നികുതിവെട്ടിക്കുന്നവർ എത്ര ഉന്നതരായാലും അവർ രാഷ്ട്രത്തെ വഞ്ചിക്കുന്നവരും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവരുമാണ്. ഇത്തരക്കാരോട് ഒരു ദാക്ഷിണ്യവും പാടില്ല.
പ്രശ്നങ്ങളുടെ ഉറവിടം എന്ന അർഥത്തിൽ പാൻഡോറയുടെ പെട്ടി എന്നൊരു ശൈലീപ്രയോഗമുണ്ട്. ഗ്രീക്ക് പുരാണമനുസരിച്ച്, ആളുകൾ ദുഃഖങ്ങളും ദുരിതങ്ങളും പ്രശ്നങ്ങളുമില്ലാതെ സന്തുഷ്ടരായി ജീവിച്ചിരുന്ന കാലത്തു ഭൂമിയിലെ സമാധാനം തകർക്കാൻ സ്യൂസ് ദേവൻ പാൻഡോറ എന്ന സുന്ദരിയെ ഭൂമിയിലേക്ക് അയച്ചു.
ഒരിക്കലും തുറക്കരുത് എന്ന നിർദേശത്തോടെ അവൾക്ക് ഒരു പെട്ടിയും നൽകി. ജിജ്ഞാസ അടക്കാനാകാതെ ഒരിക്കൽ അവൾ പെട്ടി തുറന്നു. അതോടെ രോഗവും വിശപ്പും അസൂയയും അത്യാഗ്രഹവും യുദ്ധവും ദുരന്തങ്ങളുമെല്ലാം ഭൂമിയിൽ വ്യാപിച്ചു എന്നാണ് ഐതിഹ്യം.
ഒരു സംഘം മാധ്യമപ്രവർത്തകർ അന്വേഷിച്ചു പുറത്തുകൊണ്ടുവന്ന "പാൻഡോറ പേപ്പർ’ വെളിപ്പെടുത്തലിലുള്ളതു ലോകമെന്പാടുമുള്ള പല ഉന്നതരുടെയും നികുതിവെട്ടിപ്പിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഭരണാധികാരികൾ, വ്യവസായികൾ, കായികതാരങ്ങൾ, മറ്റു പ്രശസ്തർ തുടങ്ങിയവർ നികുതിവെട്ടിച്ചു വിദേശത്തു നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണു പാൻഡോറ പേപ്പറിലുള്ളത്. മിന്നുന്നതെല്ലാം പൊന്നല്ലെന്ന പഴഞ്ചൊല്ല് ഒരിക്കൽക്കൂടി ശരിയായി.
ആദരണീയരായ എത്രയോപേരുടെ പൊയ്മുഖങ്ങളാണു പാൻഡോറ പേപ്പർ വെളിപ്പെടുത്തലിൽ അഴിഞ്ഞുവീണത്. രാഷ്ട്രീയ - ഭരണ മേഖലയിലെ 336 പ്രമുഖർ, ഫോബ്സ് പട്ടികയിലുള്ള 130 ശതകോടീശ്വരന്മാർ, രാജകുടുംബാംഗങ്ങൾ തുടങ്ങിയവരെല്ലാം ഇതിലുണ്ട്. 380 ഇന്ത്യക്കാരുടെ പേരാണുള്ളത്.
പ്രമുഖ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ, വ്യവസായികളായ അനിൽ അംബാനി, കിരൺ മജുംദാർ ഷാ, ലളിത് ഖൈത്താൻ, വിനോദ് അദാനി, വായ്പാതട്ടിപ്പു നടത്തി രാജ്യംവിട്ട നീരവ് മോദി, കോർപറേറ്റ് ഇടനിലക്കാരി നീരാ റാഡിയ, ബോളിവുഡ് നടൻ ജാക്കി ഷ്റോഫ്, മുൻ കേന്ദ്രമന്ത്രി സതീഷ് ശർമ, അധോലോക കുറ്റവാളി ഇക്ബാൽ മിർച്ചി തുടങ്ങിയവർ അതിൽപ്പെടും. ബിസിനസുകാർ നികുതിവെട്ടിപ്പു നടത്തുന്നുവെന്ന വാർത്തയിൽ പുതുമയില്ല.
അതേസമയം, കോടിക്കണക്കിനാളുകൾ ആരാധനാവിഗ്രങ്ങളായി കരുതുന്നവരും രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി ചമയുന്നവരുമൊക്കെ നികുതിവെട്ടിപ്പുകാരും അനധികൃത സന്പാദ്യങ്ങൾ വിദേശത്തു നിക്ഷേപിച്ചവരുമാണ് എന്നുവരുന്നത് എന്തൊരു നാണക്കേടാണ്? എത്ര കപടനാട്യക്കാരാണു നമ്മളെന്നു വീണ്ടും തെളിയുന്നു. നാണംകെട്ടും പണം നേടിയാൽ നാണക്കേട് ആ പണം തീർക്കും എന്നാണു പ്രമാണം. ഇവരുടെയൊക്കെ സാരോപദേശങ്ങൾക്ക് ഇനി ആരു വിലകല്പിക്കും?
വിദേശരാജ്യങ്ങളിലെ അനധികൃത നിക്ഷേപങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത് ആദ്യമായല്ല. പല പ്രമുഖരുടെയും അനധികൃത വിദേശ നിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ പാനമരേഖകൾ 2016ൽ പുറത്തുവന്നപ്പോൾ ഇന്ത്യയിലും വലിയതോതിലുള്ള അമ്പരപ്പും ചർച്ചകളും ഉണ്ടായിരുന്നു.
തുടർന്നു കേന്ദ്രസർക്കാർ അന്വേഷണം നടത്തുകയും 20,078 കോടി രൂപയുടെ രഹസ്യനിക്ഷേപം കണ്ടെത്തുകയും ചെയ്തു. 2013ൽ ഓഫ്ഷോർ ലീക്സ് എന്ന പേരിലും 2017ൽ പാരഡൈസ് രേഖകൾ എന്ന പേരിലും അനധികൃത നിക്ഷേപങ്ങളുടെ വിവരങ്ങൾ പുറത്തുവന്നതാണ്. ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും ഭയലേശമില്ലാതെ നികുതിവെട്ടിപ്പും വിദേശത്തു നിക്ഷേപിക്കലും തുടർന്നുവെന്നാണു പാൻഡോറ പേപ്പറുകൾ തെളിയിച്ചത്.
പുതിയ വെളിപ്പെടുത്തലുകളെപ്പറ്റി ദൃശ്യമാധ്യമങ്ങളിലോ സമൂഹമാധ്യമങ്ങളിലോ ചൂടുപിടിച്ച ചർച്ചകൾ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ഇതൊന്നും കുഴപ്പമില്ല എന്ന മട്ടിലേയ്ക്കു പൊതുജനവികാരം എത്തിയോ? ഏതായാലും പാൻഡോറ പേപ്പർ വെളിപ്പെടുത്തലിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചതു സ്വാഗതാർഹമാണ്.
വിദേശത്തെ അനധികൃത നിക്ഷേപങ്ങൾ കണ്ടെത്തി അതു പൊതുഖജനാവിലേക്കു മുതൽക്കൂട്ടുമെന്ന് കേന്ദ്രസർക്കാർ മുമ്പു പ്രഖ്യാപിച്ചിരുന്നു. എന്നാലതിൽ കാര്യമായ ഫലമുണ്ടായതിന്റെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ശതകോടികളുടെ വായ്പയെടുത്തു ബാങ്കുകളെ വഞ്ചിച്ചു വിദേശത്തേക്കു മുങ്ങിയ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവർക്കെതിരേ ചില നടപടികൾ ആരംഭിച്ചെങ്കിലും നീക്കങ്ങൾക്കു വേഗം കുറവാണെന്ന പ്രതീതിയുണ്ട്.
പാപ്പർഹർജി നൽകി കോടതിയോടു കരുണ യാചിച്ചവരും വിദേശത്തു വൻതുക അനധികൃത നിക്ഷേപമുള്ളവരുടെ പട്ടികയിലുണ്ട്. സാധാരണക്കാരോടു നിർദാക്ഷിണ്യം പെരുമാറുന്ന സർക്കാരിന്റെ നികുതിസംവിധാനങ്ങൾ ഇത്തരക്കാരോട് ഉദാര സമീപനമാണു സ്വീകരിക്കുന്നതെന്ന് എല്ലാവർക്കുമറിയാം.
പണത്തിന്റെ മീതെ പരുന്തും പറക്കില്ല എന്നാണല്ലോ. നികുതിവെട്ടിക്കുന്നവർ എത്ര ഉന്നതരായാലും അവർ രാഷ്ട്രത്തെ വഞ്ചിക്കുന്നവരും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവരുമാണ്. ഇത്തരക്കാരോട് ഒരു ദാക്ഷിണ്യവും പാടില്ല. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അന്വേഷണം ലക്ഷ്യത്തിലെത്തുമെന്നു പ്രതീക്ഷിക്കാനേ തത്കാലം നിർവാഹമുള്ളൂ.