ക്രൈസ്തവസഭയുടെ നിലപാടുകളോടും പ്രവർത്തനങ്ങളോടും അദ്ദേഹം ചേർന്നുനിന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസച്ചൻ രചിച്ച ഇടയനാടകങ്ങൾ സമാഹരിച്ച് പുസ്തകമാക്കിയത് ജോൺ പോളാണ്.
ഒരു മഹത്തായ സിനിമ നിർമിക്കാൻ നിങ്ങൾക്കു മൂന്നു കാര്യങ്ങൾ ആവശ്യമാണ്. അത് തിരക്കഥ, തിരക്കഥ, തിരക്കഥ എന്നിവയാണ് എന്നു പറഞ്ഞത് ബ്രിട്ടീഷ് ചലച്ചിത്രകാരൻ ആൽഫ്രഡ് ഹിച്ച്കോക്കാണ്. മലയാള തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിയോഗത്തിൽ ചലച്ചിത്രലോകത്തിനും പ്രേക്ഷകർക്കും കാതോടു കാതോരം പറയാനുള്ളതും അതാവാം. അദ്ദേഹത്തിന്റെ തിരക്കഥയിൽ കെട്ടിപ്പടുത്ത മഹത്തായ സിനിമകൾ അതിന് അടിവരയിടുന്നു.
1950ലായിരുന്നു പി.വി. പൗലോസിന്റെയും റബേക്കയുടെയും പുത്രനായി ജോൺ പോൾ പുതുശേരി എന്ന ജോൺ പോളിന്റെ ജനനം. എറണാകുളത്തും പാലക്കാട്ടുമായി വിദ്യാഭ്യാസം. ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി കാനറാ ബാങ്കിലെ ഉദ്യോഗസ്ഥനായി. പക്ഷേ, എഴുത്തും വായനയും സിനിമയും കൈവിട്ടില്ല. ഒടുവിൽ 11 വർഷത്തെ ജോലി മതിയാക്കി അദ്ദേഹം തിരക്കഥാലോകത്ത് സജീവമായി. 1980ലായിരുന്നു തിരക്കഥാകൃത്തെന്ന നിലയിൽ ജോൺ പോളിന്റെ തുടക്കം. എംടിയും പദ്മരാജനും തോപ്പിൽ ഭാസിയുമൊക്കെ ജൈത്രയാത്ര നടത്തിയ തിരക്കഥാ സാഗരത്തിലേക്ക് ജോൺ പോൾ തന്റെ പായ്ക്കപ്പലിറക്കിയത് ചാമരം എന്ന സിനിമയിലൂടെയാണ്. നാലു പതിറ്റാണ്ട് കാറ്റിലും കോളിലുമുലയാതെ പുതിയ തീരങ്ങൾ കടന്ന് അതു പ്രയാണം തുടർന്നു. കടലിന്റെ ആഴങ്ങളിൽനിന്നു മുത്തുകളും ചിപ്പികളും കാണാത്തീരങ്ങളിൽനിന്നു മായക്കാഴ്ചകളുമായെത്തുന്ന ആ കപ്പലിന്റെ പാമരത്തിൽ കെട്ടിയ കപ്പൽപ്പായകളുടെ പേരുകൾ മാറിമാറിത്തെളിഞ്ഞു.
യാത്ര, പുറപ്പാട്, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, അതിരാത്രം, ഓർമയ്ക്കായ്, ആലോലം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഉത്സവപ്പിറ്റേന്ന്, കേളി, ചമയം, ഒരു യാത്രാമൊഴി...ഒടുവിൽ 2019ൽ “പ്രണയമീനുകളുടെ കടലിൽ’’ അതു നങ്കൂരമിട്ടു. പിന്നീടും എഴുത്തും സിനിമയും അദ്ദേഹം തുടരുകതന്നെയായിരുന്നെങ്കിലും അനാരോഗ്യം വില്ലനായി.
ബാങ്ക് ഉദ്യോഗസ്ഥൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ മാത്രമല്ല കേരളത്തിന്റെ സാംസ്കാരിക രംഗത്തും അദ്ദേഹം അറിയപ്പെടുന്ന സാന്നിധ്യമായി മാറി. ഒരു സിനിമ കാണുന്ന വൈകാരികതയോടെ ശ്രോതാക്കൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടു. ക്രൈസ്തവസഭയുടെ നിലപാടുകളോടും പ്രവർത്തനങ്ങളോടും അദ്ദേഹം ചേർന്നുനിന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസച്ചൻ രചിച്ച ഇടയനാടകങ്ങൾ സമാഹരിച്ച് പുസ്തകമാക്കിയത് ജോൺ പോളാണ്. ചാവറ പിതാവിനെയും മദർ ഏലീശ്വയെക്കുറിച്ചുമൊക്കെ അദ്ദേഹം നടത്തിയ ദീർഘമായ പ്രഭാഷണങ്ങൾ വിശ്വാസികളല്ലാത്തവരെയും പിടിച്ചിരുത്തുന്നതായിരുന്നു.
ദീപിക വാർഷികപ്പതിപ്പിൽ അദ്ദഹം സ്ഥിരമായി ലേഖനങ്ങളും കവിതകളുമെഴുതി. തന്റെ ജീവിതത്തിൽ സംഭവിച്ചതു പലതും നിയോഗങ്ങളായിരുന്നെന്നു കരുതിയ അദ്ദേഹം സഫാരി ചാനലിൽ പറഞ്ഞതിങ്ങനെ: “ഒരു സിനിമാതിയറ്ററിനോടു ചേർന്ന സ്ഥലമാണ് എന്നുള്ളതുകൊണ്ടുമാത്രം വളരെ വിലകുറച്ചു ലഭിക്കുമായിരുന്ന അടുത്ത ബന്ധുവിന്റെ സ്ഥലത്തു വീടു പണിയാൻ തയാറാകാതെ കുട്ടികൾ സിനിമയിൽ അഭിരമിച്ചുപോകും പഠിത്തത്തിൽ ശ്രദ്ധിക്കാതെ വരും എന്നൊക്കെ ഭയന്ന് ആ സ്ഥലം വേണ്ടെന്നുവച്ച പിതാവിന്റെ അനുസരണയുള്ള മകനായി വളർന്ന ഞാൻ ഒടുവിൽ ജീവിതത്തിലെ മൂന്നു മൂന്നര പതിറ്റാണ്ട് ഇടപഴകിയതും വേഴ്ച നടത്തിയതും സിനിമയുമായിട്ടാണ്.
ആ വേഴ്ചയിൽ ഏറ്റവും കൂടുതൽ ആഹ്ലാദിച്ചതും എന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചതും എന്റെ അഭിവന്ദ്യ പിതാവു തന്നെയാണ്.’’ അദ്ദേഹം തുടർന്നു പറയുന്നു: “ഒരുപാട് ഒരുപാട് പൂർവസൂരികളായ മഹാപ്രതിഭകളുടെ അക്ഷരോപാസനയുടെ നറുനിലാവിലൂടെ യാത്ര ചെയ്യാൻ കഴിഞ്ഞു എന്നതാണ് എന്റെ ജീവിതത്തിന് എന്തെങ്കിലും നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ ആ നേട്ടങ്ങളുടെ സമസ്ത ഊർജവും പകർന്നുതന്ന ഭൂമിക എന്നു ഞാനിന്നു നന്ദിപൂർവം തിരിച്ചറിയുന്നു.’’
സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടുകയും സ്ഥാനമാനങ്ങൾ വഹിക്കുകയും ചെയ്തിരുന്നെങ്കിലും സിനിമ സാന്പത്തികം ഉണ്ടാക്കാനുള്ള കുറുക്കുവഴിയായി ജോൺ പോൾ കണ്ടിരുന്നില്ല. നുറോളം സിനിമകൾക്കു തിരക്കഥയെഴുതിയ ജോൺ പോൾ നിരവധി പുസ്തകങ്ങളുടെയും രചയിതാവാണ്. ഇത്രയും സിനിമകൾ കഴിഞ്ഞിട്ടും ഒരു വാടകവീട്ടിലാണു കഴിയുന്നതെന്നു പറയാൻ തനിക്കു കുറ്റബോധമോ ലജ്ജയോ ഇല്ലെന്നും ചില അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിരുന്നു. അത്രമാത്രം അർപ്പണബോധവും ആത്മാർഥതയും അദ്ദേഹം കലയോടു പുലർത്തി. എന്നാൽ ഇത്തരം പ്രതിഭാശാലികളോടു സമൂഹവും സർക്കാരും എങ്ങനെ പ്രതികരിക്കുന്നു എന്നുകൂടി സൂചിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ അവസാനനിമിഷങ്ങളും മരണവും. തുടർച്ചയായി കഴിച്ചിരുന്ന മരുന്നുകൾ അദ്ദേഹത്തിനു പുതിയ പീഡകൾ സമ്മാനിച്ചു. ചികിത്സയ്ക്കായി വളരെ വലിയ തുക ആവശ്യമായി വന്നിരുന്നു. പ്രഫ. എം.കെ. സാനുവിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ ഫണ്ട് സ്വരൂപിക്കാൻ പ്രസ്താവനയിറക്കിയത് ദിവസങ്ങൾക്കു മുന്പാണ്. പക്ഷേ, സുഹൃത്തുക്കളുടെ സഹായ ഹസ്തങ്ങളിൽനിന്നു പിടിവിട്ട് ആ പായ്ക്കപ്പൽ കാണാത്തീരങ്ങളിലേക്കു പോയി. തിരക്കഥാസാഗരത്തിലെ ചരിത്രയാത്രകൾക്കു ജോൺ പോൾ, താങ്കൾക്കു നന്ദി. വിട.