കോവിഡ്-19 ലോകം കീഴടക്കുന്പോൾ പ്രവാസി മലയാളികളുടെ ആശങ്കയും പ്രതിസന്ധിയും നാം മനസിലാക്കണം, അവരോടൊപ്പമുണ്ടാകണം
ഹൃദയം നിറയെ കേരളത്തെക്കുറിച്ചുള്ള വികാരവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി കഴിയുന്ന മലയാളികളേ, നിങ്ങളിൽ പലരും ഇപ്പോൾ വലിയ ആകുലതയിലാണെന്നു കേരളം മനസിലാക്കുന്നു. കോവിഡ്-19 എന്ന മഹാമാരി നിങ്ങൾ ജീവിക്കുന്ന പല നാടുകളിലും മഹാഭീഷണിയായിത്തീർന്നിരിക്കുകയാണെന്ന് ആ രോഗം എത്തിനോക്കിയിരിക്കുന്ന കേരളത്തിലുള്ളവർ ഭയപ്പാടോടെയാണ് അറിയുന്നത്.
ജീവിക്കാൻ വേണ്ടിയാണു നിങ്ങൾ ജന്മനാടു വിട്ടു വിദൂരങ്ങളിലേക്കു പോയത്. അവിടെ ജീവിതം പച്ചപിടിപ്പിച്ചുവരവേ, അഥവാ പച്ചപിടിപ്പിക്കാൻ ശ്രമിച്ചുവരവേ, നിങ്ങൾ ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പകർച്ചവ്യാധിക്കു മുന്നിൽ, അല്ലെങ്കിൽ അതിന്റെ ഭീഷണിക്കു മുന്നിൽ, മുന്നോട്ടോ പിന്നോട്ടോ വശത്തോട്ടോ നീങ്ങാൻ പറ്റാത്തവിധം അകപ്പെട്ടു പോയിരിക്കുന്നുവെന്നത് നിങ്ങളുടെ ഉറ്റവരായ ഞങ്ങൾക്ക് ഉണ്ടാക്കുന്ന ഉത്കണ്ഠ വലുതാണ്.
നാനാമേഖലകളിലെ വളർച്ചയ്ക്കും ക്ഷേമത്തിനും കേരളം പ്രവാസി മലയാളികളോട് ഏറെ കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഏതു സംഭവത്തോടും ഇവിടെയുള്ളവരോടൊപ്പം, ഒരു പക്ഷേ അതിലേറെ, ആവേശത്തോടെ പ്രതികരിക്കുന്നവരാണ് ഒട്ടുമിക്ക പ്രവാസി മലയാളികളും. അവരുടെ ഹൃദയ തന്ത്രികളിൽ കേരളത്തെക്കുറിച്ചുള്ള ഗൃഹാതുരത്വത്തിന്റെ ഈണം എപ്പോഴുമുണ്ട്. വളരെ ഗാഢമായ ആത്മബന്ധമാണ് അവർക്കു ജന്മനാടിനോടുള്ളത്. കേരളവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രവാസികൾ പ്രകടിപ്പിക്കുന്ന വികാരോഷ്മളത എടുത്തുപറയേണ്ടതാണ്.
സംസ്ഥാനത്തിന്റെ സന്പദ്ഘടനയുടെ അടിസ്ഥാനംതന്നെ പ്രവാസി മലയാളികൾ നാട്ടിലേക്കയയ്ക്കുന്ന പണമാണ്. സന്പദ്ഘടനയെ മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയെപ്പോലും അതു സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ മഹാപ്രളയങ്ങളിൽ ദുരിതത്തിൽ മുങ്ങിത്താണ ആയിരക്കണക്കിനു കേരളീയരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പ്രവാസികൾ നൽകിയ അകമഴിഞ്ഞ സഹായം കേരളത്തിനു മറക്കാനാവില്ല.
കോവിഡ്-19 നൂറിലേറെ രാജ്യങ്ങളിലേക്കു പടർന്നിരിക്കുന്നു. അമേരിക്കയും യൂറോപ്പും ഗൾഫുമൊക്കെ ഇതിന്റെ പിടിയിലാണ്. അവിടങ്ങളിൽ ലക്ഷക്കണക്കിനു മലയാളികളുണ്ട്. അടുത്ത ദിവസങ്ങളിൽ നാട്ടിലേക്കു വരാൻ അവരിൽ പലരും നടത്തിയ ശ്രമങ്ങൾ ഫലമണിഞ്ഞില്ല. ചിലർ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.
ഇക്കഴിഞ്ഞ ദിവസം ഇറ്റലിയിൽനിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ ചില മലയാളികൾ തങ്ങളുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുണ്ടായി. വിദേശ വിമാനത്താവളങ്ങളിൽ അവർക്കു ദുരനുഭവങ്ങളൊന്നുമുണ്ടായില്ല. അവിടെ ആളുകൾ അവരോടു ഹൃദ്യമായി പെരുമാറി. പക്ഷേ, നാട്ടിലെത്തിയപ്പോൾ വളരെ മോശമായിരുന്നു അവരോടു ചിലരുടെ ഇടപെടൽ. രോഗമില്ലാതിരുന്നിട്ടും രോഗവാഹകരോടെന്നപോലെയും തികച്ചും മോശമായുമാണ് അവരോട് ഉദ്യോഗസ്ഥരിൽ ചിലർ പെരുമാറിയതത്രേ. തികച്ചും ദൗർഭാഗ്യകരമാണിത്.
കോവിഡിനെതിരേ കേരളം അഭിമാനാർഹമായ പ്രവർത്തനങ്ങളാണു നടത്തുന്നത്. എന്നാൽ, വിദേശത്തുനിന്നുവരുന്ന മലയാളികളോടു സാമാന്യ മര്യാദപോലും കാണിക്കാൻ ചില ഉദ്യോഗസ്ഥർ തയാറാകാത്തതിൽ കേരളം ലജ്ജിക്കണം. സർക്കാർ എടുക്കുന്ന നടപടികളുടെ ഫലപ്രദമായ നടത്തിപ്പ് വളരെ പ്രധാനമാണ്. അതിന് ഉദ്യോഗസ്ഥരുടെ ആത്മാർഥമായ പരിശ്രമവും സമൂഹത്തിന്റെ പൂർണ പിന്തുണയും അനിവാര്യമാണ്.
വിദേശത്തുനിന്നു വന്ന ഒരു കുടുംബം കാണിച്ച അലംഭാവത്തിന്റെ പേരിൽ പ്രവാസികളെ മൊത്തത്തിൽ പഴിക്കുന്നതു കടുത്ത അന്യായമാണ്. സമൂഹമാധ്യമങ്ങളിൽ വളരെ മോശപ്പെട്ട ചില പരാമർശങ്ങൾ പ്രവാസികളെക്കുറിച്ചുണ്ടായി. പ്രവാസികൾ ഇതു ക്ഷമിക്കട്ടെ.
പ്രവാസി സമൂഹത്തിന്റെ എല്ലാ വിഷമതകളിലും അവരോടൊപ്പമുണ്ടായിരുന്ന ദീപിക ഈ വലിയ പ്രതിസന്ധിയിലും അവരോടൊപ്പമുണ്ടാകും. നാമൊന്നിച്ച് ചങ്കുറപ്പോടെ ഈ വിഷമഘട്ടത്തെ അതിജീവിക്കും. മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ പത്രമായ ദീപിക ഡോട്കോമിന് ലോകത്തിന്റെ നാനാഭാഗങ്ങളിലായി ലക്ഷക്കണക്കിനു വായനക്കാരും അഭ്യുദയകാംക്ഷികളുമാണുള്ളത്. അവരുടെ എല്ലാ സഹകരണത്തിനും നന്ദി. കടലിനക്കരെ കഴിയുന്ന കേരള മക്കളേ, കേരളം നിങ്ങൾക്കൊപ്പമുണ്ട്, ദീപികയും വായനക്കാരുമുണ്ട്. നമുക്കു പ്രത്യാശയോടെ മുന്നേറാം.
ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ചീഫ് എഡിറ്റർ