതെ പ്രയോജനമില്ലെന്നു യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.
താത്കാലികമായി സജ്ജീകരിച്ചിട്ടുള്ള ശുചിമുറികൾ കൃത്യസമയത്ത് വൃത്തിയാക്കാത്തതിനാല്‍ കടുത്ത ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്നതിന് അനുസരിച്ച് ഇവ വൃത്തിയായി പരിപാലിക്കുന്നില്ല.
കെട്ടിടങ്ങളുടെ പൊളിച്ചുപണിയല്‍ കാരണം പഴയ സ്ഥിരമായ ടോയ്ലെറ്റുകളില് പലതും അടച്ചുപൂട്ടുകയോ പൊളിച്ചുമാറ്റുകയോ ചെയ്തിട്ടുണ്ട്. പകരം നിര്‍മിച്ച താത്കാലിക ടോയ്ലറ്റുകളില് ആവശ്യത്തിന് വെളിച്ചമോ കാറ്റോ ലഭിക്കാനുള്ള സൗകര്യങ്ങളില്ല. പലപ്പോഴും ടോയ്ലെറ്റുകളില് വെള്ളം ലഭിക്കാറില്ലെന്നും രാത്രികാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തത് കാരണം രാത്രിയാത്ര ചെയ്യുന്നവര്‍ക്കും സ്ത്രീകള്‍ക്കും ഇത് ഉപയോഗിക്കാന്‍ വലിയ ഭയമാണെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍മാണ സാമഗ്രികളും പൊടിപടലങ്ങളും നിറഞ്ഞ വഴിയിലൂടെ വേണം പലപ്പോഴും ഈ ബാത്ത്റൂമുകളിലേക്ക് എത്തിച്ചേരാന്‍. റെയില്‍വേ സ്റ്റേഷനിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി നിലവില്‍ ഉപയോഗപ്രദമായ ടോയ്ലെറ്റുകളുടെ എണ്ണം വളരെ കുറവാണ്. ഇത് ടോയ്ലെ റ്റുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ രൂപപ്പെടാന്‍ കാരണമാകുന്നു.