തൃശൂർ: വ്യാപാരിസമൂഹം കോർപറേഷനുമായി ഏറ്റുമുട്ടാൻ ശ്രമിക്കരുതെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദ്. കുറുപ്പം റോഡിലെ അശാസ്ത്രീയ നിർമാണം പരിഹരിക്കാനുള്ള നടപടികൾ എല്ലാവിധ ചർച്ചകൾക്കും ശേഷമാണ് നടക്കുകയെന്നും ഇരുട്ടിന്റെ മറവിലല്ലെന്നും അദ്ദേഹം ഇന്നലെ ചേർന്ന കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ പറഞ്ഞു. പിഡ്ബ്ല്യുഡിയുടേത് അടക്കമുള്ള എല്ലാ റിപ്പോർട്ടുകളും ലഭിക്കട്ടെ, എന്നിട്ടു നോക്കാം നിർമാണം എന്ന തീരുമാനത്തിലേക്ക് കോർപറേഷനെ എത്തിക്കരുതെന്നും മുന്നറിയിപ്പു നൽകി.
നിർമാണ പ്രവൃത്തികൾ തുടങ്ങാനൊരുങ്ങുന്പോൾ വ്യാപാരികളും സമീപത്തെ വീട്ടുകാരും തടയുകയാണ്. അശാസ്ത്രീയ നിർമാണം തുടങ്ങിവച്ച എൽഡിഎഫ് ഇപ്പോൾ കുറ്റപ്പെടുത്തുകയാണെന്നും എ. പ്രസാദ് ചൂണ്ടിക്കാട്ടി. കോടികണക്കിന് രൂപ ചെലവഴിച്ചാണ് കഴിഞ്ഞ ഭരണസമിതി നിർമാണം നടത്തിയത്. വ്യാപാരികളെയും സംസ്ഥാന പിഡബ്ല്യുഡി വകുപ്പിനെയും എൻജിനിയറിംഗ് കോളജ് അധികൃതരെയും ചർച്ചയ്ക്കു വിളിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മേയർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷത്തെ ഉൾപ്പെടുത്തി സർവകക്ഷിചർച്ച നടത്തി. കാനയുടെ മുകളിൽ സ്ലാബിടരുത് ഗ്രില്ലു മതി, സ്ലാബ് തുളയ്ക്കരുത്, കാനയുടെ അടിഭാഗം മുതൽ പുതുക്കിപ്പണിയണം എന്നു തുടങ്ങുന്ന വാശികളാണ് വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. 500 മീറ്റർ കാന നിർമിച്ചാൽ ആശങ്ക പരിഹരിക്കാമെന്ന നിർദേശവും വ്യാപാരികൾ അംഗീകരിച്ചില്ല. വ്യാപാരികൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വികലമായ കാന നിർമാണത്തിലെ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് കോർപറേഷൻ പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ്‍ ആവശ്യപ്പെട്ടതോടെയാണ് പ്രതികരണം.
ബിജെപി കൗണ്‍സിലർ പൂർണിമ സുരേഷം ഇക്കാര്യം ഉന്നയിച്ചു. നിർമാണം നടക്കുന്ന ഭാഗത്തുള്ള വീട്ടുകാർക്ക് പുറത്തിറങ്ങാൻപോലും ബുദ്ധിമുട്ടാണെന്ന് പൂർണിമ സുരേഷ് പറഞ്ഞു. അസൗകര്യം നേരിട്ട കുടുംബത്തെ നേരിൽക്കണ്ട് എത്രയുംവേഗം പ്രശ്നം പരിഹരിക്കാമെന്ന് മേയർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതുവരെ പാലിച്ചില്ലെന്നും ആരോപിച്ചു.