ഹയർ സെക്കൻഡറി, നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കി നീതി ഉറപ്പാക്കാനും വിദ്യാർഥികളുടെ ആശങ്കകൾ
നീക്കാനും സർക്കാർ നടപടിയെടുക്കണം.
സംവരണേതര വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുള്ള (ഇഡബ്ല്യുഎസ്) വിദ്യാഭ്യാസ പ്രവേശന സംവരണം നടപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കാത്തത് വലിയ നീതിനിഷേധത്തിന് ഇടയാക്കുകയാണ്. സംവരണേതര വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്ക് ഉദ്യോഗതലത്തിലും പൊതു, സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും പത്തു ശതമാനം സംവരണം നൽകുന്നതിനുള്ള ബിൽ പാർലമെന്റ് പാസാക്കിയതു കഴിഞ്ഞവർഷം ജനുവരിയിലാണ്. തുടർന്നു വൈകാതെതന്നെ കേന്ദ്ര സർക്കാരും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേരള സർക്കാരും ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി. സാന്പത്തിക സംവരണം കേരളത്തിൽ നടപ്പാക്കിക്കൊണ്ട് 2020 ഫെബ്രുവരി രണ്ടിനു പുറപ്പെടുവിച്ച സർക്കാർ ഉത്തരവു പ്രകാരം ഒബിസി സംവരണം അനുവദിച്ചിട്ടുള്ളതും ന്യൂനപക്ഷ പദവി ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളിലും ഇഡബ്ല്യുഎസ് സംവരണം അനുവദിക്കേണ്ടതാണ്. എന്നാൽ സംസ്ഥാനത്ത് ഈ വർഷത്തെ ഹയർ സെക്കൻഡറി പ്രവേശനത്തിനും നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനും പുറത്തിറക്കിയ പ്രോസ്പെക്ടസുകളിൽ ഇഡബ്ല്യുഎസ് സംവരണത്തെക്കുറിച്ചു പറഞ്ഞിട്ടില്ല. നിരവധി വിദ്യാർഥികൾക്കുള്ള സംവരണാനുകൂല്യം ഇതുമൂലം നിഷേധിക്കപ്പെടുമെന്നാണ് ആശങ്ക.
ഇതുസംബന്ധിച്ച റിപ്പോർട്ട് ദീപിക പ്രസിദ്ധീകരിക്കുകയും ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ഉൾപ്പെടെ സർക്കാരിനു നിവേദനം നൽകുകയും ചെയ്തതിനെത്തുടർന്ന് ഇഡബ്ല്യുഎസ് സംവരണം ഈ വർഷംതന്നെ നടപ്പാക്കുമെന്നും ഭരണഘടനാപരമായി വിദ്യാർഥികൾക്കു നല്കിയിട്ടുള്ള അവകാശങ്ങളെല്ലാം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഹയർ സെക്കൻഡറി പ്രവേശനത്തിലെ ഇഡബ്ല്യുഎസ് സംവരണം സംബന്ധിച്ച് അറിയിപ്പൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നു മാത്രമല്ല, ഇഡബ്ല്യുഎസ് സംവരണം അട്ടിമറിക്കാൻ അതിനെതിരേ പ്രചാരണവുമായി ചില തത്പരകക്ഷികൾ രംഗത്തുവന്നിട്ടുമുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിലുള്ള ആശങ്കകൾ നീക്കാനും ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കി നീതി ഉറപ്പാക്കാനും സർക്കാർ സത്വര നടപടികൾ സ്വീകരിക്കണം.
കേന്ദ്ര സർക്കാർ ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കി ഒരു വർഷം കഴിഞ്ഞാണ് ഏറെ മുറവിളികൾക്കുശേഷം കേരളത്തിൽ അതിന്റെ ഉത്തരവിറങ്ങുന്നത്. സംസ്ഥാനത്ത് എൻജിനിയറിംഗ് പ്രവേശനത്തിന് ഇഡബ്ല്യുഎസ് ആനുകൂല്യം ലഭ്യമായിരുന്നു. എന്നാൽ, മറ്റു മേഖലകളിലേക്ക് ഇതു വ്യാപിപ്പിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. സർക്കാർ തീരുമാനമെടുത്താലും അതു നടപ്പാക്കേണ്ട ഉദ്യോഗസ്ഥരാണ് വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നിക്ഷിപ്ത താത്പര്യക്കാർക്ക് അവരെയാണല്ലോ കൂടുതൽ സ്വാധീനിക്കാൻ കഴിയുക. ഇഡബ്ല്യുഎസ് സംവരണത്തിന്റെ ഉത്തരവ് കഴിഞ്ഞവർഷം ജനുവരിയിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടും അതു സംസ്ഥാനത്ത് അട്ടിമറിക്കാൻ പല തലങ്ങളിൽ ശ്രമങ്ങളുണ്ടായി. ഇഡബ്ല്യുഎസ് സംവരണത്തിനു കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന വാർഷിക വരുമാനപരിധി എട്ടുലക്ഷം രൂപയും അഞ്ചേക്കർ ഭൂമിയുമാണ്. എന്നാൽ, കേരളത്തിൽ നിശ്ചയിച്ചിരിക്കുന്നതു നാലുലക്ഷം രൂപയും ഗ്രാമപ്രദേശങ്ങളിൽ രണ്ടര ഏക്കറും മുനിസിപ്പാലിറ്റികളിൽ 75 സെന്റും കോർപറേഷനുകളിൽ 50 സെന്റും ഭൂമിയും. അതേസമയം, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണാർഹതയ്ക്കുള്ള വാർഷിക വരുമാനപരിധി ഇപ്പോൾ എട്ടുലക്ഷം രൂപയാണ്. അതു 12 ലക്ഷം രൂപയാക്കാൻ നീക്കം നടക്കുന്നു. ഇഡബ്ല്യുഎസ് സംവരണ ആനുകൂല്യത്തിൽനിന്ന് എങ്ങനെ പരമാവധി പേരെ ഒഴിവാക്കാമെന്നാണു പലരും നോക്കുന്നത്. ദേവൻ പ്രസാദിച്ചാലും പൂജാരി കനിയാത്ത അവസ്ഥ.
ഇഡബ്ല്യുഎസ് സംവരണം സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളിലും നടപ്പാക്കുന്നതു വൈകുന്നതുമൂലം സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്ന അർഹരായ നിരവധി പേർക്കാണു നീതി നിഷേധിക്കപ്പെടുന്നത്. ഇഡബ്ല്യുഎസ് സംവരണ ഉത്തരവിറങ്ങുന്നതിനു തൊട്ടുമുന്പ് പിഎസ്സി പല തസ്തികകളിലേക്കും കൂട്ടത്തോടെ അപേക്ഷ ക്ഷണിച്ചു. അർഹരായ വിഭാഗങ്ങൾക്ക് ഈ ആനുകൂല്യം നിഷേധിക്കാനായിരുന്നു അതെന്നേ അനുമാനിക്കാൻ കഴിയൂ. കെഎഎസ് പോലുള്ള ഉന്നത തസ്തികകളിലെ നിയമനത്തിന് ഇഡബ്ല്യുഎസ് സംവരണം ഉണ്ടാവില്ലെന്ന് ഉറപ്പാക്കാനും ഗൂഢശ്രമങ്ങളുണ്ടായി. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഹയർ സെക്കൻഡറി, നഴ്സിംഗ്- പാരാമെഡിക്കൽ പ്രവേശന പ്രോസ്പെക്ടസുകളിൽ ഇഡബ്ല്യുഎസ് സംവരണത്തെപ്പറ്റി മൗനം പാലിക്കുന്നതിൽ കാണുന്നത്. കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ച 2019 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ കേരളത്തിലെ സർക്കാർ ജോലികളിൽ ഈ സംവരണം നടപ്പാക്കുന്നതാണു ന്യായവും നീതിയും യുക്തിയും.
കേരളത്തിലെ മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ചില ആനുകൂല്യങ്ങൾതന്നെ ഇല്ലാതാക്കാൻ നടക്കുന്ന നീക്കങ്ങളും ഇതുമായി ബന്ധപ്പെട്ടു കാണണം. മാനേജ്മെന്റ്, കമ്യൂണിറ്റി മെറിറ്റ് സീറ്റുകൾവഴി പ്രവേശനം ലഭിച്ച എല്ലാ വിഭാഗത്തിലുമുള്ള സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു കുമാരപിള്ള കമ്മീഷൻ റിപ്പോർട്ട് (കെപിസിആർ) പ്രകാരമുള്ള വിദ്യാഭ്യാസ ആനുകൂല്യം നിഷേധിക്കുന്നത് അനീതിയാണെന്നും ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയുണ്ടായി. കഴിഞ്ഞ അധ്യയനവർഷം മുതലാണ് ഹയർ സെക്കൻഡറി, ബിരുദ, ബിരുദാനന്തര ബിരുദ, പ്രഫഷണൽ കോഴ്സുകളിൽ മെറിറ്റ് സീറ്റ് ഒഴികെയുള്ള കമ്യൂണിറ്റി മെരിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ഈ ആനുകൂല്യം നിഷേധിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണം.
കേരളത്തിൽ സാമൂഹികനീതിയുടെ മറവിൽ പല കടുത്ത അനീതികളും നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കായി സർക്കാർ ഏർപ്പെടുത്തിയ സ്കോളർഷിപ്പിന്റെ 80 ശതമാനവും ലഭിക്കുന്നത് ഒരു വിഭാഗത്തിനു മാത്രമാണല്ലോ. സംവരണം എന്ന ആശയത്തിന്റെ ലക്ഷ്യം പൊതു വിഭാഗത്തിലുള്ളവരുമായി മത്സരിക്കുന്നതിനു ചില ദൗർബല്യങ്ങളുള്ളവർക്കു തുല്യനീതി ഉറപ്പാക്കുകയാണ്. അർഹരായ ചില വിഭാഗങ്ങൾകൂടി ഇതിലേക്കു കടന്നുവരുന്നതിനെ അട്ടിമറിക്കുന്നതിനു നിക്ഷിപ്ത താത്പര്യക്കാർ ശ്രമം നടത്തിയാൽ സർക്കാർ അതിനു കൂട്ടുനിൽക്കരുത്. ഇഡബ്ല്യുഎസ് സംവരണം കേരളത്തിൽ പൂർണമായി നടപ്പാക്കി നീതി ഉറപ്പാക്കണം.