ഹർത്താൽ, പ്രകടനം, ആഘോഷങ്ങൾ തുടങ്ങിയവ നടക്കുന്പോൾ സ്വകാര്യസ്വത്തുക്കൾക്കു നാശമുണ്ടാക്കുന്നതു ജാമ്യമില്ലാത്ത കുറ്റമായി കണക്കാക്കാനും കർശന ശിക്ഷ നൽകാനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള നിയമം തികച്ചും സ്വാഗതാർഹവും കണിശമായി നടപ്പാക്കേണ്ടതുമാണ്. ഇതു സംബന്ധിച്ച ബിൽ നിയമസഭ കഴിഞ്ഞദിവസം പാസാക്കി. ഈ നിയമം ജനങ്ങൾക്കു കൂടുതൽ സുരക്ഷിതബോധവും ആത്മവിശ്വാസവും നൽകുമെന്നു ബിൽ അവതരിപ്പിച്ചുകൊണ്ടു മന്ത്രി എ.കെ. ബാലൻ നടത്തിയ പ്രസ്താവം തികച്ചും ശരിതന്നെ.
പൊതുസ്വത്തു നശിപ്പിക്കുന്നവർക്കു കടുത്ത ശിക്ഷ നിർദേശിക്കുന്ന കേന്ദ്രനിയമം നിലവിലുണ്ട്. കേരളത്തിലും പൊതുസ്വത്തു നശിപ്പിക്കുന്നവർക്കെതിരേ കർശന നിയമനടപടികളെടുക്കുന്നുണ്ട്. ഈ നിയമം വരുന്നതിനുമുന്പ് ഏതു സമരത്തിലും ഹർത്താലിലും എത്ര കെഎസ്ആർടിസി ബസുകളുടെ ചില്ലു തകർക്കുന്നു എന്നതായിരുന്നു സമരവിജയത്തിന്റ മാനദണ്ഡമായി കണക്കാക്കിയിരുന്നത്. ചില്ലു തകർക്കുക മാത്രമല്ല, ബസുകൾക്കു തീയിടുകപോലും ചെയ്തിട്ടുണ്ട്. സമരങ്ങൾ അക്രമാസക്തമാക്കാൻ രാഷ്ട്രീയ പാർട്ടികൾക്കു വലിയ ഉത്സാഹമായിരുന്നു. പാർട്ടിയുടെ ശക്തിപ്രകടനത്തിന് ഇത്തരം ഗുണ്ടായിസമൊക്കെ വേണമെന്ന കാഴ്ചപ്പാടുണ്ടായിരുന്ന നേതാക്കൾ അക്രമസമരങ്ങൾക്ക് ഊർജം പകർന്നു.
സ്വകാര്യസ്വത്തു നശീകരണം തടയുന്നതും നഷ്ടപരിഹാരം ഈടാക്കുന്നതും സംബന്ധിച്ച ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ, ചെറിയ നാശങ്ങൾ വരുത്തുന്നവർക്കു ശിക്ഷയിൽ ഇളവു നൽകണമെന്നു പ്രതിപക്ഷം നിർദേശിച്ചെങ്കിലും നാശത്തിന്റെ തോതല്ല, അതിനു പിന്നിലെ കുറ്റകൃത്യമാണു ഗൗരവത്തിലെടുക്കേണ്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി. സ്വകാര്യസ്വത്തു നശിപ്പിക്കുന്ന സാഹചര്യത്തെക്കുറിച്ചു ബില്ലിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്വകാര്യസ്വത്തിനു നാശമുണ്ടാക്കുന്ന വർഗീയലഹള, ഘോഷയാത്ര, റോഡ് ഗതാഗതം തടസപ്പെടുത്തുന്ന പ്രകടനങ്ങൾ തുടങ്ങിയവയെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. വളരെ നിർണായകവും ജനങ്ങൾക്ക് ആശ്വാസകരവുമായ ഈ നിയമനിർമാണത്തിനു മുൻകൈയെടുത്തവരും പിന്തുണ നൽകിയവരും അഭിനന്ദനം അർഹിക്കുന്നു. ജനങ്ങൾക്കു സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള ഏതു നടപടിയും ഹാർദമായി സ്വാഗതം ചെയ്യപ്പെടേണ്ടതാണല്ലോ.
പൗരസ്വാതന്ത്ര്യത്തെക്കുറിച്ചു വലിയ ബോധ്യമുള്ള ജനതയാണു നമ്മുടേത്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി കടന്നുചെല്ലാനോ അവരുടെ വസ്തുക്കൾക്കു നാശമുണ്ടാക്കാനോ ആർക്കും അവകാശമില്ല. കേരളത്തിൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സമരങ്ങളോടനുബന്ധിച്ചു സ്വകാര്യവ്യക്തികളുടെ വസ്തുവകകൾ നശിപ്പിക്കുന്ന പ്രവണത ഇവിടെ പലർക്കുമുണ്ടായിരുന്നു. സമരമോ റാലിയോ നടക്കുന്പോൾ വ്യക്തിവൈരാഗ്യം തീർക്കാൻപോലും അക്രമങ്ങൾ നടത്തുന്നത് ഒരുകാലത്തു പതിവായിരുന്നു. ഇത്തരം അക്രമാസക്ത സമരങ്ങളിൽനിന്നും തികച്ചും ധാർഷ്ട്യത്തോടു കൂടിയ തൊഴിൽ സംസ്കാരത്തിൽനിന്നും പലരും പിന്തിരിഞ്ഞുകഴിഞ്ഞു. എങ്കിലും രാഷ്ട്രീയപാർട്ടികളുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്നവർ ഇപ്പോഴും അക്രമങ്ങളിൽ ഏർപ്പെടാറുണ്ട്. തങ്ങൾക്കു വേണ്ടത്ര സംരക്ഷണം കിട്ടുമെന്ന ബോധ്യമാണ് അവരെ നിയമവിരുദ്ധ അക്രമപ്രവർത്തനങ്ങൾക്കു പ്രേരിപ്പിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഈ ചിന്താഗതിക്കുതന്നെ മാറ്റം വരാനിടയുണ്ട്.
സ്വകാര്യസ്വത്ത് എന്നതിൽ എല്ലാ സ്ഥാവര, ജംഗമ വസ്തുക്കളും ഉൾപ്പെടുന്നു. സ്ഥാപനങ്ങൾ, കന്പനികൾ എന്നിവയുടെയും വ്യക്തികളുടെയും കൈവശമുള്ള എല്ലാ വസ്തുക്കളും ഈ നിയമത്തിന്റെ സംരക്ഷണപരിധിയിൽ വരുന്നുണ്ട്. പൊതുസ്വത്തായാലും സ്വകാര്യസ്വത്തായാലും അതു തച്ചുതകർക്കാനുള്ളതല്ലെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധ്യമാണ് ഈ നിയമനിർമാണത്തിനു സർക്കാരിനെ പ്രേരിപ്പിച്ചത്. സ്ഫോടകവസ്തുക്കളോ തീയോ ഉപയോഗിച്ചു നാശമുണ്ടാക്കുന്നവർക്കു കൂടുതൽ കടുത്ത ശിക്ഷയാണു ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇവർക്കു ജീവപര്യന്തം തടവോ പിഴയോടുകൂടി പത്തുവർഷം തടവോ ലഭിക്കാം. ഇത്തരം കുറ്റങ്ങളിലേർപ്പെടുന്നവർക്കു ജാമ്യം ലഭിക്കുന്നതും എളുപ്പമല്ലാതാവും. സ്വകാര്യസ്വത്തു നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസെടുത്താൽ, നശിപ്പിച്ച വസ്തുവിന്റെ മൂല്യത്തിന്റെ 50 ശതമാനം തുക ബാങ്ക് ഗാരന്റിയായി കെട്ടിവച്ചാൽ മാത്രമേ ജാമ്യം ലഭിക്കൂ. പ്രോസിക്യൂഷൻ വാദം കേട്ടശേഷമേ ജാമ്യം പരിഗണിക്കൂ. ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോടതി നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.
ഇത്തരമൊരു ബിൽ ചരിത്രപരമായ ആവശ്യമാണെന്നു മന്ത്രി ബാലൻ പറഞ്ഞതു വളരെ ശരിയാണ്. പൗരാവകാശങ്ങൾക്കും വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും വലിയ പ്രാധാന്യം നൽകുന്ന സംസ്കാരമാണു നമ്മുടേത്. സ്വതന്ത്ര ഇന്ത്യയിൽ പൗരാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും പലപ്പോഴും ഹനിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജനം അതിനെ ചോദ്യംചെയ്തിട്ടുണ്ട്, വോട്ടവകാശ വിനിയോഗത്തിലൂടെ സർക്കാരുകളെ പാഠം പഠിപ്പിച്ചിട്ടുമുണ്ട്. സ്വകാര്യസ്വത്തു സംരക്ഷണ നിയമം ജനങ്ങളുടെ അവകാശസംരക്ഷണത്തിന്റെ ദിശയിൽ വലിയൊരു ചുവടുവയ്പാണ്. വർഗീയ ലഹള, പ്രകടനം, ഘോഷയാത്ര എന്നിങ്ങനെ ഏതു തരത്തിലുള്ള സംഘംചേരലിലും സ്വകാര്യസ്വത്തുക്കൾക്കു നാശമുണ്ടായാൽ നാശകർത്താക്കൾ ഈ നിയമമനുസരിച്ചു ശിക്ഷിക്കപ്പെടും.
ഹർത്താലുകളും പണിമുടക്കുകളും ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനമെന്ന ദുഷ്കീർത്തി കേരളത്തിനുണ്ട്. ഇതു സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിനു ചെറുതല്ലാത്ത ദോഷമാണുണ്ടാക്കിയിട്ടുള്ളത്. പല വ്യവസായികളും കേരളത്തിൽനിന്നു വിട്ടുനിൽക്കാൻ ഇതു കാരണമായി. വ്യവസായ സംരംഭകരെയും തൊഴിൽദാതാക്കളെയും ആക്രമിച്ച സംഭവങ്ങളും കുറവല്ല. ശക്തമായ രാഷ്ട്രീയ പിൻബലം അക്രമികൾക്കുണ്ടാകുമെന്നതിനാൽ ഇവർ ശിക്ഷിക്കപ്പെടാറില്ലായിരുന്നു. ഈ സാഹചര്യത്തിൽ ഭയംകൊണ്ടും നഷ്ടസാധ്യത കണക്കിലെടുത്തും പല വ്യവസായികളും കേരളം വിട്ടുനിന്നു. നോക്കുകൂലി എന്ന പ്രാകൃത ശൈലി ഇപ്പോഴും വിരളമായെങ്കിലും നിലനിൽക്കുന്നു. ഇതിനെതിരേ മുഖ്യമന്ത്രിതന്നെ ശക്തമായി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയും പാർട്ടിയും എതിർത്തിട്ടും നോക്കുകൂലി ചോദിച്ചവരുണ്ട്.
സമരത്തിന്റെയോ പ്രതിഷേധ പ്രകടനത്തിന്റെയോ ഭാഗമായി മാത്രമല്ല, ആഘോഷപരിപാടികളോടു ബന്ധപ്പെട്ടും സ്വകാര്യസ്വത്തുക്കൾക്കു നാശമുണ്ടാക്കിയാൽ ശിക്ഷിക്കുന്ന വ്യവസ്ഥ നല്ലതുതന്നെ. കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ അക്രമങ്ങൾ കുറയുമെന്നു പ്രതീക്ഷിക്കാം. പ്രതിഷേധമുള്ളവർ അതു പ്രകടിപ്പിക്കാൻ സമാധാനപരവും വ്യവസ്ഥാപിതവുമായ മാർഗങ്ങൾ സ്വീകരിക്കട്ടെ. ആഘോഷങ്ങളും നശീകരണത്തിൽനിന്ന് അകന്നുനിന്നുകൊണ്ടാകട്ടെ. ഇത്തരമൊരു സംസ്കാരത്തിലേക്കു കേരളം മാറാൻ സ്വകാര്യസ്വത്തു സംരക്ഷണ നിയമം വഴിതെളിക്കുമെന്നു വിശ്വസിക്കാം.