കാര്യമായ കുഴപ്പങ്ങളില്ലാതെ നടന്ന വോട്ടെടുപ്പ് കേരളത്തിലെ
ജനങ്ങളുടെ വിജയമാണ്. നമുക്കു തീർച്ചയായും അതിൽ അഭിമാനിക്കാം.
കേരളം ഇനി ആരു ഭരിക്കണമെന്നു സംസ്ഥാനത്തെ ജനങ്ങൾ വിധിയെഴുതിക്കഴിഞ്ഞിരിക്കുകയാണ്. പതിനഞ്ചാം നിയമസഭയ്ക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലായി 957 സ്ഥാനാർഥികൾ മത്സരിച്ചു. വോട്ടവകാശം വിനിയോഗിക്കുക എന്ന പൗരധർമം നിർവഹിക്കുന്നതിൽ കേരളീയർ തികഞ്ഞ ശുഷ്കാന്തി പുലർത്തിയെന്നാണ് താരതമ്യേന ഉയർന്ന പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത്. ഇത്തവണ 74.02 ശതമാനം പോളിംഗ് നടന്നു എന്നാണു പ്രാഥമിക കണക്കുകൾ. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 77.35 ആയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി പോളിംഗ് സമയം രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയായി ദീർഘിപ്പിക്കുകയും കൂടുതലായി 15,730 പോളിംഗ് ബൂത്തുകൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ 2,74,96,039 വോട്ടർമാർക്കായി ആകെ 40,771 പോളിംഗ് ബൂത്തുകളാണു സജ്ജീകരിച്ചിരുന്നത്. ഇക്കുറി 5,18,520 കന്നിവോട്ടർമാർ ഉണ്ടായിരുന്നു. വലിയ അനിഷ്ട സംഭവങ്ങളില്ലാതെ ഏറെക്കുറെ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും അഭിമാനിക്കാം.
പോളിംഗ് ബൂത്തുകളിൽ രാവിലെമുതൽതന്നെ നീണ്ട നിര പ്രത്യക്ഷപ്പെട്ടത് കേരളത്തിലെ ജനങ്ങൾക്കു തെരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നതായിരുന്നു. അങ്ങിങ്ങ് ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ അത്ര ഗൗരവമുള്ളതല്ലെന്നു കാണാം. ഇതിനു രാഷ്ട്രീയപാർട്ടികളെയും പോലീസിനെയും അഭിനന്ദിക്കണം. തെരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങൾക്കായി 24,788 സ്പെഷൽ പോലീസ് ഓഫീസർമാരടക്കം 59,292 പോലീസ് ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരുന്നത്. ജനങ്ങൾ കൂട്ടംകൂടുന്നതും വോട്ടർമാരെ തടയുന്നതും കണ്ടെത്താൻ ഡ്രോൺ അടക്കമുള്ള ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെക്കാളേറെ, സമാധാനപരമായ വോട്ടെടുപ്പ് ഉണ്ടായതു രാഷ്ട്രീയപാർട്ടികൾ സംയമനം പാലിച്ചതുകൊണ്ടും നേതാക്കൾ പക്വതയോടെ പെരുമാറിയതുകൊണ്ടുമാണ് എന്നത് എടുത്തുപറയണം. കേരളീയരുടെ രാഷ്ട്രീയ പ്രബുദ്ധതയെപ്പറ്റി പറയുന്നതു വെറും മേനിപറച്ചിൽ മാത്രമല്ലെന്നു നാം ഒരിക്കൽക്കൂടി തെളിയിച്ചു. പക്വതയെത്തിയ ഒരു ജനാധിപത്യസമൂഹത്തിന്റെ ചിത്രമാണു കേരളം കാഴ്ചവയ്ക്കുന്നത്. ഇവിടത്തെ ജനങ്ങൾക്കെല്ലാം അവകാശപ്പെട്ടതാണ് ഇതിന്റെ ക്രെഡിറ്റ്.
വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ആരോപണങ്ങളും വിവാദങ്ങളുമൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാക്കി നിർത്തുന്നതിൽ രാഷ്ട്രീയപാർട്ടികൾ വിജയിച്ചിരുന്നു. വോട്ടർപട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണമായിരുന്നു ഒരു പ്രധാന വിഷയം. കോടതി ഇടപെടൽവരെ ഇക്കാര്യത്തിലുണ്ടായി. വോട്ടർപട്ടികയിൽ 3.17 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നു പ്രതിപക്ഷ പാർട്ടികൾ പരാതി നൽകിയെങ്കിലും പരിശോധനയിൽ 38,856 പേരുകൾ മാത്രമാണു തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. ഒരാൾ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഇരട്ടവോട്ട് സംബന്ധിച്ച പരിധിവിട്ട തർക്കങ്ങളും വാദപ്രതിവാദങ്ങളും പോളിംഗ് ബൂത്തിലുണ്ടായാൽ അതു വോട്ടെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, അത്തരം സംഭവങ്ങൾ കാര്യമായി ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, മറ്റു തരത്തിലുള്ള കള്ളവോട്ട് പരാതികൾ ഇത്തവണയുമുണ്ടായി.
കോവിഡ് പശ്ചാത്തലത്തിലുള്ള ഇത്തവണത്തെ വോട്ടെടുപ്പിൽ വൈറസ് പ്രതിരോധത്തിനുള്ള പല അധിക നടപടിക്രമങ്ങളുമുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ, ബൂത്തിലേക്കു കടക്കുംമുന്പ് കൈയിൽ സാനിറ്റൈസർ പുരട്ടുന്നതിനപ്പുറമുള്ള അധികജാഗ്രതയൊന്നും പല പോളിംഗ് ബൂത്തുകളിലും കണ്ടില്ല. ജനങ്ങൾ കോവിഡ് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞ സാഹചര്യത്തിൽ ഇതു വോട്ടർമാർക്ക് ആശ്വാസകരമായും തോന്നിയിട്ടുണ്ടാവാം. തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിലെ കോവിഡ് വ്യാപനത്തിൽ വലിയ വർധനയുണ്ടാകുമെന്ന ആശങ്ക പരക്കെയുണ്ട്. അധികൃതർ പല നിയന്ത്രണങ്ങളും നിർദേശിച്ചിരുന്നെങ്കിലും അതൊന്നും പാലിക്കാതെയായിരുന്നല്ലോ പലേടത്തും തെരഞ്ഞെടുപ്പ് പ്രചാരണം. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗബാധിതരുടെ പ്രതിദിന എണ്ണം വീണ്ടും ഒരുലക്ഷം കടന്നിട്ടുണ്ട്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനു കടുത്ത നടപടികൾ കേന്ദ്രസർക്കാർ ആലോചിക്കുന്നു. അതെന്തായാലും കാര്യമായ കുഴപ്പങ്ങളില്ലാതെ നടന്ന വോട്ടെടുപ്പ് കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. നമുക്കു തീർച്ചയായും അതിൽ അഭിമാനിക്കാം.