ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയെങ്കിലും വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം രാജ്യത്തു നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടുകയും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യും. സാന്പത്തികമാന്ദ്യത്തിന്റെ കാലത്തു ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കുകയാണു വേണ്ടതെന്ന പ്രാഥമിക സാമ്പത്തിക സിദ്ധാന്തത്തിനു കടകവിരുദ്ധമായ നീക്കം. കോർപറേറ്റുകൾക്ക് 1.45 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ സാധാരണക്കാരുടെയും ദരിദ്രരുടെയും കീശയിൽനിന്ന് അത് ഈടാക്കാൻ നടത്തുന്ന ശ്രമമായിവേണം ജിഎസ്ടി നിരക്കുവർധനയെ കാണാൻ.
നിലവിൽ 160 സാധനങ്ങൾക്കാണു ജിഎസ്ടി പൂർണമായും ഒഴിവാക്കിയിരിക്കുന്നത്. 288 ഇനങ്ങൾക്ക് അഞ്ചു ശതമാനവും 243 ഇനങ്ങൾക്കു 12 ശതമാനവുമാണു ജിഎസ്ടി. 631 സാധനങ്ങൾക്കു 18 ശതമാനവും 29 ഇനങ്ങൾക്ക് 28 ശതമാനവും ജിഎസ്ടി ഉണ്ട്. ഇപ്പോൾ നികുതിയൊഴിവുള്ള ചിലയിനങ്ങൾക്ക് നികുതി ഏർപ്പെടുത്താനും ഇപ്പോൾത്തന്നെ നികുതിയുള്ളവയ്ക്ക് അഞ്ച്, 12 ശതമാനം നിരക്കു കൂട്ടാനുമാണു സർക്കാർ ആലോചിക്കുന്നതെന്നാണു പുറത്തുവരുന്ന വിവരം. നിരക്കുകൂട്ടലാണു കൂടുതൽ ജനദ്രോഹകരം. നിത്യോപയോഗ സാധനങ്ങളായ ധാന്യങ്ങൾ, പഞ്ചസാര, ഔഷധങ്ങൾ, ഭക്ഷ്യഎണ്ണകൾ തുടങ്ങിയവയും സ്വാഭാവിക റബർ, മണ്ണെണ്ണ, ഇൻസുലിൻ, രാസവളം, ഗാർഹിക എൽപിജി തുടങ്ങിയവയുമാണ് അഞ്ചു ശതമാനം നിരക്കു വർധിപ്പിക്കുന്ന പട്ടികയിലുള്ളത്. നെയ്യ്, വെണ്ണ, പാത്രങ്ങൾ, മോട്ടോറുകൾ, പമ്പുകൾ, സൈക്കിൾ, മൊബൈൽ ഫോൺ തുടങ്ങിയവ 12 ശതമാനം ലിസ്റ്റിലുള്ളവയാണ്. നിലവിൽ ജിഎസ്ടി ഒഴിവുള്ളതാണ് ആശുപത്രിച്ചെലവവ്. ഇനി, ആശുപത്രിയിലെത്തുന്നവരുടെ കീശയിലും സർക്കാർ കൈയിടും. ഇത്തരത്തിൽ നികുതിവർധന ഉണ്ടായാൽ, വരുമാനത്തിലെ ഇടിവും തൊഴിലില്ലായ്മയും മറ്റും മൂലം ഇപ്പോൾത്തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സാധാരണക്കാരുടെ സ്ഥിതി എന്താവും?
പ്രതിമാസം 1.18 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് ഇക്കഴിഞ്ഞ ബജറ്റിൽ ലക്ഷ്യമിട്ടത്. എന്നാൽ, എട്ടുമാസം കഴിഞ്ഞിട്ടും ലക്ഷ്യത്തിലെത്തിയില്ല. മൂന്നു മാസം മാത്രമേ നികുതിവരുമാനം ഒരു ലക്ഷം കോടിക്കു മുകളിലെത്തിയുള്ളൂ. വസ്തുതാപരമായി വിശകലനം ചെയ്താൽ, സാമ്പത്തികമാന്ദ്യമാണു വരുമാനം കൂടാത്തതിനു പ്രധാന കാരണമെന്നു വ്യക്തമാണ്. ഇ-വേ ബിൽ അടക്കമുള്ള നികുതിപിരിവു പ്രക്രിയകൾ സുഗമമായിട്ടില്ല. ധൃതിപിടിച്ചു ജിഎസ്ടി നടപ്പാക്കിയപ്പോൾ ഉയർന്നുവന്ന സാങ്കേതികപ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടാത്തതു നികുതിവെട്ടിപ്പിനു വഴിവച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം തുറന്നുസമ്മതിക്കാനോ സത്വരനടപടികൾ സ്വീകരിക്കാനോ തയാറാകാതെ നികുതിനിരക്കു കൂട്ടി വരുമാനം വർധിപ്പിക്കാനാണു സർക്കാർ പദ്ധതിയിടുന്നത്.
രാജ്യത്തു സാമ്പത്തികമാന്ദ്യമില്ലെന്ന് ഉച്ചത്തിൽ വാദിച്ചിരുന്ന ധനമന്ത്രിയും സർക്കാരും അതു തെറ്റിപ്പോയെന്നു സമ്മതിക്കാൻ ഒരുക്കമല്ല. എന്നാൽ, സ്ഥിതിഗതികൾ പരിധിവിട്ടപ്പോൾ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനമേകാനെന്ന പേരിൽ കുറെ പാക്കേജുകൾ പ്രഖ്യാപിച്ചു. അവയൊന്നും സമ്പദ്വ്യവസ്ഥയെ ചലനാത്മകമാക്കിയില്ല. ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തെ ജിഡിപി വളർച്ച കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.5 ശതമാനത്തിലേക്കു കൂപ്പുകുത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജിഎസ്ടി വരുമാനം കുറഞ്ഞു.
ജിഎസ്ടി നടപ്പാക്കി രണ്ടര വർഷമായപ്പോഴേക്കും പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണു സർക്കാർ വിലയിരുത്തുന്നത്. ജിഎസ്ടി നടപ്പാക്കിയപ്പോൾ പ്രായോഗികമായി 14.4 ശതമാനം നികുതിയുണ്ടായിരുന്നത് തുടർന്നുണ്ടായ പരിഷ്കരണങ്ങളിലൂടെ 11.6 ശതമാനമായി കുറഞ്ഞതായാണ് കണക്ക്. തന്മൂലം കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകേണ്ട നഷ്ടപരിഹാരത്തുക വർധിച്ചു. കേരളത്തിനു മാത്രം 3,200 കോടി രൂപ നഷ്ടപരിഹാരം കിട്ടാനുണ്ടെന്നാണു സംസ്ഥാന ധനമന്ത്രി പറയുന്നത്. ഈ വർഷം മാത്രം സംസ്ഥാനങ്ങൾക്കു 13,750 കോടി രൂപ നഷ്ടപരിഹാരമായി നൽകേണ്ടതുണ്ട്. ഇപ്പോഴത്തെ നിലവച്ച് വർഷം 2.4 ലക്ഷം കോടി രൂപയാണു നഷ്ടപരിഹാരം നൽകാനായി വേണ്ടിവരുക. ഇത്തരത്തിൽ ഗുരുതരമായിരിക്കുന്ന പ്രതിസന്ധി മറികടക്കാനാണ് ഈ മാസം 18നു ചേരുന്ന ജിഎസ്ടി കൗൺസിലിൽ നിരക്കുവർധന എന്ന ആവശ്യം കേന്ദ്രം ഉന്നയിക്കാനൊരുങ്ങുന്നത്.
കോർപറേറ്റുകളെ പരിധിവിട്ടു സഹായിക്കുകയും സാധാരണക്കാരെ അവഗണിക്കുകയും ചെയ്യുന്ന നടപടികളാണു സർക്കാരിന്റെ ഭാഗത്തുനിന്ന് തുടരേയുണ്ടാകുന്നത്. കോർപറേറ്റുകൾക്കു നൽകിയ നികുതി ഇളവ് ഒരുതരത്തിലും സമ്പദ്വ്യവസ്ഥയെ ഉണർത്താൻ പര്യാപ്തമായവയല്ല. കോർപറേറ്റുകൾക്കുണ്ടാക്കുന്ന ലാഭത്തിന്റെ നികുതി കുറച്ചതുകൊണ്ട് പുതിയ കമ്പനികൾ ഉണ്ടാവുകയോ നിലവിലുള്ളവയുടെ ഉത്പാദനവും വിൽപ്പനയും കൂടുകയോ ചെയ്യില്ല. ജനങ്ങളുടെ ക്രയശേഷി കൂട്ടുകയും അതുവഴി ഡിമാൻഡ് ഉയർത്തുകയും ഉത്പാദനവർധന കൈവരിക്കുകയും ചെയ്തെങ്കിലേ സാമ്പത്തികമാന്ദ്യം മറികടക്കാനും നികുതിവരുമാനം വർധിപ്പിക്കാനും കഴിയുകയുള്ളൂ. എന്നാൽ, ഖേദകരമെന്നു പറയട്ടെ, കേന്ദ്ര ധനമന്ത്രി ചിന്തിക്കുന്നതു നേരേ മറിച്ചാണ്. പെട്ടെന്നു വരുമാനം കൂട്ടാൻ നികുതിനിരക്കു വർധിപ്പിച്ചാൽ ജനങ്ങളുടെ ക്രയശേഷി വീണ്ടും കുറയുകയേ ഉള്ളൂ. അത് കൂടുതൽ മാന്ദ്യത്തിലേക്കു സമ്പദ്വ്യവസ്ഥയെ തള്ളിവിടും.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ജിഎസ്ടി നിരക്കുകൾ കുറച്ചുകൊണ്ട് സർക്കാർ ജനപിന്തുണ നേടാൻ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പു വിജയം കഴിഞ്ഞതോടെ നികുതി വർധിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലല്ലാതെ എന്താണ്? മുമ്പു ക്രൂഡ് ഓയിൽ വില കുറഞ്ഞ കാലത്തും ഇന്ധനവിലയിൽ കുറവു വരുത്താതെ സർക്കാർ നേട്ടമുണ്ടാക്കിയതും സാധാരണക്കാരെയാണു ബാധിച്ചത്. വേണ്ടത്ര അവധാനതയോടെയല്ല രണ്ടാം മോദി സർക്കാർ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നത് എന്ന വിമർശനം ശരിവയ്ക്കുന്നതാണു സാമ്പത്തിക പരിഷ്കാരങ്ങളും നയങ്ങളും. ഇതിന്റെയെല്ലാം ഇരകളായി മാറുന്നതാകട്ടെ സാധാരണക്കാർ. അതിനാൽ നയവൈകല്യങ്ങൾ തിരുത്താൻ സർക്കാർ തയാറാകണം. 18നു നടക്കുന്ന ജിഎസ്ടി കൗൺസിൽ നിരക്കുവർധന പരിഗണിക്കരുത്.