ചീരകൃഷി
നേമം: മണ്ണിനെ ചുവന്നപ്പട്ടുടിപ്പിച്ച പോലെ കല്ലിയൂർ വെള്ളായണിയിലെ നെടിഞ്ഞലിലെ ചീരപാടങ്ങൾ. ഏക്കർ കണക്കിന് പാടത്താണ് ചീരകൃഷി നടത്തിയത്. കാൽനൂറ്റാണ്ടിലേറെയായി കല്ലിയൂർ നെടിഞ്ഞൽ ജെ.ജെ. ഭവനിൽ ജോയി (56) രണ്ടര ഏക്കറിൽ ചീരക്കൃഷി ചെയ്യുന്നുണ്ട്.
ചീരവിത്ത് പാകിയാൽ മുപ്പതു മുതൽ മുപ്പത്തിയഞ്ച് ദിവസത്തിനുള്ളിൽ വിളവെടുക്കാം. മഴയാണെങ്കിൽ നാൽപ്പത്തിയഞ്ച് ദിവസം വരെ നീളും. പട്ടുസാരി ഇനത്തിൽപ്പെട്ട ചീരവിത്താണ് പാകുന്നത്. എല്ലാ ദിവസും പുലർച്ചെയാണ് വിളവെടുപ്പ് . ചാല ഉൾപ്പെടയുള്ള പ്രധാന മാർക്കറ്റുകളിലും കയറ്റുമതിക്കുമായിട്ടും നിരവധി പേരാണ് കല്ലിയൂരിലെ നെടിഞ്ഞലിൽനിന്നും ചീര വാങ്ങാനെത്തുന്നത്. 25 കിലോ വരുന്ന ഒരുകെട്ട് ചീര 500 രൂപയ്ക്കാണ് വിൽക്കുന്നത്. ചുവപ്പിനു പുറമെ പച്ചച്ചീരയും കൃഷി ചെയ്യുന്നുണ്ട്. നെടിഞ്ഞലിലെ ചീര വിത്തിനും ആവശ്യകാരേറെയാണ്.
ഒരു കിലോ വിത്തിനു 4,000 രൂപ വരെ വില ലഭിക്കും. ഇവിടെനിന്നും അയൽ ജില്ലകളിലേക്കും ചീര പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ കൊണ്ടുപോകാറുണ്ടെന്നു ജോയി പറഞ്ഞു. കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന നെടിഞ്ഞലിലെ ചീരപ്പാടങ്ങൾ ആരെയും ആകർഷിക്കും.