റിപ്പബ്ലിക്ദിന പരേഡ് രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന ചടങ്ങാണ്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും സൈനികശക്തിയും അതിൽ പ്രദർശിപ്പിക്കപ്പെടുന്നു. അതിനെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുത്.
വിവാദങ്ങളുടെ തിരത്തള്ളലിലേക്ക് രാജ്യത്തിന്റെ അഭിമാനചടങ്ങായ റിപ്പബ്ലിക് ദിന പരേഡും. ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റേതുൾപ്പെടെ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന ചില സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾക്ക് അനുമതി നിഷേധിച്ചതാണു പുതിയ വിവാദത്തിനു വിഷയം. ഓരോ സംസ്ഥാനത്തിന്റെയും സാംസ്കാരിക പശ്ചാത്തലത്തിൽ രൂപപ്പെടുത്തുന്ന ഫ്ലോട്ടുകൾ എല്ലാ വർഷവും പരേഡിന്റെ പ്രധാന ഭാഗമാണ്.
കാർഷികവിളകളും കലാമണ്ഡലവും കഥകളിയും മോഹിനിയാട്ടവും വള്ളംകളിയും ഉൾപ്പെടെ കേരളീയ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും മനോഹര ബിംബങ്ങൾ ചേർത്ത ഫ്ലോട്ടാണു കേരളം തയാറാക്കിയിരുന്നത്. ഇതിലെന്താണു പരിശോധനാ സമിതിക്കു പിടിക്കാതെ പോയതെന്നു മനസിലാകുന്നില്ല. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ മൂന്നാം ഘട്ടത്തിലാണു കേരളത്തിന്റെ ഫ്ലോട്ട് ഔട്ടായത്. 2013ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഫ്ലോട്ടായി അവതരിപ്പിച്ച ഹൗസ് ബോട്ടിനായിരുന്നു സ്വർണമെഡൽ. പിന്നീട് ഏതാനും വർഷങ്ങൾ കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി നൽകിയില്ല. 2018ൽ ഓച്ചിറ കെട്ടുകാഴ്ച അവതരിപ്പിച്ചു കേരളം തിരിച്ചെത്തി. എന്നാൽ കഴിഞ്ഞ വർഷം കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി നിഷേധിച്ചു. ഇപ്പോൾ അത് ആവർത്തിച്ചിരിക്കുന്നു.
കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ആറു തവണ മാത്രമാണു പശ്ചിമബംഗാളിന്റെ ഫ്ലോട്ടിന് അനുമതി ലഭിച്ചത്. അനുമതിനിഷേധങ്ങൾ മിക്കതും മമത ബാനർജി ബംഗാൾ ഭരിക്കുന്ന കാലഘട്ടത്തിലാണെന്നത് ആകസ്മികമാകാനിടയില്ല. 2016ൽ മഹാരാഷ്ട്രയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടത് അവിടെ ബിജെപി-ശിവസേന സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ്. എല്ലാറ്റിലും രാഷ്ട്രീയം കലരുന്നൊരു കാലഘട്ടത്തിൽ പരാതികൾ ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമം ഭരണാധികാരികളുടെ ഭാഗത്തുനിന്നാണുണ്ടാകേണ്ടത്. പൗരത്വ നിയമ ഭേദഗതി പ്രശ്നത്തിൽ പരസ്യ പ്രതിഷേധത്തിനിറങ്ങിയ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾക്കാണ് ഇത്തവണ നിരോധനം എന്നതു നഗ്നമായ രാഷ്ട്രീയ ഇടപെടലായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ, ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ്, തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾ പരേഡിൽ പങ്കെടുക്കുന്നുണ്ട്. വിവാദം രൂക്ഷമായപ്പോൾ, കേരളത്തിന്റെ ടാബ്ലോയ്ക്ക് അനുമതി നിഷേധിച്ചതു പുലികളിയും വള്ളംകളിയും മോഹിനിയാട്ടവുമൊക്കെ സ്ഥിരമായി അവതരിപ്പിക്കുന്നതിന്റെ ആവർത്തനവിരസതകൊണ്ടാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധനാ സമിതി ഇന്നലെ വിശദീകരിച്ചു.
നിശ്ചലദൃശ്യത്തിന്റെ വിഷയം, സന്ദേശം, രൂപകല്പന എന്നിവയും അതിന്റെ ദൃശ്യസ്വാധീനവും പരിശോധിച്ചാണു വിദഗ്ധസമിതി ഫ്ലോട്ടിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, എന്നിവിടങ്ങളിൽനിന്നെത്തുന്ന ടാബ്ലോ നിർദേശങ്ങൾ വിവിധ ഘട്ടങ്ങളിലായി വിദഗ്ധ സമിതി പരിശോധിക്കും. കല, സംസ്കാരം, ചിത്രകല, ശില്പകല, സംഗീതം, വാസ്തുവിദ്യ, നൃത്തസംവിധാനം തുടങ്ങിയ മേഖലകളിൽനിന്നുള്ള വിദഗ്ധരാണു സമിതിയിലുള്ളത്. ഈ വർഷം 56 ടാബ്ലോകൾക്ക് അപേക്ഷകൾ ലഭിച്ചു. ഇതിൽ 22 എണ്ണമാണിപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 16 എണ്ണം സംസ്ഥാനങ്ങളുടേതാണ്. മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും ആറെണ്ണവും.
ഇന്ത്യൻ സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങളും വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പാരന്പര്യ പ്രദർശനവും വന്പിച്ച ജനപങ്കാളിത്തവും കൊണ്ടു ലോകശ്രദ്ധയാകർഷിക്കുന്ന വർണശബളമായ ചടങ്ങാണു റിപ്പബ്ലിക് ദിന പരേഡ്. വ്യോമസേനയുടെ മിന്നുന്ന ആകാശ പ്രകടനങ്ങൾ റിപ്പബ്ലിക് ദിന പരേഡിന്റെ ഒരു പ്രധാന ആകർഷണമാണ്. സ്കൂളുകളിലും കോളജുകളിലും നിന്നുള്ള എൻസിസി കെഡേറ്റുകളും പരേഡിൽ പങ്കെടുത്തുവരുന്നു.
അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമയുൾപ്പെടെയുള്ള ലോകനേതാക്കൾ റിപ്പബ്ലിക് ദിന ആഘോഷത്തിൽ വിശിഷ്ടാതിഥികളായിരുന്നിട്ടുണ്ട്. ബ്രസീൽ പ്രസിഡന്റ് ബോൽസനോരോ ആണ് ഇത്തവണ വിശിഷ്ടാതിഥി. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും സേനാശക്തിയും രാജ്യത്തിന്റെ അഖണ്ഡതയുമൊക്കെ ലോകസമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ ഇത്രയും മനോഹരമായൊരു അവസരം മറ്റൊന്നുണ്ടാവില്ല. അമേരിക്കയിൽപ്പോലും ഇത്രയും വർണാഭമായ ദേശീയാഘോഷം നിലവിലില്ല. ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിന്റെ മനോഹാരിതയിൽ മനംകുളിർത്ത ഒബാമ ഇത്തരമൊരു ആഘോഷം തങ്ങളുടെ രാജ്യത്തു നടത്തുന്നതിനെപ്പറ്റി ആലോചിച്ചതായി അന്നു വാർത്തയുണ്ടായിരുന്നു. റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത രാജാക്കന്മാരും രാജ്ഞിമാരും രാഷ്ട്രനേതാക്കളുമൊക്കെ വലിയ അഭിനന്ദനമാണ് ചിട്ടയോടെയുള്ള ഈ വലിയ ആഘോഷത്തിനു നൽകിയിട്ടുള്ളത്.
രാജ്യത്തിന്റ അഭിമാനചടങ്ങായ റിപ്പബ്ലിക് ദിന പരേഡിനെ അതിന്റെ എല്ലാ അന്തസോടുംകൂടി നിലനിർത്താനാവണം. അത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും അഭിമാനമാകണം. ഓരോ തവണവയും വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിച്ച് ലോകശ്രദ്ധയാകർഷിക്കുന്നതിലും ഈ പരേഡ് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആചരിച്ചത് ഇന്ത്യൻ വനിതകളുടെ കരുത്ത് പ്രത്യേകമായി പ്രഘോഷിച്ചുകൊണ്ടായിരുന്നു. പരേഡ് ചരിത്രത്തിലാദ്യമായി സേനകളുടെ പരേഡ് നയിക്കാൻ വനിതകൾക്ക് അവസരം ലഭിച്ചു. നാവികസേനയുടെ പരേഡ് നയിച്ചതു കണ്ണൂർ സ്വദേശിനി അംബിക സുധാകരനായിരുന്നുവെന്നതു കേരളത്തിന് അഭിമാനമായി. ആർമി കോർ വിഭാഗത്തെ നയിച്ചത് ലഫ്റ്റനന്റ് ഭാവ കസ്തൂരിയായിരുന്നു. വ്യോമസേനയെ നയിച്ച നാലു ഫ്ലയിംഗ് ഓഫീസർമാരിൽ ഒരാൾ കൊല്ലം സ്വദേശിനി രാഖി രാമചന്ദ്രൻ. 33 പുരുഷന്മാരടങ്ങുന്ന പിരമിഡ് ആകൃതിയിലുള്ള മോട്ടോർ സൈക്കിൾ സ്റ്റണ്ട് ടീമിനു നേതൃത്വം നൽകിയതാകട്ടെ വനിതയായ ക്യാപ്റ്റൻ ശിഖ സുരഭിയും.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വൈവിധ്യമാർന്ന സംസ്കാരവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന അനവദ്യസുന്ദരമായ ചടങ്ങാണു ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡ്. വിവാദവിമുക്തമായി അതു മുന്നോട്ടു കൊണ്ടുപോകാനുള്ള വിവേകം ഭരണാധികാരികൾക്കുണ്ടാകണം.
കലയും സംസ്കാരവും അവതരിപ്പിക്കുന്പോഴെങ്കിലും ഇടുങ്ങിയ രാഷ്ട്രീയ, വിഭാഗീയ ചിന്തകൾ മാറ്റിവയ്ക്കണം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ ജനങ്ങളിലുണ്ടാക്കിയിട്ടുള്ള അവിശ്വാസവും ആശങ്കയും ദൂരീകരിക്കാനുള്ള അവസരങ്ങൾ സർക്കാർ പാഴാക്കരുത്.