സ്വകാര്യ എയ്ഡഡ് സ്കൂളുകളെ മാറ്റിനിർത്തിക്കൊണ്ടോ അവഗണിച്ചുകൊണ്ടോ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാമെന്നു കരുതുന്നത് മൗഢ്യമാകും
കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ കടുത്ത അനീതിയും അവഗണനയും നേരിടുന്ന മൂവായിരത്തിൽപ്പരം സ്കൂൾ അധ്യാപകരുടെ വേദനകൾ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. 2016 മുതൽ ശമ്പളമില്ലാതെ ജോലിചെയ്യുന്ന അവർ ഇപ്പോൾ സഹനസമരത്തിന്റെ പാതയിലുമാണ്. തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലകളിലെ അധ്യാപകർ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങിയിരിക്കുന്നു. തൃശൂരിൽ സമരം ഇരുപതു ദിവസത്തോളമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കുന്ന സർക്കാർ ഈ അധ്യാപകരുടെ കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഇവരോട് എന്തേ ഇത്ര വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന് സാമാന്യബോധമുള്ള ആർക്കും പിടികിട്ടുന്നില്ല. തികച്ചും നിയമവിധേയമായി മാനേജ്മെന്റുകൾ നിയമിച്ച ഇവരെ അംഗീകരിക്കാതിരിക്കുന്നതിന് സർക്കാർ നിരത്തുന്ന ന്യായീകരണങ്ങളും തൃപ്തികരമല്ല.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ചരിത്രം അറിയുന്ന ആർക്കും എയ്ഡഡ് സ്കൂളുകൾ നടത്തുന്ന മാനേജ്മെന്റുകളുടെ സേവനത്തെ വിലകുറച്ചുകാണാനാവില്ല. ഏതെങ്കിലും വ്യക്തിഗത മാനേജ്മെന്റുകൾ അഴിമതിയും ക്രമക്കേടും നടത്തുന്നുവെങ്കിൽ അവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടതിനു പകരം എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളെ ഒന്നടങ്കം ആക്ഷേപിക്കുന്ന സമീപനം ആശാസ്യമല്ല. കേരളത്തിന്റെ എല്ലാത്തരം മികവുകൾക്കും പിന്നിൽ വിദ്യാഭ്യാസമേഖലയിലുണ്ടായ മുന്നേറ്റമാണെന്ന് നാം ഊറ്റംകൊള്ളാറുണ്ട്. എന്നാൽ, അതിന് ആളും അർഥവും നൽകി അവസരമൊരുക്കിയവരെ ഇപ്പോൾ ശത്രുക്കളായാണ് കാണുന്നത്. സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളോട് കടുത്ത അവഗണനയാണ് സർക്കാർ കാട്ടുന്നത് എന്നാണ് വിമർശനമുയരുന്നത്.
ഇപ്പോഴും കേരളത്തിൽ സംസ്ഥാന സിലബസനുസരിച്ചു പ്രവർത്തിക്കുന്ന സ്കൂളുകളിൽ 55.67 ശതമാനവും എയ്ഡഡ് സ്കൂളുകളാണ്. സർക്കാർ സ്കൂളുകൾ 36.22 ശതമാനം മാത്രമാണ്. 2019ലെ സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 12,961 സ്കൂളുകളാണുള്ളത്. ഇതിൽ സർക്കാർ സ്കൂളുകൾ 4,695 എണ്ണം മാത്രം. 7,216 സ്വകാര്യ എയ്ഡഡ് സ്കൂളുകളും 1,050 സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളുമുണ്ട്. കൂടാതെ സംസ്ഥാന സിലബസിനു പുറത്തുള്ള 1500 സ്കൂളുകളുമുണ്ട്. സംസ്ഥാനത്തെ 58 ശതമാനത്തിലധികം വിദ്യാർഥികൾ പഠിക്കുന്നതും സ്വകാര്യ എയ്ഡഡ് സ്കൂളുകളിലാണ്. 2019-20 വർഷത്തെ പ്രാഥമിക കണക്കുപ്രകാരം സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ എണ്ണം 37,16,897 ആണ്. ഇതിൽ 21,58,452 പേരും സ്വകാര്യ എയ്ഡഡ് സ്കൂളുകളിലാണ് പഠിക്കുന്നത്. സർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർ 11,68,586 പേരാണ്. 3,89,859 വിദ്യാർഥികൾ അൺഎയ്ഡഡ് സ്കൂളുകളെ ആശ്രയിക്കുന്നു. സംസ്ഥാനത്ത് ആകെയുള്ള 1,62,627 അധ്യാപകരിൽ 97,772 പേരും സ്വകാര്യ എയ്ഡഡ് സ്കൂളുകളിലാണ്. 50,589 പേരാണ് സർക്കാർ സ്കൂളുകളിലുള്ളത്. 14,266 അൺഎയ്ഡഡ് സ്കൂൾ അധ്യാപകരുമുണ്ട്.
വസ്തുതകൾ ഇതായിരിക്കെ സ്വകാര്യ എയ്ഡഡ് സ്കൂളുകളെ മാറ്റിനിർത്തിക്കൊണ്ടോ അവഗണിച്ചുകൊണ്ടോ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാമെന്നു കരുതുന്നത് മൗഢ്യമാകും. ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ പിൻബലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം ആരുടെയും ഔദാര്യമല്ല. ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കാനുള്ള പടപ്പുറപ്പാട് ഉണ്ടായപ്പോഴൊക്കെ പരമോന്നത നീതിപീഠംവരെ ഇടപെട്ട് അതു സംരക്ഷിച്ചിട്ടുമുണ്ട്. ഏറ്റവും ഒടുവിലായി കേന്ദ്രവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അധ്യാപക-വിദ്യാർഥി അനുപാതം പുതുക്കി നിശ്ചയിച്ചപ്പോൾ കേരളസർക്കാർ എയ്ഡഡ് മാനേജ്മെന്റുകളെ ഞെരുക്കാനുള്ള അവസരമായിക്കണ്ടെങ്കിലും സുപ്രീം കോടതി സർക്കാർ നീക്കത്തെ തടഞ്ഞു. എന്നാൽ, കോടതിവിധിയുടെ അന്തസത്ത ഉൾക്കൊള്ളാതെ സംസ്ഥാന സർക്കാർ അധ്യാപക-വിദ്യാർഥി അനുപാതം മാറ്റിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
കേരളത്തിൽ 90 സർക്കാർ സ്കൂളുകളുടെ കെട്ടിടങ്ങൾ പുതുക്കിപ്പണിതത് അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. പ്രശംസനീയമായ കാര്യംതന്നെ. എന്നാൽ, എയ്ഡഡ് സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ പ്രഖ്യാപിച്ച ചലഞ്ച് ഫണ്ട് പദ്ധതി പാടെ അവഗണിക്കപ്പെട്ടുകിടക്കുന്നു. മാനേജ്മെന്റ് മുടക്കുന്ന തുകയ്ക്കു തുല്യമായ തുക പരമാവധി 50 ലക്ഷം രൂപവരെ സർക്കാർ മുടക്കുന്ന പദ്ധതി നടപ്പാക്കിയ മാനേജ്മെന്റുകൾക്ക് ഇതുവരെ പണം നൽകാൻ സർക്കാർ തയാറായിട്ടില്ല. ഇത്തരത്തിൽ നിരവധി സ്കൂൾ മനേജ്മെന്റുകളാണ് കടക്കെണിയിലായിരിക്കുന്നത്.
2014 മുതൽ അംഗീകാരം നൽകിയ നിരവധി ഹയർസെക്കൻഡറി സ്കൂളുകളിൽ ഇനിയും തസ്തിക നിർണയം പൂർത്തിയായിട്ടില്ല. എയ്ഡഡ് സ്കൂളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്ത് നൂറുദിനം കഴിഞ്ഞിട്ടും തുടർനടപടികളുണ്ടായിട്ടില്ലെന്നാണ് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം സമഗ്രമായി മുന്നേറണമെങ്കിൽ എയ്ഡഡ് സ്കൂളുകൾക്കുകൂടി അർഹമായ പരിഗണന നൽകണം. അതിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞു തുരങ്കംവയ്ക്കുന്നവർ ആരായാലും അവർ യാഥാർഥ്യം ഉൾക്കൊള്ളണം. വർഷങ്ങളായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന അധ്യാപകരെ മനുഷ്യരായെങ്കിലും പരിഗണിക്കാൻ സർക്കാർ ഇനിയും മടിക്കരുത്. അവരെ തെരുവിലേക്കു തള്ളിവിടുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്.