സംവിധായകനിൽ നിന്നും നടനിലേക്കുള്ള ദൂരമെത്രയെന്നതിന് ഉത്തരം പറയുകയാണ് മലയാളികളുടെ പ്രിയ കഥാകാരൻ രഞ്ജിത്ത്. തിരക്കഥാകൃത്തായി വന്നു സംവിധായകനായി മാറി ഇന്നു കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനായും മാറിയിരിക്കുകയാണ് ഈ കലാകാരൻ. തിയറ്ററിൽ വലിയ വിജയം നേടുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കുര്യൻ ജോണ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് രഞ്ജിത്താണ്. അയ്യപ്പനും കോശിയുമായി ബിജു മേനോനും പൃഥ്വിരാജും കസറുന്പോൾ അതിനൊപ്പം തന്നെ ശക്തമായ സാന്നിധ്യമാണ് ഈ കലാകാരനിൽ നിന്നും കാണുന്നത്. പോയ വർഷം പുറത്തിറങ്ങിയ കൂടെ, ഉണ്ട എന്നീ ചിത്രങ്ങൾക്കു ശേഷം അയ്യപ്പനും കോശിയുമിലൂടെയാണ് രഞ്ജിത്തിനെ നടനായി വീണ്ടും പ്രേക്ഷകർ കാണുന്നത്. ഇതിനു പിന്നാലെ റിലീസാകാൻ ഒരുങ്ങുന്ന മമ്മൂട്ടി നായകനാകുന്ന വണ് എന്ന ചിത്രത്തിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു കഴിഞ്ഞു.
അയ്യപ്പനും കോശിയിലും നിർമാതാവായി എത്തിയതിനെക്കുറിച്ച് രഞ്ജിത് പറയുന്നു, കുര്യൻ എന്ന കഥാപാത്രത്തിനായി കരുതിയിരുന്ന മറ്റൊരു നടനു പകരക്കാരനായിട്ടാണ് ഞാൻ ഈ ചിത്രത്തിൽ എത്തുന്നത്. ഞാൻ നിർമാതാവാകുന്ന ചിത്രം ഞാൻ അഭിനയിച്ച് കുളമാക്കണോ എന്നു ചോദിച്ചതാണ്. പക്ഷേ, സച്ചിക്ക് ഈ കഥാപാത്രം ഞാൻ തന്നെ ചെയ്യണം എന്നു നിർബന്ധമായിരുന്നു. അങ്ങനെയാണ് വീണ്ടും നടനായി ഞാൻ എത്തിയത്. പണ്ടു നാടകത്തിലൊക്കെ ഒരു നടന് എത്താൻ സാധിച്ചില്ലെങ്കിൽ അയാൾക്കു പകരം ആ നാടകം മുഴുവൻ അറിയുന്ന മറ്റൊരാളെ പകരക്കാരനാക്കുന്ന പതിവുണ്ടായിരുന്നു. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. രഞ്ജിത്ത് ഇങ്ങനെ പറയുന്പോഴും ഈ കലാകാരന് അഭിനയം പുതിയ കാര്യമല്ല എന്നു മലയാളികൾക്കറിയാം. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും എഴുത്തിനൊപ്പം അഭിനയവും അഭ്യസിച്ചാണ് മുപ്പതു വർഷം മുന്പ് രഞ്ജിത്ത് മലയാള സിനിമയിലേക്ക് എത്തുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം അഭിനയം, സംവിധാനം എന്നതിനും മുകളിലാണ് എഴുത്ത്. കൂടുതൽ ക്രിയേറ്റീവായ ജോലി എഴുത്തു തന്നെയാണെന്നാണ് ഞാൻ കരുതുന്നത്-രഞ്ജിത്ത് പറയുന്നു. എഴുത്തിന്റെ മേഖലയിൽ നമ്മൾ തനിച്ചാണ്. അവിടെ എഴുത്തിനെ പ്രണയിച്ച് അതിന്റെ ഏകാന്തതയും ഒറ്റപ്പെടലും ആസ്വദിച്ച് ഭ്രാന്തമായ ആ ലോകത്തു കഴിയാനാണ് ഇഷ്ടം. രഞ്ജിത്ത് ഇങ്ങനെ പറയുന്പോൾ ആ ഭ്രാന്തമായ ലോകത്തു നിന്നെത്തിയ കഥാപാത്രങ്ങൾ ഇന്നും ജിവൻ തുടിച്ചു നിൽക്കുന്നു. ദേവാസുരം, ആറാംതന്പുരാൻ, നരസിംഹം, പൂക്കാലം വരവായി, വല്യേട്ടൻ, മായാമയൂരം, സമ്മർ ഇൻ ബേത്ലഹേം തുടങ്ങിയ തിരക്കഥ ഒരുക്കിയ ചിത്രങ്ങൾ നിരവധിയാണ്. പിന്നീട് സംവിധാനത്തിലേക്കു വന്നപ്പോൾ തന്റേതായ പാതയിലൂടെ മുന്നോട്ടു പോകാനും ഈ കലാകാരനു സാധിച്ചു. രാവണപ്രഭു എന്ന മാസ് ചിത്രത്തിലൂടെ സംവിധാന കുപ്പായം അണിഞ്ഞെങ്കിലും രഞ്ജിത്തിന്റെ സിനിമകൾ എന്ന പെരുമ നേടിയ ചിത്രങ്ങൾ ഒരുപിടി പിന്നീട് കണ്ടു. നന്ദനം, കയ്യൊപ്പ്, തിരക്കഥ, പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പി, സ്പിരിറ്റ്, ഞാൻ തുടങ്ങിയ രഞ്ജിത്ത് ശൈലിയിലൂടെ നമ്മളെ വിസ്മയിപ്പിച്ച ചിത്രങ്ങൾ.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയ്ക്കു ശേഷം അയ്യപ്പനും കോശിയിലും അച്ചനും മകനുമായാണ് രഞ്ജിത്തും പൃഥ്വിരാജും എത്തുന്നത്. നന്ദനത്തിലൂടെ രഞ്ജിത്ത് മലയാളത്തിനു പരിചയപ്പെടുത്തിയ പുതു മുഖ നടനിൽ നിന്നും ഇന്നു മലയാളത്തിലെ സൂപ്പർസ്റ്റാർ നായകനും സംവിധായകനുമാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ വളർച്ച ഒരു അച്ഛൻ മകനെ നോക്കിക്കാണുന്നതുപോലെയാണ് ഞാൻ കാണുന്നത്. ആദ്യമായി അഭിനയിക്കാനെത്തുന്പോൾ സിനിമയിൽ തുടരാൻ ഇഷ്ടപ്പെടുന്ന കുട്ടിയാണോ രാജു എന്നെനിക്കു സംശയം ഉണ്ടായിരുന്നു. നന്ദനത്തിന്റെ ഷൂട്ടിംഗും ഡബ്ബിംഗും കഴിഞ്ഞതിനു ശേഷം വിദേശത്തു തുടർ പഠനത്തിനു പോകാനിരുന്ന ആളാണ് ഇന്ന് ഇരുന്നൂറിൽ അധികം സിനിമകളിൽ അഭിനയിക്കുകയും മലയാളത്തിൽ ഒരു ബ്ലോക്ബസ്റ്ററിന്റെ സംവിധായകനുമായി മാറിയത്.
പിന്നീടുള്ള രാജുവിന്റെ വളർച്ചയിൽ സ്വയം നവീകരണം നടത്തുന്നത് കാണാനുണ്ടായിരുന്നു. തിരക്കഥയിലാണ് വീണ്ടും ഞങ്ങൾ ഒന്നിച്ചത്. അപ്പോഴേക്കും രാജുവിനു സിനിമയിൽ സ്വന്തമായി ഒരിടം ലഭിച്ചിരുന്നു. തിരക്കഥയിൽ കേന്ദ്രകഥാപാത്രം അവനല്ലായിരുന്നു. എങ്കിലും എന്റെ സിനിമയിലേക്ക് അവൻ സന്തോഷപൂർവമെത്തി. പിന്നീട് ഞങ്ങൾ ഒന്നിച്ച ഇന്ത്യൻ റുപ്പിയിലെത്തിയപ്പോഴേക്കും രാജു അറിയപ്പെടുന്ന താരമായിക്കഴിഞ്ഞിരുന്നു. എത്ര തന്നെ ഉയരത്തിലേക്കു കുതിക്കുന്പോഴും നന്ദനത്തിൽ കണ്ട രാജു തന്നെയാണ് എനിക്കവൻ എപ്പോഴും. അവനൊപ്പം അഭിനയിക്കുന്പോഴും ആ ഇഷ്ടമാണ് എന്നിൽ നിറയുന്നത്. അതുകൊണ്ടു തന്നെ ഞാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ രാജുവാണ് നാകനാകുന്നത്. പൃഥ്വിരാജിനെക്കുറിച്ചു രഞ്ജിത്തിനു പറയാനേറെ ഇനിയുമുണ്ട്.
അയ്യപ്പനും കോശിയും രഞ്ജിത്ത് നിർമാതാവാകുന്ന മൂന്നാമത്തെ ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി രഞ്്ജിത്ത് തന്നെ സംവിധാനം ചെയ്ത ഞാൻ എന്നീ ചിത്രങ്ങളാണ് ഇതിനു മുന്പ് ഇദ്ദേഹം നിർമിച്ചിട്ടുള്ളത്. സച്ചി എന്ന എഴുത്തുകാരനിലുള്ള വിശ്വാസവും സ്നേഹവുമാണ് ഈ ചിത്രത്തിന്റെ നിർമാതാവായി എത്താൻ കാരണം. അനാർക്കലിക്കു ശേഷം സച്ചിക്കൊപ്പം പൃഥ്വിയും ബിജു മേനോനും വീണ്ടും എത്തുകയാണ്. ഒപ്പം സത്യസന്ധമായ രചനയും ആവിഷ്കാരവും ഈ ചിത്രത്തിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്രേക്ഷകർ ഈ ചിത്രം സ്വീകരിക്കും എന്ന ഉറപ്പ് ഞങ്ങളുടെ ടീമിനുണ്ടായിരുന്നു എന്നും രഞ്ജിത്ത് തുറന്നു പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.