അധ്വാനവർഗമെന്നും നാടിന്റെ നട്ടെല്ലെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്പോഴും തീരെ അവഗണിക്കപ്പെടുന്നവരാണു കർഷകർ. അസംഘടിതരായതിനാൽ അവർക്കുവേണ്ടി ശബ്ദമുയർത്താനും ആൾ കുറവ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കാർഷികമേഖല സുപ്രധാനമാണെന്നതിൽ അധികമാർക്കും സംശയമുണ്ടായിരിക്കില്ല. അതുകൊണ്ടു രാഷ്ട്രീയക്കാരും ഭരണകർത്താക്കളും കർഷകർക്കു മോഹന വാഗ്ദാനങ്ങൾ വാരിക്കോരി നൽകാറുണ്ട്. പക്ഷേ, മിക്കതും വാഗ്ദാനങ്ങളായിത്തന്നെ അവശേഷിക്കുകയാണു പതിവ്. ദീപികയടക്കം പല മാധ്യമങ്ങളും കാർഷികമേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധിയും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ താത്പര്യമെടുത്തിട്ടുണ്ട്. എങ്കിലും സംഘടിത വിഭാഗങ്ങൾക്കു കിട്ടുന്ന പിന്തുണ കർഷകർക്കു പൊതുവേ എല്ലാവരിൽനിന്നും ലഭിക്കാറില്ല.
സംസ്ഥാനത്തെ കർഷകർക്ക് ഏറെ പ്രതീക്ഷ പകരുന്നതാണു കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ വച്ച “കേരള കർഷക ക്ഷേമനിധി ബിൽ 2018.’’ ഇതിന്റെ സെലക്ട് കമ്മിറ്റി റിപ്പോർട്ടും മന്ത്രി സഭയിൽ വച്ചു. ചർച്ചയ്ക്കുശേഷം 21നു ബിൽ പാസാക്കാനാണുദ്ദേശിക്കുന്നത്. നിയമം പ്രാബല്യത്തിൽ വന്നാൽ കേരളത്തിലെ കാർഷികമേഖലയിൽ അതു പുത്തനുണർവുണ്ടാക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
സംസ്ഥാനത്തെ എല്ലാ കർഷകർക്കും ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു പുറമേ കാർഷികരംഗത്തേക്ക് യുവതലമുറയെ ആകർഷിക്കാൻ പദ്ധതികളും ബില്ലിലുണ്ട്. അഞ്ചു സെന്റ് മുതൽ പതിനഞ്ചേക്കർ വരെ വിസ്തീർണമുള്ള ഭൂമി കൈവശം വച്ചു കൃഷിചെയ്യുന്നവരെയാണു കർഷകരായി കണക്കാക്കുക. അതേസമയം റബർ, കാപ്പി, ഏലം, തേയില തുടങ്ങിയ തോട്ടവിളകൾ കൃഷി ചെയ്യുന്നവരിൽ ഏഴര ഏക്കർ വരെ ഭൂമിയുള്ളവരെ മാത്രമേ കർഷകരായി കണക്കാക്കൂ. മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായിരിക്കുകയും വേണം. അറുപതു വയസു കഴിഞ്ഞ കർഷകർക്കു ക്ഷേമനിധിയിലൂടെ പെൻഷൻ ഉറപ്പാക്കും. അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടച്ചാൽ മതിയാവും.
അടച്ച അംശാദായവും വർഷവും അടിസ്ഥാനമാക്കിയാവും പെൻഷൻ നിശ്ചയിക്കുക. മറ്റേതെങ്കിലും ക്ഷേമനിധിയിലൂടെ പെൻഷൻ വാങ്ങുന്നവർ കർഷക പെൻഷന് അർഹരായിരിക്കില്ല. 25 വർഷം അംശാദായം അടച്ചവർക്ക് ഒറ്റത്തവണ നിശ്ചിത തുക നൽകാനും വ്യവസ്ഥയുണ്ട്. അടയ്ക്കേണ്ട കുറഞ്ഞ അംശാദായം പ്രതിമാസം നൂറു രൂപയാണ്. സർക്കാർ വിഹിതം ഇരട്ടി വരും. അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുന്നവർക്ക് 60 വയസു പൂർത്തിയാവുന്പോൾ, അടച്ച വർഷം കണക്കാക്കിയാൽ പ്രതിമാസം പതിനായിരം രൂപവരെ പെൻഷൻ ലഭിക്കാമെന്നാണു വിലയിരുത്തൽ. കിസാൻ അഭിമാൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് ഈ പദ്ധതിയിലേക്കു മാറാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ക്ഷേമനിധിയിൽ അംഗങ്ങളായവരുടെയും മക്കളുടെയും വിദ്യാഭ്യാസത്തിനും വിവാഹത്തിനും ധനസഹായവും ലഭ്യമാകും. കൃഷിയിൽ ഏർപ്പെട്ടിരിക്കേ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ മരണമുണ്ടായാലോ വന്യജീവി ആക്രമണം, വിഷബാധ എന്നിവയുണ്ടായാലോ നഷ്ടപരിഹാരം ലഭിക്കും.
ചട്ടം തയാറാക്കിക്കഴിഞ്ഞേ ഇക്കാര്യത്തിലെല്ലാം കൃത്യതയും വ്യക്തതയും ഉണ്ടാകൂ.
ഇപ്പോൾ നിയമസഭയുടെ മുന്പാകെയുള്ള റിപ്പോർട്ടും ബില്ലും കൂലംകഷമായി ചർച്ച ചെയ്യണം. സെലക്ട് കമ്മിറ്റിയിലെ അംഗങ്ങൾ നൽകിയിട്ടുള്ള വിയോജനക്കുറിപ്പുകൾ പരിഗണിച്ചു യുക്തമായ തീരുമാനം എടുക്കേണ്ടതുണ്ട്. സിലക്ട് കമ്മിറ്റിയുടെ ശിപാർശപ്രകാരമാണു ഭൂപരിധിയിൽ വർധന വരുത്തിയത്.
കാർഷിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയെ മറികടക്കാനും കാർഷികരംഗം വിട്ടുപോകാനുള്ള പ്രവണത കുറയ്ക്കാനും ഇത്തരം നിയമനിർമാണങ്ങളിലൂടെ സാധിക്കണം. നഴ്സറി, ഔഷധകൃഷി, ഇടവിളകൾ, പച്ചക്കറി, ഫലവൃക്ഷങ്ങൾ, തീറ്റപ്പുല്ല്, അലങ്കാരമത്സ്യം- തേനീച്ച വളർത്തൽ, കോഴി- താറാവ്- മുയൽ- പന്നി വളർത്തൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരും കർഷക ക്ഷേമനിധിയുടെ പരിധിയിൽ വരും.
ആർസിഇപി കരാർ പോലുള്ള അന്താരാഷ്ട്ര വ്യാപാരക്കരാറുകൾ വരുംകാലങ്ങളിൽ കാർഷിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുളവാക്കും. ഇന്ത്യ ആർസിഇപിയിൽനിന്നു തത്കാലം വിട്ടുനിൽക്കുകയാണെങ്കിലും ഉപാധികൾ സഖ്യരാജ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യയും ഈ കൂട്ടായ്മയിൽ ചേർന്നേക്കും. മന്ത്രി പീയുഷ് ഗോയൽ ഈ സൂചന കഴിഞ്ഞ ദിവസം നൽകിയിട്ടുണ്ട്. അന്താരാഷ്ട്രവിപണിയിൽ മത്സരക്ഷമമാകുന്ന വിധത്തിൽ രാജ്യത്തെ കാർഷികോത്പാദനം മെച്ചപ്പെടണം. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുംനിന്നു കുറഞ്ഞ നിരക്കിൽ പാലും ക്ഷീരോത്പന്നങ്ങളും എത്തിയാൽ നമ്മുടെ ക്ഷീരമേഖല തകർന്നടിയുന്ന സാഹചര്യമുണ്ടാകും. ഇന്തോനേഷ്യയിൽനിന്നും തായ്ലൻഡിൽനിന്നും എത്തുന്ന കാർഷികോത്പന്നങ്ങളും ഇതേ സ്ഥിതി ഇവിടെ സൃഷ്ടിക്കാം. അതു മുൻകൂട്ടിക്കണ്ട്, വിപണിയിൽ മത്സരിക്കാൻ സാധിക്കുന്ന വിധത്തിൽ നമ്മുടെ കാർഷികോത്പാദനമേഖല മാറേണ്ടിയിരിക്കുന്നു. അതു വലിയ വെല്ലുവിളിയാണ്.
രാജ്യത്തെ കാർഷിക സന്പദ്വ്യവസ്ഥ ആശങ്കാജനകമായി തുടരുകയാണ്. കേരളത്തിലെ നാണ്യവിളകൾ വലിയ പ്രതിസന്ധിയാണു നേരിടുന്നത്. ഈ സാഹചര്യത്തിൽ കർഷകർക്കു ജീവിക്കാനാവശ്യമായ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന ക്ഷേമനിധികൾ വലിയ ആശ്വാസമായിരിക്കും. സംസ്ഥാന സർക്കാർ കൊണ്ടുവന്നിരിക്കുന്ന കർഷക ക്ഷേമനിധി പരമാവധി കർഷകർക്കു പ്രയോജനപ്പെടുന്ന വിധത്തിൽ നടപ്പാക്കാനാവണം.
കർഷക കടാശ്വാസ കമ്മീഷൻ നൽകുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയിൽനിന്നു രണ്ടു ലക്ഷം രൂപയായി വർധിപ്പിക്കുമെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞു. കൃഷി മുഖ്യ ഉപജീവനമാർഗമായിട്ടുള്ള കർഷകർ എടുത്ത ഏതു വായ്പയും കാർഷിക വായ്പയുടെ പരിധിയിൽ പെടുമെന്നു മന്ത്രി പറയുന്പോഴും ബാങ്കുകൾ അത് അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്തെ ബാങ്കുകൾ 80,000 കോടി രൂപയുടെ കാർഷിക വായ്പ നൽകിയിട്ടുണ്ട്. എന്നാൽ അതെല്ലാം അർഹതപ്പെട്ടവർക്കാണു ലഭിച്ചിരിക്കുന്നതെന്നു പറയാൻ വയ്യ. ഇത്തരം കാര്യങ്ങളിൽ യഥാർഥ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണം.
ദേശീയതലത്തിൽ നാഷണൽ ഫാർമേഴ്സ് കമ്മീഷൻ രൂപവത്കരിക്കാൻ സ്വകാര്യബില്ലിനു കഴിഞ്ഞ ജൂലൈയിൽ രാജ്യസഭ അംഗീകാരം നൽകിയിരുന്നു. രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ദേശീയതലത്തിൽ ഭരണഘടനാപദവിയോടെ കമ്മീഷൻ രൂപവത്കരിക്കണമെന്നായിരുന്നു ആവശ്യം. സഭ ഒന്നടങ്കമാണ് ഇതിനുള്ള ബില്ലിനെ അനുകൂലിച്ചത്. ഇത്തരം വലിയ പ്രഖ്യാപനങ്ങൾക്കൊക്കെ രാഷ്ട്രീയക്കാർ ഒറ്റക്കെട്ടായി പിന്തുണ നൽകും. പക്ഷേ, തുച്ഛമായ കർഷകപെൻഷൻപോലും മുടങ്ങുന്നതു പതിവായിരിക്കുന്നു. വലിയൊരു ഭാഗം കർഷകർക്കു വേണ്ടതു പെൻഷൻ പോലുള്ള ചെറിയ സഹായങ്ങളാവും. കാർഷികമേഖലയെ താങ്ങിനിർത്തേണ്ടതും പുഷ്ടിപ്പെടുത്തേണ്ടതും രാജ്യത്തിന്റെ പൊതുവായ ആവശ്യമാണ്.