കേന്ദ്രസർക്കാരിനു സാധാരണക്കാരായ ജനങ്ങളുടെ കാര്യം മാത്രം നോക്കിയാൽ മതിയോ, ഇൻഷ്വറൻസ് കന്പനികളുടെ ലാഭം കുതിച്ചുയരാനും അവസരം കൊടുക്കണ്ടേ? തങ്ങൾ നഷ്ടം സഹിച്ചു ബുദ്ധിമുട്ടിയാണു മുന്നോട്ടു പോകുന്നതെന്ന് ഇന്ത്യയിലെ ജനറൽ ഇൻഷ്വറൻസ് കന്പനികൾ പറയുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നാണു കണക്കുകൾ പറയുന്നത്.
അങ്ങനെ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയവും വർധിപ്പിച്ചു. വർഷങ്ങളായി കൊള്ളയടിച്ചുകൊണ്ടിരുന്ന ഇന്ധനവിലയിൽ നേരിയ കുറവു വരുത്തിയതോടെ കിട്ടിയ ആശ്വാസം പലിശസഹിതം തിരിച്ചുകൊടുക്കാൻ ജനങ്ങൾക്ക് അവസരമായിരിക്കുന്നു. കേന്ദ്രസർക്കാരിനു സാധാരണക്കാരായ ജനങ്ങളുടെ കാര്യം മാത്രം നോക്കിയാൽ മതിയോ, ഇൻഷ്വറൻസ് കന്പനികളുടെ ലാഭം കുതിച്ചുയരാനും അവസരം കൊടുക്കണ്ടേ? തങ്ങൾ നഷ്ടം സഹിച്ചു ബുദ്ധിമുട്ടിയാണു മുന്നോട്ടു പോകുന്നതെന്ന് ഇന്ത്യയിലെ ജനറൽ ഇൻഷ്വറൻസ് കന്പനികൾ പറയുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നാണു കണക്കുകൾ പറയുന്നത്. പോളിസിയിനത്തിൽ പിരിച്ചെടുക്കുന്ന തുകയുടെ പകുതിയോളമാണ് വാഹന ഉടമകൾക്കു ക്ലെയിമിന്റെ പേരിൽ നൽകുന്നത്. എന്നിട്ടും പോരാ, പോരാന്നു പറയുന്നവരെ നിലയ്ക്കു നിർത്താൻ ആരുമില്ല. ആരോടു പറയാൻ? ജൂൺ ഒന്നുമുതൽ 23 ശതമാനം വരെ വർധിപ്പിച്ച നിരക്കിൽ ഇൻഷ്വറൻസ് പ്രീമിയം അടച്ചു വിധിയെ പഴിച്ചു ജീവിക്കാം. എല്ലാം മറക്കാൻ നമുക്കു താജ്മഹൽ, കുത്തബ് മിനാർ, ജ്ഞാൻവാപി, മഥുര.... അങ്ങനെ എത്രയെത്ര നല്ല ചൂടൻ വിഷയങ്ങൾ.
ഇക്കഴിഞ്ഞ മാർച്ച് 21നു പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരമാണു വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കനുസരിച്ചു സ്വകാര്യ കാറുകളുടെ പ്രീമിയത്തിൽ ഒരു ശതമാനം മുതൽ 23 ശതമാനം വരെയാണ് വർധന. ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരു വിഭാഗം വാഹന ഉടമകൾക്കും ഇതു താങ്ങാനാവാത്ത സ്ഥിതിയാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് 15 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് 7.5 ശതമാനവും ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകൾക്ക് 15 ശതമാനവും വിന്റേജ് കാറുകൾക്ക് 50 ശതമാനവും കുറവുണ്ട്. ഇരുചക്ര വാഹനങ്ങളുടെ പോളിസിയിലും വർധന വരുത്തിയിട്ടുണ്ട്. പ്രീമിയം വർധിപ്പിച്ചതിന്റെ ഭാരം വാഹന ഉടമകൾ മാത്രമല്ല, രാജ്യത്തെ ജനങ്ങളെല്ലാം വഹിക്കേണ്ടിവരും. കാരണം, ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രീമിയത്തിലും വർധന ഉണ്ടായിട്ടുണ്ട്. ഇതോടെ ചരക്കുവാഹനങ്ങളുടെ പ്രവർത്തനച്ചെലവു വർധിക്കുകയും ലോറി വാടകകളിൽ അതു പ്രതിഫലിക്കുകയും ചെയ്യും. അന്തിമഫലം, പച്ചക്കറിയും പലചരക്കും ഉൾപ്പെടെ സകല സാധനങ്ങളുടെയും വില ഇനിയും വർധിക്കുമെന്നതാകും.
കോവിഡ് മൂലം, കഴിഞ്ഞ രണ്ടു വർഷം വർധന പ്രഖ്യാപിച്ചിരുന്നില്ല. മുന്പൊക്കെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പുതുക്കുന്നത്, ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ആയിരുന്നു. ആദ്യമായിട്ടാണ് സർക്കാർ നേരിട്ട് ഇടപെടുന്നത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് ആണ് മേയ് 25ന് നിരക്കുവർധന പ്രഖ്യാപിച്ചത്. ക്ലെയിം തുകയിലുള്ള വർധന അനുസരിച്ചാണ് എല്ലാ വർഷവും ഇൻഷ്വറൻസ് പ്രീമിയം വർധിപ്പിക്കുന്നത്. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകൾ പണപ്പെരുപ്പത്തോത് അനുസരിച്ച് നഷ്ടപരിഹാരത്തുകയിൽ വർധന വരുത്തുന്നതും പ്രീമിയം തുകയിലെ വർധനയ്ക്കു കാരണമായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഈ വാദങ്ങളും ഇൻഷ്വറൻസ് കന്പനികളുടെ നഷ്ടക്കണക്കുമൊക്കെ തെറ്റാണെന്നാണ് യഥാർഥ കണക്കുകൾ പറയുന്നത്. ഇൻഷ്വറൻസ് കന്പനികൾ പ്രീമിയമായി കോടിക്കണക്കിനു രൂപ പിരിച്ചെടുക്കുകയും തേർഡ് പാർട്ടി ലയബിലിറ്റി പോളിസികൾക്കു കീഴിൽ നൽകുന്ന നഷ്ടപരിഹാരത്തുക കുറയ്ക്കുകയും ചെയ്യുന്പോഴാണ് സർക്കാർ ഇത്തരമൊരു വർധനയ്ക്കു കൂട്ടുനിന്നിരിക്കുന്നത്.
മാത്രമല്ല, പുതിയ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിക്കൊണ്ട് നഷ്ടപരിഹാരം നൽകുന്നത് പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങളും ഇൻഷ്വറൻസ് കന്പനികൾ നടത്തുകയാണ്. ഇൻഷ്വറൻസ് കന്പനികൾ ഒഴുക്കുന്നതു കള്ളക്കണ്ണീരാണെന്നു തെളിയിക്കുന്നതാണ് ഇൻഷ്വറൻസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യയുടെ (ഐഐബി) കണക്കുകളും ജനറൽ ഇൻഷ്വറൻസ് കൗൺസിലിന്റെ പഠനങ്ങളും. കൗൺസിലിന്റെ നോൺ-ലൈഫ് ഇൻഡസ്ട്രി ഇയർ ബുക്ക് 2020-21 പ്രകാരം മോട്ടോർ ഇൻഷ്വറൻസിൽ പ്രീമിയമായി 67,389 കോടി രൂപ ലഭിച്ചെന്നും 28,726 കോടി രൂപ നഷ്ടപരിഹാരം നൽകിയെന്നും 30,854 കോടി കന്പനികൾക്കു വരുമാനമായി ലഭിച്ചെന്നും കാണുന്നു. 2019-20-ൽ ജനറൽ ഇൻഷ്വറൻസ് കൗൺസിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, കന്പനികൾക്ക് 68,951 കോടി വരുമാനം ലഭിച്ചു. 38,071 കോടി രൂപ നഷ്ടപരിഹാരം നൽകി.
ലാഭം 30,880 കോടി രൂപ. മുൻവർഷങ്ങളിലും സ്ഥിതി മറ്റൊന്നല്ല. ഇങ്ങനെ നിരന്തരം ലാഭം മാത്രം കൊയ്യുന്നതിനിടെയാണ് അടിസ്ഥാനമില്ലാത്ത കാരണങ്ങൾ പറഞ്ഞ് സർക്കാർ തന്നെ ഇൻഷ്വറൻസ് കന്പനികളുടെ ലാഭം കൂട്ടാൻ ജനങ്ങളെ ഇരകളാക്കുന്നത്. കോവിഡിന്റെ കാലത്ത് വാഹനങ്ങൾ നിരത്തിലിറക്കാത്തവരും ഇൻഷ്വറൻസ് പ്രീമിയം കൃത്യമായി അടയ്ക്കേണ്ടിവന്നു.
വാഹന ഉടമകൾ പട്ടിണി കിടക്കേണ്ടിവന്ന അക്കാലത്തും കന്പനികളുടെ കീശ വീർത്തുകൊണ്ടേയിരുന്നു.കോവിഡ് കാലത്തെ വറുതിയിൽനിന്നു ജനം പുറത്തുവരാൻ കിണഞ്ഞുപരിശ്രമിക്കുകയാണ്. കഴിഞ്ഞദിവസം, ഇന്ധനവിലയിൽ നേരിയ കുറവു വരുത്തിയപ്പോൾ ബിജെപി സർക്കാരിന്റെ പതിവില്ലാത്ത നടപടിയിൽ ജനങ്ങൾക്ക് എന്തോ വിശ്വാസക്കുറവുപോലെയായിരുന്നു. ശ്വാസം വിടാൻ സമയം കിട്ടുംമുന്പ് ഇൻഷ്വറൻസ് പ്രീമിയം വർധിപ്പിച്ചതോടെ ബോധ്യമായി, നടു നിവർത്താൻ ഈ സർക്കാർ ജനങ്ങളെ അനുവദിക്കില്ല.