നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണെന്നു മറക്കരുത്; ആത്യന്തികമായി നമ്മുടെ മാത്രം ഉത്തരവാദിത്വം.
വൈറസുകളും ബാക്ടീരിയകളും ലോകത്തിന്റെ സമാധാനം കെടുത്താൻ തുടങ്ങിയിട്ടു കാലങ്ങളേറെയായെങ്കിലും മൂന്നു വർഷമായി അതു മനുഷ്യനെ നിസഹായനാക്കുന്ന കാഴ്ചയാണു നാം കാണുന്നത്. 62 ലക്ഷത്തിൽപ്പരം ആളുകളുടെ ജീവൻ അപഹരിച്ച കോവിഡ് 19 വൈറസിനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വാക്സിനേഷനിലൂടെയും മറ്റു കരുതൽ നടപടികളിലൂടെയും നാം അതിനെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. കേരളവും അതിന്റെ പോരാട്ടങ്ങൾ തുടരുന്നതിനിടെയാണ് എലിപ്പനി ബാധിച്ച് 14 പേർ മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്. റിപ്പോർട്ടുകൾ സ്ഥിരീകരിച്ചുകൊണ്ട് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
വേനൽമഴ കനത്തതോടെ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയേറെയാണ്. അതേസമയം, സർക്കാരിന്റെ മുന്നറിയിപ്പുകൊണ്ടും മുൻകരുതലുകൊണ്ടും മാത്രം പ്രശ്നപരിഹാരമാകില്ലെന്നതും മറക്കരുത്. ജനങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ അതൊന്നും വിജയിക്കില്ല. അതിലേറെ ശ്രദ്ധിക്കേണ്ട കാര്യം തദ്ദേശ ഭരണകൂടങ്ങളുടെ പങ്കാണ്. പലയിടത്തും കുറ്റകരമായ അനാസ്ഥയാണ് കാണാൻ കഴിയുന്നത്. സർക്കാർ മുന്നറിയിപ്പു നിർദേശങ്ങൾ കൊടുക്കേണ്ടത് ജനങ്ങൾക്കു മാത്രമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുകൂടിയാണ്.
എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ പകർച്ചവ്യാധികൾ പിടിമുറുക്കുന്നതെന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരമില്ല. എന്നാൽ, അതിൽ പ്രധാനപ്പെട്ട ഒരു ഉത്തരമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴയെത്തുടർന്ന് നമ്മുടെ നദികളിലൂടെ ഒഴുകിയെത്തുന്നതും പാലങ്ങളിലും കലുങ്കുകളിലുമൊക്കെ തങ്ങിനിൽക്കുന്നതുമായ മാലിന്യങ്ങൾ.
പല പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും മാലിന്യക്കുന്നുകൾ രോഗപ്പുഴകളുടെ ഉത്ഭവകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. മാലിന്യനിർമാർജനത്തിനു നാളിതുവരെ ക്രിയാത്മകമായ നടപടികളൊന്നുമില്ലാത്ത സർക്കാരും ഇക്കാര്യത്തിൽ ലവലേശം ഉത്തരവാദിത്വ ബോധമില്ലാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും, ശുചിത്വത്തിന്റെ അടിസ്ഥാന മര്യാദകൾപോലും പാലിക്കാതെ എവിടെയും എന്തും വലിച്ചെറിയുന്ന നമ്മളോരോരുത്തരും ഇതിന് ഉത്തരവാദികളാണ്. ശുചിത്വത്തെയും മാലിന്യനിർമാർജനത്തെയുംകുറിച്ച് സർക്കാരുകൾ ഇനിയൊരക്ഷരം പറയരുത്. അതിനുമുന്‍പു മാലിന്യം എവിടെയാണ് ഇടേണ്ടതെന്നു ജനങ്ങളോടു പറയണം.
കേരളത്തിലെ എത്ര പഞ്ചായത്തുകൾക്കു മാലിന്യനിർമാർജനത്തിനു പദ്ധതിയുണ്ട്? ജൈവമാലിന്യമോ പ്ലാസ്റ്റിക്കോ എന്തുമാകട്ടെ, അതെവിടെ കൊണ്ടുപോയി ഇടണമെന്നു ചോദിച്ചാൽ നമ്മുടെ പഞ്ചായത്ത് ഭരണാധികാരികളുടെയും ജനപ്രതിനിധികളുടെയും വെളുക്കെയുള്ള ചിരി കാണാം. ജനങ്ങളാണെങ്കിൽ സ്വന്തം പറന്പിനു പുറത്ത് ഏതൊരിടവും മാലിന്യം തള്ളാനുള്ള ഇടങ്ങളാണെന്നു ധിരിച്ചുവശായിരിക്കുന്നു. മാലിന്യനിർമാർജനത്തിന് ഒരു സ്ഥലം കാണിച്ചുകൊടുക്കാനെങ്കിലും പഞ്ചായത്തുകൾക്കു കഴിഞ്ഞാൽ 99 ശതമാനം ആളുകളും അതനുസരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, അതു സ്വപ്നം കാണാനേ നിർഭാഗ്യവശാൽ മലയാളിക്കു നിവൃത്തിയുള്ളൂ. ഇതിന്റെയൊക്കെ ഫലമാണ് ഓരോ മഴക്കാലത്തും വെള്ളത്തോടൊപ്പം രൂപപ്പെടുന്ന മാലിന്യദ്വീപുകൾ. രോഗങ്ങൾ പരത്തുന്നതിൽ പ്രധാന വില്ലനാണു കൊതുകുകൾ. വീടുകളുടെ പരിസരത്തെ ഉപയോഗശൂന്യമായ പാത്രങ്ങളിലെ വെള്ളം മുതൽ നഗരങ്ങളിലെ വെള്ളക്കെട്ടുകൾവരെ കൊതുകുവളർത്തുകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
പടിവാതിൽക്കൽ കാത്തുനിൽക്കുന്ന പകർച്ചവ്യാധികളുടെ കാര്യത്തിൽ ഓരോ വ്യക്തിയും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. വേനൽമഴ കഴിഞ്ഞാലുടനെ കാലവർഷമെത്തും. പകർച്ചവ്യാധികളുടെ പരന്പരയാകാം പിന്നെ സംഭവിക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എന്‍1, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗെല്ല തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാകാൻ സാധ്യതയുണ്ട്. എലിപ്പനി നിലവിൽ മിക്ക ജില്ലകളിലുമുണ്ട്.
കോവിഡ് 19 ചൈനയിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഗുരുതര വിഷയമാണെന്നറിഞ്ഞെങ്കിലും അതു നമ്മെ അത്രയങ്ങു ബാധിക്കില്ലെന്നു കരുതി. പക്ഷേ, പിന്നീടു സംഭവിച്ചതു ചരിത്രമാണ്. ദിവസങ്ങൾക്കകം വൈറസ് കേരളത്തിലെത്തുകയും ഇതുവരെ 69,000 പേർ മരിക്കുകയും ചെയ്തു. ഒരു പനിയെയും നിസാരമായി കാണരുത്. യഥാസമയം ചികിത്സ തേടുകയാണ് അനിവാര്യം. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വെള്ളം ക്ലോറിനേറ്റ് ചെയ്യണം.
തിളപ്പിച്ചാറ്റിയ വെള്ളം ഈ മഴക്കാലത്തെങ്കിലും ശീലമാക്കിയേ തീരൂ. ഭക്ഷണവും വെള്ളവും അടച്ചു സൂക്ഷിക്കണം. പഴകിയ ഭക്ഷണം കഴിക്കരുത്. വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. കൊതുകുകടിയേൽക്കാതെ നോക്കണം. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കണം. മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നു സർക്കാരിന്റെ മുന്നറിയിപ്പുണ്ട്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണെന്നു മറക്കരുത്; ആത്യന്തികമായി നമ്മുടെ മാത്രം ഉത്തരവാദിത്വം.