എം.വി. ഗോവിന്ദൻ (File Photo)
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് കേസിലെ ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും പാര്‍ട്ടിവിരുദ്ധ മനസ് രൂപപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ ഒത്താശയോട് കൂടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരായി ഇ ഡിയുടെ കടന്നാക്രമണം നടക്കുകയാണ്. കോഴിക്കോട്ട് പി.എ. മുഹമ്മദ് റിയാസുമായി പരിചയമുണ്ടെന്നതിന്‍റെ പേരില്‍ ഒമ്പത് പേരെ ചോദ്യം ചെയ്തു. സിപിഎമ്മിന്‍റെ അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്ത് പുകമറ സൃഷ്ടിച്ച് പാര്‍ട്ടിവിരുദ്ധ മനോഭാവമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
പാർട്ടി ശക്തമായി പ്രതിരോധിക്കും. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിച്ച് അന്വേഷണം നടത്താനാണ് ഇഡി ശ്രമം. ഒരു വസ്തുതയും ഇല്ലാത്ത കാര്യത്തിൽ അന്വേഷണം നടത്തി വസ്തുതയുണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ചൊവ്വാഴ്ച സിപിഎം നേതാവിന്‍റെ വീട്ടില്‍ അടക്കം എട്ടിടങ്ങളില്‍ ഇഡി പരിശോധന നടന്നിരുന്നു. വീണ ടിയും മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന നടന്നത്.
Tags : ED investigation PAMohammedRiyas MVGovindan