സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്തിന്റെ പുരോഗതിയിൽ വലിയ പങ്കു വഹിച്ചവയാണു നവരത്നങ്ങളെന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങൾ. അവയിൽ പലതും ഇന്നു വെറും ഈയക്കട്ടകളായി മാറിയിരിക്കുന്നു, അഥവാ മാറ്റിയിരിക്കുന്നു. പതിനായിരങ്ങൾക്കു തൊഴിൽ നൽകിയെന്നു മാത്രമല്ല, രാജ്യത്തിന്റെ സന്പദ്ഘടനയ്ക്കു കരുത്തു പകരുകയും ചെയ്തു ഈ പൊതുമേഖലാ സ്ഥാപനങ്ങൾ. എന്നാലിപ്പോൾ ഈ സ്ഥാപനങ്ങളും, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ഒട്ടുമിക്ക സ്ഥാപനങ്ങളും സ്വകാര്യ മേഖലയ്ക്കു തീറെഴുതാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപറേഷനും 2020 മാർച്ചോടെ വിറ്റഴിക്കുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം വ്യക്തമാക്കി.
എയർ ഇന്ത്യ കുറെക്കാലമായി വൻ നഷ്ടത്തിലാണ്. എന്നാൽ, ഭാരത് പെട്രോളിയം കോർപറേഷൻ(ബിപിസിഎൽ) നഷ്ടത്തിലാവേണ്ട ഒരു കാര്യവുമില്ല. സർക്കാർ എണ്ണ വിലനിയന്ത്രണം പിൻവലിച്ചതോടെ എണ്ണക്കന്പനികൾക്കു വിപണിയിലെ കയറ്റിറക്കങ്ങൾക്കനുസരിച്ചു വില നിശ്ചയിക്കാനാവും. എന്നിട്ടും സർക്കാർവക എണ്ണക്കന്പനിക്കു പിടിച്ചുനിൽക്കാനാവുന്നില്ലത്രേ. മനസിലാക്കാൻ വിഷമമുള്ള കാര്യമാണിത്. ബിപിസിഎൽ വാർഷികറിപ്പോർട്ടിലാകട്ടെ 2018-19 സാന്പത്തിക വർഷം ഏഴായിരം കോടിരൂപയിലേറെ ലാഭം കാണിക്കുന്നുമുണ്ട്.
എയർ ഇന്ത്യ ഇതിനോടകം 58,000 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. സ്വകാര്യ കന്പനിയുമായി എയർ ഇന്ത്യയെ ലയിപ്പിക്കാൻ ആലോചന നടന്നിരുന്നു. പക്ഷേ ഫലവത്തായില്ല. എയർ ഇന്ത്യയുടെ കടം കുറയ്ക്കാൻ പല മാർഗങ്ങളും ആലോചിക്കുകയും ചിലതു നടപ്പാക്കുകയും ചെയ്തെങ്കിലും കടക്കെണിയിൽനിന്നു പുറത്തുകടക്കാൻ അതിനു കഴിഞ്ഞില്ല. 76 ശതമാനം ഓഹരികൾ നൽകി മാനേജ്മെന്റ് നിയന്ത്രണം കൈയൊഴിയാൻ ആലോചന നടന്നെങ്കിലും അതും പ്രയോഗത്തിലായില്ല.
1.02 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമുള്ള ബിപിസിഎലിന്റെ 53 ശതമാനം ഓഹരി വിറ്റഴിക്കാൻ കഴിഞ്ഞമാസം തീരുമാനമെടുത്തു. നടപ്പു സാന്പത്തികവർഷം പൊതുമേഖലാ ഓഹരിവില്പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണു കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെന്നു ബജറ്റിൽ വ്യക്തമാക്കിയിരുന്നു. ധനകമ്മി നിയന്ത്രിക്കുക, ക്ഷേമപദ്ധതികൾക്കാവശ്യമായ പണം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതെന്നു പറയുന്നു. ഈ ലക്ഷ്യങ്ങൾ നേടിയാൽത്തന്നെ അവയുടെ വില്പന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച രീതിയിൽ നടക്കുകയും സമൂഹത്തിനു പ്രയോജനകരമായ അനുബന്ധ സേവനമേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. രാഷ്ട്രനിർമിതികൂടി ഇവയുടെ ലക്ഷ്യമായിരുന്നു. ധിഷണാശാലികളായ രാഷ്ട്രനേതാക്കൾ ദീർഘവീക്ഷണത്തോടുകൂടി അവ ആസൂത്രണംചെയ്തു നടപ്പാക്കി. അവയെ കാലോചിതമായി നയിക്കണം. മാറ്റങ്ങളാവാം, പക്ഷേ, വിത്തെടുത്തു കുത്തുന്നതു നന്നല്ല. ജനങ്ങളുടെ പൊതുവായ ക്ഷേമം ലക്ഷ്യമിടുന്നവയാണു പൊതുമേഖലാ സ്ഥാപനങ്ങൾ.
ഉത്പന്നങ്ങളും സേവനവും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചു യഥാസമയം ലഭ്യമാക്കുക എന്നത് അവയുടെ ദൗത്യമാണ്. അത് യഥാവിധി ചെയ്യാതിരുന്നതുകൊണ്ടാണു പൊതുമേഖലാ സ്ഥാപനങ്ങൾ പലതിനും ഇന്നത്തെ ദുർഗതി വന്നത്. പ്രതിസന്ധിയിലും പിടിച്ചുനിൽക്കുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. സർക്കാരിന്റെ നയവും നിലപാടുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെങ്കിലും അവയുടെ നിലനിൽപ്പിനും പുരോഗതിക്കും ജീവനക്കാർക്കു ചെറുതല്ലാത്ത ഉത്തരവാദിത്വമുണ്ട്.
കടുത്ത പ്രതിസന്ധിയിൽ കഴിയുന്ന പൊതുമേഖലാ സ്ഥാപനമാണു ബിഎസ്എൻഎൽ. ജീവനക്കാരുടെ സ്വയം വിരമിക്കൽ പദ്ധതിയിലേക്ക് ഇതിനകം എൺപതിനായിരം ജീവനക്കാരാണ് അപേക്ഷ നൽകിയിരിക്കുന്നത്. അന്പതിനും അറുപതിനുമിടയ്ക്കു പ്രായമുള്ള ഒരു ലക്ഷത്തിലേറെ ജീവനക്കാർക്കു വിആർഎസിന് അപേക്ഷിക്കാൻ അർഹതയുണ്ട്. 17,000 കോടി രൂപയാണു വിആർഎസ് ആനുകൂല്യങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കന്പനിയുടെ മധ്യനിര ഉദ്യോഗസ്ഥരിൽ എഴുപതു ശതമാനം പേർ സ്വയം വിരമിക്കലിന് അപേക്ഷിച്ചിരിക്കുകയാണ്. ഇതു സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ തകിടംമറിക്കുമെന്ന ആശങ്കയുണ്ട്.
പ്രമുഖ വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കാൻ നീക്കം തകൃതിയാണല്ലോ. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പുർ, ലക്നോ, ഗോഹട്ടി, മംഗളൂരു വിമാനത്താവളങ്ങളാണു സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചത്. ഇതിൽ തിരുവനന്തപുരത്തിന്റെ കാര്യത്തിൽ കടുത്ത വിയോജിപ്പ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സ്വകാര്യവത്കരിക്കുന്ന വിമാനത്താവളങ്ങളുടെ പ്രവർത്തനം, നിയന്ത്രണം, വികസനം എന്നിവയ്ക്കായി പൊതു സ്വകാര്യ പങ്കാളിത്തം (പിപിപി) നടപ്പാക്കുമെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. പക്ഷേ, ഫലത്തിലതു പൂർണ സ്വകാര്യവത്കരണംതന്നെ. ലോകനിലവാരത്തിൽ അടിസ്ഥാനസൗകര്യ വികസനം, സർവീസുകളുടെ കൃത്യത എന്നിവയൊക്കെ ഇതിലൂടെ സാധ്യമാകുമെന്നു പറയുന്നു. സർക്കാർ ആശുപത്രികളിൽ അന്പതു ശതമാനം സ്വകാര്യവത്കരിക്കാനുള്ള നയം രണ്ടു വർഷം മുന്പു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹൃദ്രോഗം, അർബുദം തുടങ്ങിയ രോഗങ്ങൾക്കു സ്വകാര്യ ചികിത്സാകേന്ദ്രങ്ങളുണ്ടാകണമെന്നായിരുന്നു കേന്ദ്ര നിലപാട്.
കേന്ദ്രസർക്കാർ ഓഹരിവില്പനയ്ക്കായി നിശ്ചയിച്ച രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വാങ്ങാൻ കേരള സർക്കാർ തീരുമാനിച്ചിരുന്നു. കൊച്ചിയിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് (എച്ച് ഒസിഎൽ) , പാലക്കാട്ടെ ഇൻസ്ട്രമെന്റേഷൻ ലിമിറ്റഡ് എന്നിവയാണ് ഈ സ്ഥാപനങ്ങൾ. എച്ച്ഒസി യഥാർഥത്തിൽ ലാഭത്തിൽ പ്രവർത്തിച്ചുപോരുന്പോഴാണ് അത് അടച്ചുപൂട്ടാൻ കേന്ദ്രം തീരുമാനിച്ചത്. എന്നാൽ കൊച്ചി യൂണിറ്റിൽനിന്നുള്ള ലാഭം മുഴുവൻ മഹാരാഷ്ട്രയിലുള്ള യൂണിറ്റിലെ നഷ്ടം നികത്താനാണു വിനിയോഗിച്ചുപോന്നത്. രാജ്യത്തെ 50 റെയിൽവേ സ്റ്റേഷനുകളും 150 ട്രെയിനുകളും സ്വകാര്യവത്കരിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. ലോകോത്തര നിലവാരം എന്നതാണ് ഇവിടെയും മുദ്രാവാക്യം.
വിമാനത്താവളങ്ങളും വിമാനങ്ങളും റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളുമൊക്കെ സ്വകാര്യവത്കരിക്കുന്നതിലൂടെ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെട്ടേക്കാമെങ്കിലും ഉപയോക്താവു കൂടുതൽ പണം നൽകേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല. അധികച്ചെലവു താങ്ങാൻ ശേഷിയുള്ളവർ ധാരാളമുണ്ടായിരിക്കാം. എന്നാൽ, ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും അതിനു ശേഷിയില്ലാത്തവരാണെന്ന കാര്യം മറന്നുകൂടാ. ഏതു വികസന നയത്തിലും അതിന്റെ നടപ്പാക്കലിലും ജനത്തെ മൊത്തത്തിൽ കാണേണ്ടതുണ്ട്.