നാണംകെട്ട ഹർത്താൽ സംസ്കാരത്തിന്റെ പേരിൽ കേരളം ലജ്ജിക്കാത്തത് അത്ഭുതകരം തന്നെ. കുറെക്കാലമായി ഹർത്താലെന്ന പേരിലുള്ള കുറെപ്പേരുടെ അവധിയാഘോഷം ജനജീവിതം നിശ്ചലമാക്കുകയെന്ന ജനദ്രോഹത്തിലൊതുങ്ങിയിരുന്നു. എന്നാലിപ്പോൾ ഹർത്താൽ പഴയകാല ബന്ദുകളെപ്പോലെ അക്രമം നിറഞ്ഞതായിരിക്കയാണ്. ഒരുപക്ഷേ അതിനേക്കാൾ ഭീകരമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച കേരളം കണ്ടത്. ആ ദിവസംകൊണ്ടു കെട്ടടങ്ങാതെ ഹർത്താലിന്റെ പുക ഇന്നലെയും തുടർന്നു. അക്രമങ്ങളും ആക്രോശങ്ങളും തുടരുന്നു. ജനങ്ങൾക്കു സ്വൈരം നൽകാതെ കുറെപ്പേർ തമ്മിലടിക്കുന്നു.
ആര്, എന്തു കാരണത്താലായാലും ഹർത്താൽ നടത്തിയാൽ അതു ജനദ്രോഹമാണ്. അത് അക്രമങ്ങൾ നിറഞ്ഞതുകൂടിയായാലോ? സ്വൈരജീവിതത്തിനുള്ള പൗരാവകാശം ഇവിടെ ഹിംസിക്കപ്പെടുകയാണ്. പൊതുജനത്തെ ബന്ദികളാക്കുന്ന ഏതു സമരരീതിയും എതിർക്കപ്പെടേണ്ടതുണ്ട്. പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് എല്ലാവർക്കും അവകാശമുണ്ടെന്നാണല്ലോ ഹർത്താലും സമരവും പണിമുടക്കുമൊക്കെ നടത്തുന്നവരുടെ വാദം. എങ്കിൽ ആ അവകാശത്തേക്കാൾ പ്രധാനപ്പെട്ടതാണു ഭയം കൂടാതെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം. പിഞ്ചുകുഞ്ഞിനെ മാറോടണച്ച് പ്രതിഷേധക്കാരുടെ കല്ലേറിൽനിന്നും പോലീസുകാരുടെ ലാത്തിച്ചാർജിൽനിന്നും രക്ഷപ്പെടാൻ പ്രാണഭയത്തോടെ പായുന്ന മാതാവിന്റെയും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും വാഹനവും ഭക്ഷണവും ലഭിക്കാതെ കുത്തിയിരിക്കുന്ന സഞ്ചാരികളുടെയും മുഖങ്ങളിൽ കാണുന്നതു ഹർത്താൽ എന്ന മഹാശാപത്തിന്റെ ഇരുളിമയാണ്.
എത്ര ന്യായമായ കാര്യവും ഹർത്താലിനു ന്യായീകരണമാവുകയില്ല.
എന്തെല്ലാം അക്രമങ്ങളാണു കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളത്തിൽ നടക്കുന്നത്! പാർട്ടി ഓഫീസുകൾ പരസ്പരം ആക്രമിക്കുക, പോലീസുമായി ഏറ്റുമുട്ടുക, എതിർപാർട്ടിക്കാരുടെ വീടുകളും കടകളും തല്ലിപ്പൊളിക്കുക എന്നിങ്ങനെ പ്രാകൃതമായ കാര്യങ്ങൾ. ഇത്തവണ ഏറെ ക്ഷതമേറ്റതു കെഎസ്ആർടിസി ബസുകൾക്കാണ്. ഈ പൊതുമേഖലാ സ്ഥാപനം ജനങ്ങളുടേതല്ലേ? അതോ ഭരിക്കുന്ന പാർട്ടിയുടെ മാത്രമാണോ? ബസുകൾ തകർത്താൽ ഭരണത്തിലിരിക്കുന്നവരെ പാഠം പഠിപ്പിക്കാൻ സാധിക്കുമെന്നു കരുതുന്നവരെക്കുറിച്ച് എന്തുപറയാൻ! ഇത്തവണ ഹർത്താലിനു തലേന്നുതന്നെ തുടങ്ങി കെഎസ്ആർടിസിക്കു നേരേയുള്ള ആക്രമണം. നൂറോളം ബസുകൾക്കു കേടുപാടുണ്ടായി. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു ജീവനക്കാർക്കു ശന്പളം കൊടുക്കാൻപോലും ക്ലേശിക്കുന്ന കോർപറേഷനുണ്ടായത്. കെഎസ്ആർടിസി ബസുകൾ തകർത്താൽ പെരുവഴിയിൽ നിൽക്കേണ്ടിവരുന്നതു ഭരണകർത്താക്കളല്ല, പൊതുജനമാണ്.
അക്രമങ്ങളിൽ തകർന്ന ബസുകളുമായി ജീവനക്കാർ കെഎസ്ആർടിസി ആസ്ഥാനത്തുനിന്നു പാളയത്തേക്കു റാലി നടത്തി. ""ഇതിനൊന്നും ഞാനല്ല ഉത്തരവാദി. ദയവായി എന്നെ എറിഞ്ഞു തകർക്കരുത്. ഒരുപാടു പേരുടെ അന്നമാണ്’’ എന്ന ബാനറുമേന്തിയായിരുന്നു റാലി. പാൽ, പത്രം, ആശുപത്രികൾ എന്നിവയുടെ കൂട്ടത്തിൽ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി ബസുകളെക്കൂടി ഹർത്താലിൽനിന്നൊഴിവാക്കണമെന്ന എംഡി ടോമിൻ തച്ചങ്കരിയുടെ അഭ്യർഥന ഹർത്താൽ പാർട്ടികൾ കേൾക്കുമോ, ആവോ.
മാധ്യമപ്രവർത്തകർക്കുനേരേ കടുത്ത അക്രമമാണ് ഈ ഹർത്താലിനോടനുബന്ധിച്ചുണ്ടായത്. സംഘർഷമേഖലകളിൽ മാധ്യമപ്രവർത്തകർക്ക് അപകടമുണ്ടാകാറുണ്ട്. പക്ഷേ ഇവിടെ നടന്നതു കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളായിരുന്നു. മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ഒരിടത്തല്ല, പലേടത്തും. മാധ്യമങ്ങളെ ആക്രമിക്കുകയെന്നാൽ ജനങ്ങളുടെ നാവു പിഴുതെറിയാൻ ശ്രമിക്കുക എന്നാണർഥം. അതു ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടും. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം സമരക്കാരെ ഇടിച്ചുതെറിപ്പിക്കുന്നതും നാം കണ്ടു. ഇതൊക്കെ ആകസ്മികമെന്ന് എങ്ങനെ കരുതാനാവും?
കഴിഞ്ഞ മേയിൽ സർക്കാർ വിളിച്ചുകൂട്ടിയ സർവകക്ഷിയോഗത്തിൽ വിനോദസഞ്ചാര മേഖലയെ ഹർത്താലിൽനിന്ന് ഒഴിവാക്കണമെന്നു തീരുമാനമെടുത്തിരുന്നു. എന്നാൽ, ഗതാഗതം സ്തംഭിച്ചാൽ, കടകന്പോളങ്ങൾ അടഞ്ഞുകിടന്നാൽ, സഞ്ചാരികൾ കുടുങ്ങിയതുതന്നെ. ഇപ്രകാരം വലയുന്ന സഞ്ചാരികൾ സ്വന്തം നാടുകളിൽ കേരളത്തെക്കുറിച്ചു നൽകുന്ന സന്ദേശമെന്തായിരിക്കും?
പൊതുവായൊരു പ്രശ്നത്തിനുവേണ്ടി സമൂഹം ചില ബുദ്ധിമുട്ടുകളൊക്കെ സഹിക്കണമെന്ന് ഹർത്താൽ നടത്തിയ സംഘടനയുടെ പ്രമുഖ നേതാവു പറയുന്നതു കേട്ടു. പൊതുപ്രശ്നം പരിഹരിക്കാൻ നാട്ടുകാരെ വഴിനടത്താതിരിക്കുകയാണോ വേണ്ടത്? വാഹനങ്ങൾക്കു കല്ലെറിയുകയും പരസ്പരം കുത്തിമലർത്തുകയും ബോംബെറിയുകയും ചെയ്യുന്നതാണോ പൊതുപ്രശ്ന പരിഹാരത്തിനുള്ള മാർഗം? തങ്ങൾ ചെയ്യുന്പോൾ എല്ലാം ന്യായം; അതേ സമരരീതി മറ്റുള്ളവർ സ്വീകരിക്കുന്പോൾ അത് അന്യായം, അസഹ്യം.
അടുത്തയാഴ്ചയിൽ വരുന്നുണ്ട് ദ്വിദ്ദിന ദേശീയ പണിമുടക്ക്. മറ്റൊരു സംസ്ഥാനത്തെയും കാര്യമായി ബാധിച്ചില്ലെങ്കിലും ആ ദിവസങ്ങളിൽ കേരളം നിശ്ചലമായേക്കും. ചെന്നൈയും ബംഗളൂരും ഡൽഹിയുമൊക്കെ സാധാരണഗതിയിൽ ചരിക്കുന്പോൾ നമുക്കു മാത്രമെന്തേ ഈ സമരജ്വരം?
ഹർത്താലും മിന്നൽ ഹർത്താലും ചർച്ച ചെയ്യാൻവിളിച്ചുകൂട്ടിയ സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രിയുൾപ്പെടെ ഒട്ടെല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഹർത്താൽ അപ്പാടെ വേണ്ടെന്നു വയ്ക്കുന്നതിനോടു വിയോജിപ്പായിരുന്നു. ചില നിയന്ത്രണങ്ങളൊക്കെ മതിയെന്നായിരുന്നു വാദം. രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പ് അവിടെ വ്യക്തം. ഇനി തങ്ങൾ ഹർത്താലിനില്ലെന്നു പ്രഖ്യാപിക്കാൻ എതെങ്കിലുമൊരു രാഷ്ട്രീയ കക്ഷി മുന്നോട്ടുവരുമോ? അങ്ങനൊരു തീരുമാനം കൊണ്ട് ഒരു വോട്ടുപോലും ആ പാർട്ടിക്കു നഷ്ടമാവില്ല. എങ്കിലും ആരും ആ തീരുമാനമെടുക്കുമെന്നു തോന്നുന്നില്ല. ഹർത്താൽ പ്രഖ്യാപിക്കുന്നതുപോലെതന്നെ ജനദ്രോഹമാണു ഹർത്താലിനു വഴിവയ്ക്കുന്നതും.
ജനത്തെ ദ്രോഹിക്കുന്ന, സമൂഹത്തെ അസ്വസ്ഥമാക്കുന്ന, ഹർത്താലുകളും പണിമുടക്കുകളും ഒഴിവാക്കാൻ രാഷ്ട്രീയ കക്ഷികൾ തയാറാവണം. ഭരണപക്ഷത്തിരിക്കുന്പോൾ ഒരു നയം, പ്രതിപക്ഷത്തിരിക്കുന്പോൾ മറ്റൊരു നയം എന്നതാവരുത് ആരുടെയും നിലപാട്. അല്പം സ്വസ്ഥത അനുഭവിക്കാൻ ജനത്തെ ദയവായി അനുവദിക്കൂ.