കുട്ടനാട്ടിലെ നെല്ലു സംഭരണം പ്രതിസന്ധിയിലാണ്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവ ഫലപ്രദമാക്കണം. കുട്ടനാട്ടിൽ വിളയുന്ന നെല്ല് അവിടെത്തന്നെ അരിയാക്കി കേരളീയർക്കു ലഭ്യമാക്കുന്ന കാര്യവും അടിയന്തരമായി ചിന്തിക്കണം.
കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ സന്പൂർണ ലോക്ക് ഡൗൺ പൂർണവിജയം നേടേണ്ടതു നാടിന് ഒഴിവാക്കാനാവാത്ത ആവശ്യമായിരിക്കേ, ഈ ദിനങ്ങളിൽ ഭക്ഷ്യസുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാം ഏറെ ശ്രദ്ധിക്കേണ്ടതുമുണ്ട്. സൗജന്യ റേഷനും പച്ചക്കറി കിറ്റ് വിതരണവുമൊക്കെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു മാസത്തേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുണ്ടെന്നു ഭക്ഷ്യമന്ത്രി ഉറപ്പുനൽകുന്നു.
ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വാങ്ങിക്കൂട്ടേണ്ടതില്ലെന്നും അവ വിൽക്കുന്ന കടകൾ മുടങ്ങില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരശാലകൾക്കു സമയക്രമീകരണം ഏർപ്പെടുത്തുമെന്നല്ലാതെ യാതൊരു ബുദ്ധിമുട്ടും ജനങ്ങൾക്കുണ്ടാക്കാതിരിക്കാനാണു ശ്രമം. കേന്ദ്ര സർക്കാരും ചില സഹായ പദ്ധതികൾ പ്രഖ്യാപിച്ചു.
ഉപഭോക്തൃ സംസ്ഥാനമായ കേരളളം ഒട്ടുമിക്ക അവശ്യവസ്തുക്കൾക്കും അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. സംസ്ഥാനാതിർത്തികൾ കടക്കുന്നതിനുള്ള നിരോധനം ചരക്കുഗതാഗതത്തെ ബാധിക്കില്ലെന്നു സർക്കാർ പറയുന്നെങ്കിലും അവശ്യവസ്തുക്കളുമായി വരുന്ന ലോറികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അയൽസംസ്ഥാനങ്ങളിൽനിന്നു ഭക്ഷ്യവസ്തുക്കൾ വരാതിരുന്നതുമൂലം, ഇന്നത്തെ തോതിലല്ലെങ്കിലും നാം ക്ലേശത്തിലായ പല സന്ദർഭങ്ങൾ ഇതിനുമുന്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തതയ്ക്കായി ഒരു മുന്നേറ്റത്തിനു സംസ്ഥാനം ശ്രമിച്ചുവരുകയാണ്.
ഇപ്പോൾ സ്വയംപര്യാപ്തതയെക്കുറിച്ചു കൂടുതൽ ഗൗരവത്തിൽ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പച്ചക്കറി കൃഷി വ്യാപനത്തിൽ നാം കുറെയൊക്കെ നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാൽ, പച്ചക്കറികളുടെ സംഭരണത്തിനും സംസ്കരണത്തിനും വിപണനത്തിനും മതിയായ സൗകര്യങ്ങളൊരുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിൽ കർഷക കൂട്ടായ്മകൾ ഉത്പാദിപ്പിച്ച പച്ചക്കറികൾ ഏറെയും വിൽക്കാനാവാതെ നശിച്ചുപോയ കാര്യം ഈയിടെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ, ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ കൊയ്ത്തുകാലമാണ്. പല പാടശേഖരങ്ങളിലും കൊയ്ത്തു കഴിഞ്ഞു. കൊയ്തെടുത്ത നെല്ല് കോവിഡ് ലോക്ക് ഡൗൺ മൂലം പാടത്തും വരന്പത്തുമൊക്കെ കിടക്കുകയാണ്. നെല്ലു സംഭരണവുമായി ബന്ധപ്പെട്ടു നേരത്തേതന്നെയുള്ള ചില പ്രശ്നങ്ങൾ തുടരുന്പോഴാണിത്. മുന്പു സംഭരിച്ച നെല്ലിന്റെ വില കിട്ടാത്തവർ ഏറെയുണ്ട്.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലെ നെല്ലു കൊയ്തെടുക്കുന്നതിനു കളക്ടർമാർ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൊയ്ത്തു യന്ത്രങ്ങൾ ലഭ്യമാക്കണം. ലോക്ക് ഡൗൺ ആയതിനാൽ കൊയ്ത്തു യന്ത്രങ്ങളും ഡ്രൈവർമാരും ലഭ്യമാകണമെങ്കിൽ ജില്ലാ അധികാരികളുടെ ഇടപെടൽ ആവശ്യമായി വരും.
കൊയ്ത്തു കഴിഞ്ഞാൽ സംഭരണം എത്രയും വേഗം നടത്തേണ്ടതാണ്. ചിലയിടങ്ങളിൽ വേനൽ മഴ പെയ്യുന്നുണ്ട്. ഇതു സ്ഥിതി വഷളാക്കും. എത്രയും വേഗം കൊയ്ത്തു നടന്നില്ലെങ്കിൽ വിളഞ്ഞു പാകമായ നെൽച്ചെടികൾ മഴയിൽ പാടത്ത് വീണടിയും; വിളവു നഷ്ടപ്പെടും. കൊയ്ത്തു കഴിഞ്ഞു നെല്ല് ഇപ്പോൾ പലേടത്തും കൂട്ടിയിട്ടിരിക്കുകയാണ്. ടാർപോളിനും മറ്റുമുപയോഗിച്ചു മൂടിയിട്ടിട്ടുണ്ടെങ്കിലും നെല്ലിനു നനവു തട്ടിയാൽ കിളിർത്തുപോകും.
വാഹനഗതാഗതം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേക അനുമതിയോടെയേ നെല്ലു കൊണ്ടുപോകാൻ കഴിയൂ. അല്ലെങ്കിൽ നെല്ല് അതേ പ്രദേശങ്ങളിൽത്തന്നെ സംഭരിക്കാൻ താത്കാലിക സംവിധാനങ്ങൾ ഒരുക്കണം. സംഭരണം തുടങ്ങിയ കാലത്തു സപ്ലൈകോ ഇത്തരം താത്കാലിക സംഭരണ കേന്ദ്രങ്ങൾ സജ്ജമാക്കിയിരുന്നു. കുട്ടനാട്ടിൽ വിളയുന്ന നെല്ല് അവിടെത്തന്നെ കുത്തി അരിയാക്കി വിപണനത്തിനു തയാറാക്കാൻ സംവിധാനം ഉണ്ടാകണം. ജനങ്ങൾക്കു നല്ല അരിയാഹാരം ലഭ്യമാക്കാൻ ഇതിലും നല്ല വഴിയില്ല.
കുട്ടനാട്ടിൽ പണ്ടു വീടുകളിൽപ്പോലും നെല്ലു പുഴുങ്ങിക്കുത്തി അരിയാക്കി ഉപയോഗിച്ചിരുന്നു. ഇന്നാകട്ടെ കുട്ടനാട്ടുകാർ നല്ല നെല്ലു വിറ്റശേഷം പാക്കറ്റിൽ വരുന്ന അരിയാണു ഭക്ഷിക്കുന്നത്. കുട്ടനാട്ടിൽ വലിയ റൈസ് മില്ലുകൾ തുടങ്ങിയിരുന്നു. അതൊക്കെ പൂട്ടിപ്പോയി. നാട്ടിൽ വിളയിക്കുന്ന ധാന്യം നമുക്ക് ഉതകുന്നതാക്കാൻ സാധിക്കുന്നില്ലെങ്കിൽ വിഷലിപ്ത ഭക്ഷണം കഴിക്കുകയേ മാർഗമുള്ളൂ.
കായൽനിലങ്ങളിൽ പലേടത്തും റോഡ് സൗകര്യമില്ല. കുട്ടനാട് പാക്കേജിൽ ഈ നിലങ്ങളിൽ ഗതാഗത സൗകര്യം വിഭാവനം ചെയ്തിരുന്നെങ്കിലും പ്രാവർത്തികമായില്ല. വലിയ കൃഷിയിടങ്ങളായ കായൽ നിലങ്ങളുടെ ചുറ്റും ട്രാക്ടർ റോഡുകൾ നിർമിച്ചാൽ വിളവെടുത്ത നെല്ലു മാത്രമല്ല, കൃഷി ആവശ്യങ്ങൾക്കുള്ള വസ്തുക്കളും ആ റോഡുകളിലൂടെ സുഗമമായി കൊണ്ടുപോകാൻ കഴിയും. ഇത്തരം ദീർഘകാല പദ്ധതികളൊന്നും ശതകോടികൾ ചെലവിട്ട കുട്ടനാട് പാക്കേജിലൂടെ ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. ഇപ്പോൾ വീണ്ടുമൊരു വൻ പാക്കേജ് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
ഇ-ബ്ലോക്ക് ഇരുപത്തിനാലായിരം കായൽ, ഐ ബ്ലോക്ക് മൂവായിരത്തഞ്ഞൂറ്, വടക്കേ ആറായിരം, തെക്കേ ആറായിരം എന്നീ വിസ്തൃതമായ കായൽ പാടശേഖരങ്ങളിലും വിവിധ കൃഷിഭവനുകളുടെ പരിധിയിലും വലിയ തോതിൽ നെല്ലു കെട്ടിക്കിടക്കുകയാണ്. ഇ- ബ്ലോക്ക് കായലിൽ മാത്രം 400 ലോഡ് നെല്ലു കെട്ടിക്കിടപ്പുണ്ട്. ഇനി പല പാടശേഖരങ്ങളും കൊയ്യാൻ പാകമായി കിടക്കുന്നു.
ലോക്ക് ഡൗണിന്റെ പ്രത്യേക സാഹചര്യത്തിൽ കുട്ടനാട്ടിലെ നെല്ലു സംഭരണം തടസപ്പെടാതിരിക്കാൻ ആവശ്യമെങ്കിൽ പള്ളിവക കെട്ടിടങ്ങൾ വിട്ടുകൊടുക്കാൻ ചങ്ങനാശേരി അതിരൂപത സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നെല്ലിന്റെ വിളവെടുപ്പും സംഭരണവും അവശ്യ സേവനങ്ങളായി മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. കുട്ടനാടു പ്രദേശത്തെ നെല്ലുകൊയ്ത്തും സംഭരണവും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്നലെ ആലപ്പുഴ കളക്ടറേറ്റിൽ മന്ത്രിമാരുടെ ഉന്നതതല യോഗം തീരുമാനിച്ചു. കൊയ്ത്തും സംഭരണവും തടസമില്ലാതെ പൂർത്തിയാക്കാൻ ഇതിനായി നിയോഗിക്കപ്പെട്ട തൊഴിലാളികൾക്കും ലോറി, കൊയ്ത്തു യന്ത്രം എന്നിവയുടെ ഡ്രൈവർമാർക്കും പ്രത്യേക പ്രോട്ടോകോൾ പോലീസിന്റെ സഹകരണത്തോടെ ജില്ലാ കളക്ടർ തയാറാക്കും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നെൽക്കൃഷിക്ക് ഈ മന്ത്രിതലയോഗമെടുത്ത തീരുമാനങ്ങൾ ബാധകമായിരിക്കും. മേയ് പകുതിയോടെ സംഭരണം പൂർത്തിയാക്കാനാണുദ്ദേശിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വേനൽമഴയും കുട്ടനാട്ടിലെയും വിളവെടുപ്പു നടക്കുന്ന ഇതര പ്രദേശങ്ങളിലെയും നെൽക്കർഷകരെ വലിയ പ്രതിസന്ധിയിലേക്കാണു വീഴ്ത്തിയിരിക്കുന്നത്. അതിൽനിന്ന് അവരെ കരകയറ്റാൻ കഴിയും, സർക്കാർ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കിയാൽ.