പരന്പരാഗത രീതികളിൽ മാത്രമല്ല ഇന്നു ഭീകരപ്രവർത്തനങ്ങൾ നടക്കുന്നത്. ആശയതലത്തിലും സാന്പത്തിക തലത്തിലുമെല്ലാം ഇതിന്റെ അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നു. ആധുനിക സാങ്കേതിക വിദ്യകളെയും ആശയവിനിമയ ഉപാധികളെയും പ്രചാരണ മാധ്യമങ്ങളെയുമെല്ലാം അതിനായി ഉപയോഗപ്പെടുത്തുന്നു.
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസ്) റിക്രൂട്ട്മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന റെയ്ഡും മൂന്നു മലയാളികൾ അറസ്റ്റിലായതും സമാധാനപ്രിയരുടെ നാടെന്ന് അറിയപ്പെടുന്ന കേരളത്തിൽപ്പോലും നിശബ്ദമായി നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളുടെ വ്യാപനത്തിലേക്കാണു വിരൽചൂണ്ടുന്നത്. കേരളത്തിൽ കണ്ണൂർ, മലപ്പുറം, കൊല്ലം, കാസർഗോഡ് ജില്ലകളിലെ എട്ടിടത്തും ബംഗളൂരുവിൽ രണ്ടിടത്തും ഡൽഹിയിൽ 11 സ്ഥലങ്ങളിലും നടന്ന റെയ്ഡിനു ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരിൽ ഒരാളായ മുഹമ്മദ് അമീന്റെ നേതൃത്വത്തിലുള്ള സംഘം ടെലിഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഭീകരപ്രവർത്തനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞത്. ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ച കേസിൽ കണ്ണൂരിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്ക് എൻഐഎ നോട്ടീസ് അയച്ചിട്ടുണ്ട്. ആശയ പ്രചാരണത്തിലൂടെ ആളുകളെ തീവ്രവാദത്തിലേക്ക് ആകർഷിച്ച് വിധ്വംസക പ്രവർത്തനത്തിനുള്ള കളമൊരുക്കുകയാണു തങ്ങൾ ചെയ്യുന്നതെന്നു മതമൗലികവാദ സിദ്ധാന്തങ്ങളിൽ ആകൃഷ്ടരാകുന്ന പലരും ഒരുപക്ഷേ അറിയുന്നുണ്ടാവില്ല.
തീവ്രവാദ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട്മെന്റ് നടത്തുന്നവർക്കും ആശയപ്രചാരണം നടത്തുന്നവർക്കും പണത്തിന് ഒരു പഞ്ഞവുമുണ്ടാ കുന്നില്ല എന്നതാണു ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുത. ഒരുപക്ഷേ യഥേഷ്ടം പണം ലഭിക്കുന്നു എന്നതായിരിക്കും ചിലരെയെങ്കിലും തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത്. സിറിയയിലും അഫ്ഗാനിസ്ഥാനിലും ഭീകരപ്രവർത്തനത്തിനായി നേരത്തേ കേരളത്തിൽനിന്ന് ഐഎസിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ട പലരും പണത്തിന്റെ പ്രലോഭനത്തിലാണ് അതിനു തയാറായതെന്നു വാർത്തയുണ്ടായിരുന്നു. ദാരിദ്ര്യം മാത്രമല്ല തീവ്രവാദത്തിലേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഐഎസ് ആശയം പ്രചരിപ്പിച്ചതിനു കണ്ണൂരിൽ എൻഐഎ നോട്ടീസ് ലഭിച്ചവർ ഇരുനില വീട്ടിൽ അത്യന്തം ആർഭാടത്തോടെ കഴിഞ്ഞിരുന്നവരാണെന്നു സമീപവാസികൾ പറയുന്നു. ഇവർ ഇടയ്ക്കിടെ വിദേശത്തു പോകാറുണ്ടായിരുന്നുവത്രേ. കേരളത്തിലെയും കർണാടകയിലെയും ചില യുവാക്കളെ ഐഎസിൽ ചേർക്കാനും തീർഥാടനത്തിന്റെ മറവിൽ യുവാക്കളെ കാഷ്മീരിൽ കൊണ്ടുപോയി ഭീകരപ്രവർത്തനത്തിനു നിയോഗിക്കാനും ശ്രമം നടന്നതായി ഐഎൻഎ പറയുന്നു. ഈ ആരോപണങ്ങളുടെ നിജസ്ഥിതി തെളിയിക്കപ്പെടേണ്ടതാണെങ്കിലും രാജ്യത്തിന്റെ ഭദ്രതയെ മാത്രമല്ല, സമൂഹത്തിന്റെ ഐക്യത്തെയും തകർക്കുന്ന വിനാശകരമായ പ്രവർത്തനങ്ങളുടെ നടുവിലാണു സമാധാനപ്രിയരും ജീവിക്കുന്നത് എന്ന കാര്യം അത്യന്തം ആശങ്കാജനകമാണ്.
ഐഎസിന്റെ പ്രവർത്തനം ഇന്ത്യയിൽ വ്യാപിച്ചുവരുന്നതായി നേരത്തേതന്നെ ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ഐഎസോ വിവിധ പേരുകളിലുള്ള അതിന്റെ സമാന്തര സംഘടനകളോ വേരുറപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി കഴിഞ്ഞവർഷം രാജ്യസഭയിൽ ഒരു ചോദ്യത്തിനു മറുപടി നൽകുകയുണ്ടായി. കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പുറമേ ജമ്മു-കാഷ്മീർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ ഭീകരസംഘടന വേരുകളാഴ്ത്തിയിട്ടുള്ളതെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ നിഗമനം. പരന്പരാഗത രീതികളിൽ മാത്രമല്ല ഇന്നു ഭീകരപ്രവർത്തനങ്ങൾ നടക്കുന്നത്. ആശയതലത്തിലും സാന്പത്തിക തലത്തിലുമെല്ലാം ഇതിന്റെ അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നു. ആധുനിക സാങ്കേതിക വിദ്യകളെയും ആശയവിനിമയ ഉപാധികളെയും പ്രചാരണ മാധ്യമങ്ങളെയുമെല്ലാം അതിനായി ഉപയോഗപ്പെടുത്തുന്നു. സമൂഹമാധ്യമങ്ങൾ ഇന്ന് ഇത്തരക്കാരുടെ വിഹാരരംഗങ്ങളിലൊന്നാണ്. സൈബർ ഇടങ്ങളെല്ലാം സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കുന്നുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാക്കിലെയും സിറിയയിലെയും ആഭ്യന്തര അസ്വസ്ഥതകൾ മുതലാക്കിയാണ് ഏകദേശം ഒരു പതിറ്റാണ്ടു മുന്പ് ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന ഭീകരപ്രസ്ഥാനമായി ഇസ്ലാമിക് സ്റ്റേറ്റ് വളർന്നുവന്നത്. ഇന്നതിനു പശ്ചിമേഷ്യയിൽ പഴയ പ്രതാപമില്ലെങ്കിലും ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ അതിന്റെ വേരോട്ടം ശക്തിപ്പെടുകയാണെന്ന റിപ്പോർട്ടുകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. ഭീകരതയ്ക്കെതിരായ ലോക സമൂഹത്തിന്റെ ഉറച്ച നിലപാടും നിശ്ചയദാർഢ്യവും ഐഎസിനെതിരായ ശക്തമായ പോരാട്ടത്തിന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കയെ പ്രേരിപ്പിച്ചു. ആ ഉദ്യമത്തിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങൾക്ക് എന്നും ചൂട്ടുപിടിക്കുന്നതു പാക്കിസ്ഥാനാണ്. ഇപ്പോൾ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നും ഐഎസ് ഭീകരർ ഇന്ത്യയിലേക്കു വരുന്നതായി റിപ്പോർട്ടുകളുണ്ട്. ഭീകരപ്രവർത്തനത്തിനായി യഥേഷ്ടം പണവും എവിടെനിന്നോ വരുന്നു. കണ്ടെയ്നറിൽ കള്ളനോട്ടു വന്നതായും നാടുനീളെ ഹവാല പണമിടപാട് നടക്കുന്നതായും മറ്റുമുള്ള വാർത്തകൾ വന്നപ്പോൾ അതൊന്നും കണ്ണുമടച്ചു വിശ്വസിക്കാൻ കേരളം തയാറായിരുന്നില്ല. എന്നാൽ, അധ്യാപകന്റെ കൈവെട്ടിയ സംഭവം പലരുടെയും കണ്ണുതുറപ്പിച്ചു. പിടിച്ചതിനേക്കാൾ വലുത് അളയിലുണ്ട് എന്നു സംശയിക്കേണ്ട നിലയിലേക്കാണ് ഐഎസ് കേന്ദ്രങ്ങളിലെ റെയ്ഡിന്റെ വിവരങ്ങൾ കൊണ്ടുചെന്നെത്തിക്കുന്നത്.