മൂത്തേടം കുറ്റിക്കാട്ട് സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ മാലിന്യ നിക്ഷേപം.
എടക്കര: മലയോരപാതയോടു ചേർന്ന ജനവാസ കേന്ദ്രത്തിൽ നിക്ഷേപിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പൊലിസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്തിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളാണ് ഇന്നലെ രാവിലെ എട്ടര മുതൽ എടക്കര പൊലിസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയത്.
മൂന്നാഴ്ച മുന്പ് മൂത്തേടം പഞ്ചായത്തിൽ മലയോരപാതയ്ക്ക് സമീപം കുറ്റിക്കാട് ജനവാസ കേന്ദ്രത്തിൽ സ്വകാര്യവ്യക്തി നിർമിച്ച താത്കാലിക ഷെഡിൽ ലോഡ് കണക്കിന് അജൈവ മാലിന്യങ്ങൾ തള്ളിയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ജനവാസകേന്ദ്രത്തിൽ കൊണ്ടുവന്ന് നിക്ഷേപിച്ചവർക്കെതിരേ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ എടക്കര പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങൾ പൊലിസ് കസ്റ്റഡിയിലെടുത്തു. സ്ഥലം ഉടമയിൽനിന്ന് 50,000 രൂപ പിഴയൊടുക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ നോട്ടീസും നൽകി. എന്നാൽ ഈ മാലിന്യങ്ങൾ പഞ്ചായത്തിന്റെ ചെലവിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇ മെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ ഭരണസമിതി അംഗങ്ങൾ പ്രതിഷേധവുമായി എടക്കര പൊലിസ് സ്റ്റേഷനിലെത്തിയത്. എസ്ഐ കെ.ആർ. ജസ്റ്റിനുമായി വിഷയം ചർച്ച ചെയ്ത ശേഷമാണ് ഭരണസമിതി അംഗങ്ങൾ പിരിഞ്ഞത്.
മഞ്ചേരി നഗരസഭയിൽനിന്നുള്ള മാലിന്യങ്ങളാണ് മൂത്തേടം ഗ്രാമപഞ്ചായത്തിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നിക്ഷേപിച്ചതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹിമാൻ പറഞ്ഞു.
മൂന്ന് ടോറസ് ലോറികളിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ചത്. എന്നാൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ ചെറിയ ടിപ്പറുകളാണ്. ഇതുസംബന്ധിച്ച് കളക്ടർക്ക് മൂത്തേടം ഗ്രാമപഞ്ചായത്ത് അധികൃതർ പരാതി നൽകിയിട്ടുണ്ട്.