പച്ചക്കറിക്കൃഷി, പശുവളർത്തൽ തുടങ്ങി പല കാർഷിക മേഖലകളിലും ലോക്ക് ഡൗൺ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കേ പൈനാപ്പിൾ കർഷകരും തങ്ങളുടെ വിള വിൽക്കാനാവാതെ, അവ നശിച്ചുപോകുന്നതിനു നിസ്സഹായ സാക്ഷികളായി നിൽക്കുന്നു.
കേരളത്തിലെ പൈനാപ്പിൾ കൃഷിക്കാർ ഓർക്കാപ്പുറത്ത് വലിയ തകർച്ചയിലെത്തിയിരിക്കുകയാണ്. മധ്യതിരുവിതാംകൂറിൽ പൈനാപ്പിളിന്റെ വിപണന കേന്ദ്രമായ വാഴക്കുളത്തുനിന്നു പ്രതിദിനം 1200 ടൺ കൈതച്ചക്ക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കയറ്റിയയയ്ക്കപ്പെട്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇരുപതു ടൺ പോലും കയറിപ്പോകുന്നില്ലെന്നു പറയുന്പോൾ സ്ഥിതി എത്ര രൂക്ഷമെന്നു മനസിലാക്കാനാവും. ഈ ഇരുപതു ടൺതന്നെ പല വിഭാഗം കച്ചവടക്കാർ കുറേശെയായി എടുക്കുന്നതാണ്. ലോക്ക് ഡൗണിനെത്തുടർന്നു ഗതാഗതം തടസപ്പെട്ടതാണു പ്രധാന കാരണം. സ്ഥലം പാട്ടത്തിനെടുത്തും വായ്പ വാങ്ങിയും പൈനാപ്പിൾ കൃഷി ചെയ്തുവരുന്ന നിരവധി കർഷകരുണ്ട്. അവരെല്ലാം വലിയ സാന്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്.
മുംബൈ, പൂന, അഹമ്മദാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കു സീസണിൽ നൂറുകണക്കിനു ലോഡ് പെനാപ്പിളാണു മധ്യതിരുവിതാംകൂറിൽനിന്നു കയറ്റിക്കൊണ്ടുപോയിരുന്നത്. ചരക്കുനീക്കം ഇപ്പോൾ ഏതാണ്ടു പൂർണമായി തടസപ്പെട്ടിരിക്കുന്നു. ഇനി ലോറികൾ കടത്തിവിടാൻ അനുവദിച്ചാലും ഓടിക്കാൻ ഡ്രൈവർമാർ തയാറാകുമോ എന്നു സംശയമുണ്ട്. കാരണം, ലോറിയിൽ ചരക്കുമായി പോകുന്നവർ തിരിച്ചുവന്നാൽ 14 ദിവസം ഐസൊലേഷനിൽ കഴിയേണ്ടിവരും. മാത്രമല്ല, യാത്രയിലുടനീളം പരിശോധനകളുമുണ്ടാകും. വഴിയിൽ കുടിവെള്ളവും ഭക്ഷണവും കിട്ടുന്ന കാര്യവും വിഷമകരം.
ഹോർട്ടികോർപ് കിലോഗ്രാമിനു 12 രൂപയ്ക്ക് പൈനാപ്പിൾ ശേഖരിക്കുന്നുണ്ട്. എന്നാൽ, വളരെ ചെറിയ തോതിൽ മാത്രമേ സംഭരണം നടത്തുന്നുള്ളൂ. പൈനാപ്പിളിൽനിന്നു ജ്യൂസ്, ജാം, വൈൻ, അച്ചാർ തുടങ്ങി മൂല്യവർധിത ഉത്പന്നങ്ങൾ ചില സ്വകാര്യ കന്പനികൾ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അവരും വിപണിയിലെത്തുന്ന പൈനാപ്പിളിന്റെ വളരെ ചെറിയൊരംശമേ ഇപ്പോൾ ഉപയോഗിക്കുന്നുള്ളൂ.
കൈതച്ചക്ക മറ്റു സംസ്ഥാനങ്ങളിലേക്കു കയറ്റിയയയ്ക്കുന്നതു മാത്രമല്ല തടസപ്പെട്ടിരിക്കുന്നത്. ആഭ്യന്തരവിപണിയിലും കച്ചവടം ഇല്ലാതായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിൽ ദിവസേന കൈതച്ചക്ക എത്തിച്ചുകൊടുക്കുന്നവരുണ്ടായിരുന്നു. നിരവധി യാത്രക്കാർ വഴിയോരക്കച്ചവടക്കാരിൽനിന്നു കൈതച്ചക്ക വാങ്ങിയിരുന്നു. ആ വാണിഭം ഇപ്പോൾ നിലച്ചിരിക്കുന്നു. കൊറോണ ഭീതിയും ലോക്ക് ഡൗണുമായതിനാൽ റോഡുകൾ മിക്കവാറും വിജനമാണല്ലോ.
പൈനാപ്പിൾ വിളഞ്ഞു പാകമായാൽ പിന്നെ അധികദിവസം നിൽക്കില്ല. അവ പഴുത്തു ചീഞ്ഞുപോകും. ചീഞ്ഞുപോയവ നീക്കംചെയ്യുന്നതും ഏറെ പ്രയാസകരമാണ്. അവ മാറ്റിയില്ലെങ്കിൽ ചെടികൾ നശിച്ചുപോകുകയും ചെയ്യും. വിളവെടുക്കുന്പോൾ ഒരു ചെനപ്പ് ചെടിയിൽ നിർത്തി വീണ്ടും പരിപാലിക്കുകയാണു ചെയ്യാറുള്ളത്. നാലുവർഷംവരെ ഇങ്ങനെ കൃഷി തുടരും. കൂലിച്ചെലവ് ഏറെയുള്ള കൃഷിയാണിത്. പ്രധാനമായും അതിഥി തൊഴിലാളികളാണു പൈനാപ്പിൾ കൃഷിയിടങ്ങളിൽ ജോലിചെയ്യുന്നത്. ഈ കൃഷിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർ നിരവധിയാണ്.
ജനുവരി മുതൽ മേയ് വരെയാണു പൈനാപ്പിൾ സീസൺ. ഉത്തരേന്ത്യയാണു പ്രധാന വിപണി. ഹോളി, റംസാൻ തുടങ്ങിയ വിശേഷാവസരങ്ങളിൽ പൈനാപ്പിളിന് കൂടുതൽ ആവശ്യക്കാരുണ്ട്. ലോക്ക് ഡൗൺ മൂലം സീസണിലെ നല്ല കച്ചവടം മുടങ്ങി. റബർ മേഖലയുടെ തകർച്ചയിൽ കർഷകർക്കു കുറെയെങ്കിലും ആശ്രയമായതു തോട്ടങ്ങളിലെ കൈതച്ചക്കക്കൃഷിയായിരുന്നു. റബർ തൈ നടുന്പോൾ മുതൽ റബർ വെട്ടാൻ പ്രായമാകുന്നതു വരെയുള്ള ഏഴുവർഷം കൈതച്ചക്കയുടെ ഇടവിള ചില പ്രദേശങ്ങളിൽ കർഷകർക്കു താങ്ങായിരുന്നു. റബറിന്റെ തകർച്ചയെത്തുടർന്ന് റബർ വെട്ടിമാറ്റി കൈതച്ചക്കക്കൃഷി തുടങ്ങിയവരുമുണ്ട്.
കിലോഗ്രാമിന് ഏഴു രൂപ മുതൽ പത്തു രൂപവരെ വിലയ്ക്കാണിപ്പോൾ വില്പന.
തോട്ടം മേഖലയിൽ ഇടവിളയായി വിപുലമായി നടത്തുന്ന പൈനാപ്പിൾ കൃഷി കൂടാതെ നിരവധി ചെറുകിട കർഷകർ സ്ഥലം പാട്ടത്തിനെടുത്തു കൃഷി നടത്തുന്നുണ്ട്. നാലും അഞ്ചും ലക്ഷം രൂപ വായ്പയെടുത്ത് ഇപ്രകാരം പാട്ടക്കൃഷി ചെയ്തുവരുന്നവർ ഇപ്പോൾ കടത്തിലായിരിക്കുന്നു. പൈനാപ്പിൾ കർഷകർ എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിക്കു നേരേ സർക്കാർ കണ്ണടയ്ക്കരുത്. നഷ്ടത്തിന് ആനുപാതികമായി കർഷകർക്കു നഷ്ടപരിഹാരം നൽകണം. പ്രതിസന്ധിയിലായിരിക്കുന്ന കർഷകർ കൃഷിയിൽനിന്നു പിന്തിരിയാൻ ഇടയാകരുത്. സർക്കാരിന്റെ സഹായമുണ്ടായാൽ പൈനാപ്പിളിനു കേരളത്തിൽത്തന്നെ നല്ല തോതിൽ വിപണി കണ്ടെത്താൻ സാധിക്കും.
ലോറി ഗതാഗതത്തിനുണ്ടായിരിക്കുന്ന തടസമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പ്രധാന കാരണം. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങൾ നമ്മുടെ കാർഷിക മേഖലയിലുണ്ടാകണം. പ്രത്യേകിച്ചു ഭക്ഷ്യസംസ്കരണ രംഗത്തു നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. പൈനാപ്പിൾ പോലെ പോഷകഗുണവും ഔഷധഗുണവുമുള്ള പഴവർഗങ്ങൾ ഇവിടെത്തന്നെ പരമാവധി വിപണി കണ്ടെത്തി വിൽക്കാൻ കഴിഞ്ഞാൽ അതു സംസ്ഥാനത്തിന്റെ സാന്പത്തിക മേഖലയെയും ജനങ്ങളുടെ ആരോഗ്യത്തെയും പുഷ്ടിപ്പെടുത്തും.
പൈനാപ്പിൾ അനുബന്ധ ഉത്പന്നങ്ങളുടെ നിർമാണത്തിനു സംസ്ഥാനത്തു ഫാക്ടറികൾ ഉണ്ടാവണം. വാഴക്കുളം അഗ്രോ ഫ്രൂട്ട് പ്രോസസിംഗ് കന്പനി നേരത്തേ പൈനാപ്പിൾ, മാങ്ങ, ഇഞ്ചി എന്നിവ സംസ്കരിച്ചു വിവിധ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചിരുന്നു. അതു പിന്നീടു നിന്നുപോയി. ഫാക്ടറിയുടെ പുനരുദ്ധാരണത്തിന് കഴിഞ്ഞ ബജറ്റിൽ മൂന്നു കോടി രൂപ മാറ്റിവച്ചിരുന്നു. കൃഷിമന്ത്രി ഇപ്പോൾ അടിയന്തരമായി ഇടപെട്ട് ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിലും കേരളത്തിനുള്ളിലും നല്ല വിപണി കണ്ടെത്താൻ കഴിയുന്ന ഉത്പന്നമാണു പൈനാപ്പിൾ. ഉത്പാദിപ്പിക്കപ്പെടുന്ന പൈനാപ്പിളിന്റെ ചെറിയൊരു ഭാഗമേ ഇവിടെ ഉപയോഗിക്കാനാവൂ എങ്കിലും കഴിയുന്നത്ര ഉപയോഗപ്പെടുത്തണം. കർഷകർക്കു ന്യായമായ വരുമാനം ഉറപ്പാക്കുന്ന വിധത്തിൽ ഇവ വിറ്റഴിക്കാൻ സാധിക്കണം. പൈനാപ്പിൾ ചലഞ്ചുമായി അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ചറൽ ഓഫീസേഴ്സ് എറണാകുളം ബ്രാഞ്ചും വാഴക്കുളം പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷനും എത്തിയിട്ടുള്ളത് ഒട്ടൊക്കെ പ്രതീക്ഷ നൽകുന്നു.
കഴിഞ്ഞ വർഷം ഈ സമയത്ത് പച്ച പൈനാപ്പിളിനു കിലോഗ്രാമിനു 35 രൂപയും പഴുത്തതിന് 40 രൂപയും വിലയുണ്ടായിരുന്നു. 1400 കോടി രൂപയുടെ വരുമാനമാണ് ഈ കൃഷിയിലൂടെ സംസ്ഥാനത്തിനു ലഭിച്ചത്. ഇപ്പോൾ വരുമാനം വൻതോതിൽ ഇടിഞ്ഞു. ക്ഷീരമേഖലയിലെയും പച്ചക്കറിക്കൃഷിയിലെയും തകർച്ചയ്ക്കൊപ്പം പൈനാപ്പിൾ കൃഷിയിലും ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താൻ സർക്കാർ വൈകരുത്.