ദേശീയ രാഷ്ട്രീയത്തിൽ കാലാവസ്ഥാ മാറ്റമോ?
രാഷ്ട്രീയ പണ്ഡിതരുടെ കണക്കുകൂട്ടലുകൾ പോലല്ല ജനം പ്രതികരിക്കുന്നതെന്നു വീണ്ടും വ്യക്തമാക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനവികാരം ഉൾക്കൊണ്ടു കൂടുതൽ മെച്ചപ്പെട്ട ഭരണം നല്കാൻ ഇതു സർക്കാരുകളെ പ്രേരിപ്പിക്കട്ടെ.
മൂന്നു ലോക്സഭാ സീറ്റുകളിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ എന്തെങ്കിലും കാലാവസ്ഥാ മാറ്റം സംഭവിക്കുന്നതിന്റെ സൂചനയായി കാണാൻ കഴിയുമോ? 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പുവിജയം മുതൽ ദേശീയ രാഷ്ട്രീയത്തിന്റെ അജൻഡ നിശ്ചയിക്കുന്ന ബിജെപിക്കു ചില സംസ്ഥാനങ്ങളിൽ നേരിട്ട തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പു ഫലത്തെ ശ്രദ്ധേയമാക്കിയത്. ഹിമാചൽപ്രദേശിലും ബംഗാളിലും വലിയ പരാജയം നേരിട്ട ബിജെപിക്ക് ആസാമിലും മധ്യപ്രദേശിലും നേടിയ വിജയത്തിലൂടെ മാനം കാക്കാനായി.
ഹിമാചൽപ്രദേശ്, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിൽ ഭേദപ്പെട്ട വിജയങ്ങളിലൂടെ കോൺഗ്രസ് നേട്ടമുണ്ടാക്കി. ബംഗാളിലെ നാലു മണ്ഡലങ്ങളിലും വൻഭൂരിപക്ഷത്തോടെ വിജയിച്ച് സംസ്ഥാനത്തു തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഒരിക്കൽകൂടി തെളിയിച്ചു. കേന്ദ്രഭരണകക്ഷിയായ ബിജെപിയുടെയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെയും കണ്ണുതുറപ്പിക്കേണ്ടതാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ നല്കുന്ന മുന്നറിയിപ്പുകളും സൂചനകളും.
ബിജെപി ഭരിക്കുന്ന ഹിമാചൽപ്രദേശിൽ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ സന്പൂർണ പരാജയം അവർ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അവിടെ ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ലോക്സഭാ സീറ്റിലും മൂന്നു നിയമസഭാ സീറ്റിലും കോൺഗ്രസാണു വിജയിച്ചത്.
അതേസമയം, ആസാമിലെ അഞ്ചു നിയമസഭാ സീറ്റിലും ബിജെപിയും സഖ്യകക്ഷിയായ യുപിപിഎലും ചേർന്നു വിജയം നേടിയത് അവിടെ ബിജെപി നേടിയെടുത്ത മേൽക്കോയ്മ വ്യക്തമാക്കുന്നതാണ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ കോട്ടകളിൽ കടന്നുകയറാൻ ബിജെപി നടത്തിയ നിരന്തരശ്രമങ്ങൾ ഒരു ഫലവുമുണ്ടാക്കിയിട്ടില്ലെന്നാണു നാലു നിയമസഭാ സീറ്റിലും തൃണമൂലിന്റെ ഗംഭീരവിജയം വിളംബരം ചെയ്യുന്നത്.
ബംഗാളിനപ്പുറം ദേശീയ രാഷ്ട്രീയത്തിലും മാറ്റുരയ്ക്കാൻ ശ്രമിക്കുന്ന മമതാ ബാനർജിക്കു വലിയ പ്രതീക്ഷ പകരുന്നതാണ് ഈ വിജയം. ബിജെപിക്കു ബദലായി പ്രതിപക്ഷമുന്നണിയുടെ നേതൃസ്ഥാനത്തേക്കു മമതയെ ഉയർത്തിക്കാട്ടാൻ നീക്കങ്ങൾ തുടങ്ങിയിട്ടുള്ളതും ഓർക്കണം. ബംഗാളിലെ നാലു മണ്ഡലങ്ങളിൽ ഒരിടത്തും കോൺഗ്രസിനു സ്ഥാനാർഥി ഉണ്ടായിരുന്നില്ല. അതേസമയം, രണ്ടു മണ്ഡലങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച സിപിഎം ബംഗാളിൽ തിരിച്ചുവരവിന്റെ ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.
ബിജെപിയുടെ മുന്നേറ്റത്താലും ആഭ്യന്തരപ്രശ്നങ്ങളാലും തളർന്നുകിടക്കുന്ന കോൺഗ്രസിന് ആശ്വാസം പകരുന്നതാണു രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ വിജയങ്ങൾ. രാജസ്ഥാനിലെ രണ്ടു നിയമസഭാ സീറ്റിലും കോൺഗ്രസ് വിജയിച്ചു.
സച്ചിൻ പൈലറ്റുമായുള്ള ബലപരീക്ഷണത്തിൽ വ്യക്തമായ മുൻതൂക്കം നേടാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ഇതു സഹായിക്കും. കർണാടകയിലെ രണ്ടു സീറ്റിൽ ഒന്നു പിടിച്ചെടുക്കാൻ കഴിഞ്ഞതും കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. അതേസമയം, ബിഹാറിൽ കോൺഗ്രസിന്റെ പ്രകടനം തീർത്തും ദയനീയമായി. അവിടത്തെ രണ്ടു മണ്ഡലങ്ങളിലും ഭരണകക്ഷിയായ ജെഡി-യു ആണു വിജയിച്ചത്.
ആർജെഡിയുമായുള്ള സഖ്യം പിരിഞ്ഞതിനാൽ ഒറ്റയ്ക്കു മത്സരിക്കേണ്ടിവന്ന കോൺഗ്രസിന് വെറും 4.28%, 2.14% വോട്ടുകൾ വീതമാണ് രണ്ടു സീറ്റിൽ ലഭിച്ചത്. തനിച്ചു മത്സരിച്ച ആർജെഡിക്കും ജയിക്കാനായില്ല. തങ്ങൾക്കുള്ള ജനപിന്തുണയെപ്പറ്റി കോൺഗ്രസും സഖ്യകക്ഷികളും കുറേക്കൂടി യാഥാർഥ്യാധിഷ്ഠിതമായ സമീപനം സ്വീകരിക്കണമെന്ന പാഠമാണ് ഇവിടെ ലഭിക്കുന്നത്. ഇനിയും പാഠങ്ങൾ പഠിക്കാൻ തയാറായില്ലെങ്കിൽ പരാജയങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും.
ഹൈക്കമാൻഡിന്റെ നിലപാടിൽ പ്രതിഷേധിച്ചു കോൺഗ്രസ് വിട്ട പഞ്ചാബിലെ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപീകരിച്ചതിൽ ഖിന്നരായ കോൺഗ്രസ് നേതൃത്വത്തിന് ഈ ഉപതെരഞ്ഞെടുപ്പ് വിജയങ്ങൾ ആശ്വാസം നല്കുന്നതാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്നു കോൺഗ്രസിനെ എഴുതിത്തള്ളാൻ സമയമായിട്ടില്ലെന്ന് ഇതു വ്യക്തമാക്കുന്നു. ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ കേന്ദ്രസർക്കാരിനെതിരായ വിധിയെഴുത്തായി വ്യാഖ്യാനിക്കാനാവില്ല.
എങ്കിലും തുടർച്ചയായ ഇന്ധനവില വർധനയിലും കോവിഡ് മഹാമാരിയെ തുടർന്നുള്ള സാന്പത്തിക പ്രതിസന്ധിയിലും ഏറെ വിഷമിക്കുന്ന സാധാരണക്കാരുടെ പ്രതിഷേധം ജനവിധിയിൽ പ്രതിഫലിച്ചിട്ടുണ്ടാവുമെന്നു തീർച്ചയാണ്. അടുത്ത വർഷമാദ്യം പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഈ സൂചനകൾ ബിജെപിക്ക് അവഗണിക്കാനാവില്ല. ഉപതെരഞ്ഞെടുപ്പിൽ രണ്ടു ലോക്സഭാ സീറ്റാണു ബിജെപിക്കു നഷ്ടമായത്.
അതേസമയം തെലുങ്കാനയിൽ ടിആർഎസിനെ അട്ടിമറിച്ചു ബിജെപി നേടിയ വിജയം ശ്രദ്ധിക്കപ്പെടും. രാഷ്ട്രീയ പണ്ഡിതരുടെ കണക്കുകൂട്ടലുകൾ പോലല്ല ജനം പ്രതികരിക്കുന്നതെന്നു വീണ്ടും വ്യക്തമാക്കുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനവികാരം ഉൾക്കൊണ്ടു കൂടുതൽ മെച്ചപ്പെട്ട ഭരണം നല്കാൻ ഇതു സർക്കാരുകളെ പ്രേരിപ്പിക്കട്ടെ.