ഭാവിയുടെ വാഗ്ദാനങ്ങളെ നിർമിച്ചെടുക്കുന്ന ഫാക്ടറികളാണു തുറക്കുന്നതെന്നു പറയാം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കറുത്ത പുകക്കുഴലുകളില്ലാത്ത ഫാക്ടറികൾ. ശാസ്ത്രബോധമുള്ള, മതാന്ധത ബാധിക്കാത്ത, സഹജീവിയോടു വിദ്വേഷം പുലർത്താത്ത, കൊലവിളി നടത്താത്ത, ജനാധിപത്യബോധമുള്ള, സ്നേഹവും കരുണയുമുള്ള തലമുറയെയാണ് വാർത്തെടുക്കേണ്ടത്. നമ്മുടെ വിദ്യാലയങ്ങളിലും യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കുന്ന ശാസ്ത്രത്തിനും സാമൂഹികപാഠങ്ങൾക്കും ലക്ഷ്യബോധമുണ്ടാകട്ടെ.
ഓരോ അധ്യയനവർഷവും മനുഷ്യരാശിയുടെ പ്രതീക്ഷകളുടെ പുതുക്കിയെഴുത്തുകളാണ്. വിജ്ഞാനത്തിലേക്കുള്ള തലമുറകളുടെ പുതുവത്സര യാത്രകൾ! ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ദുരന്തമായി മാറിയ മഹാമാരിയുടെ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അധ്യയനവർഷം അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കുകയാണ്. മറ്റന്നാൾ സ്കൂൾ തുറക്കുന്നു. അധ്യയനവർഷവും കാലവർഷവും ഒന്നിച്ചു തുടങ്ങുന്നത് മലയാളിക്കു ഗൃഹാതുരമായ ഓർമയായിരുന്നു ഏതാനും വർഷം മുന്പുവരെ. അതൊക്കെ മാറ്റത്തിനു വഴിമാറിക്കഴിഞ്ഞു. മേയിൽ ഭയപ്പെടുത്തിയെത്തുന്ന ന്യൂനമർദങ്ങൾ കാലവർഷത്തിന്റെ കൗതുകങ്ങളെ ഇല്ലാതാക്കി. എങ്കിലും ഒന്നാം തീയതി സ്കൂൾ തുറക്കുന്പോൾ ബന്ധങ്ങളെ പുതുക്കി കാലവർഷം ഒപ്പമുണ്ടാകും. കുട്ടികൾക്കു നിരവധി കൗതുകങ്ങളും മാതാപിതാക്കൾക്ക് ഏറെ ആശങ്കയുമായിട്ടാണ് ഇത്തവണ അധ്യയനവർഷം ആരംഭിക്കുന്നത്.
സമീപകാലത്തെ ഏറ്റവും രൂക്ഷമായ വിലക്കയറ്റവും കാലിയായ പോക്കറ്റുകളുമാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നത്. എല്ലാവരെയും സാന്പത്തിക പരാധീനതകൾ വലയ്ക്കുകയാണെങ്കിലും സ്കൂളിൽ പഠിക്കുന്ന മക്കളുള്ള വീടുകളുടെ ആകുലതകൾ കാർമേഘങ്ങൾപോലെ ഇരുണ്ടുകയറുകയാണ്. കോവിഡ്, കഴിഞ്ഞ രണ്ടു വർഷങ്ങളെപ്പോലെ ഭയപ്പെടുത്തുന്നില്ലെങ്കിലും വിവിധതരം പനികൾക്കെതിരേ ജാഗ്രത പുലർത്തണമെന്നു സർക്കാർതന്നെ മുന്നറിയിപ്പു നൽകുന്നു. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും മാത്രമല്ല, സർക്കാരിന്റെയും അടിയന്തര ശ്രദ്ധ പതിയേണ്ട മറ്റൊരു വിഷയം മയക്കുമരുന്നാണ്. സ്കൂളുകളും കോളജുകളും തുറക്കുന്നതിനൊപ്പം മയക്കുമരുന്നു മാഫിയയുടെ സഞ്ചരിക്കുന്ന കടകളും തുറക്കുകയാണ്. സ്കൂളുകളുടെ പരിസരത്തും മൈതാനങ്ങളിലും ഇടവഴികളിലുമൊക്കെ അവരുണ്ട്, വിനാശത്തിന്റെ വിരുന്നൊരുക്കുന്നവർ.
ബുക്ക്, പേന, കുട, ചെരിപ്പ്, സ്കൂൾബാഗ്, വസ്ത്രങ്ങൾ എല്ലാത്തിനും വിലയേറി. സ്വകാര്യ സ്കൂളുകൾ പലതും ജനങ്ങളുടെ സാന്പത്തികസ്ഥിതിയൊന്നും കണക്കിലെടുത്തല്ല, സ്കൂളിന്റെ പ്രൗഢിയും പൊങ്ങച്ചവുമൊക്കെ പ്രകടിപ്പിക്കുംവിധമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ആക്ഷേപമുണ്ട്. അതനുസരിച്ചാണ്, യൂണിഫോമുകളുടെയും അനുബന്ധകാര്യങ്ങളുടെയുമൊക്കെ എണ്ണത്തിൽ വർധനയും വൈവിധ്യവുമൊക്കെ പരീക്ഷിക്കുന്നത്. സാധാരണക്കാരായ കുട്ടികൾക്കു താങ്ങാനാവുമോയെന്നു ചിന്തിച്ചുവേണം മാനേജ്മെന്റും പിടിഎയുമൊക്കെ മാറ്റങ്ങൾക്കുള്ള തീരുമാനമെടുക്കാൻ. പേപ്പറിനു ക്ഷാമമായതോടെ ബുക്കുകൾക്കൊക്കെ 25 ശതമാനംവരെ വില വർധനയാണ് ഉണ്ടായിട്ടുള്ളത്. യൂണിഫോമുകളുടെ തുണിയ്ക്കും തയ്യൽക്കൂലിയിലും വർധന വേറെ.
പരന്പരാഗത പഠനരീതികളിൽ മാറ്റങ്ങളുണ്ടായി. ചരിത്രപരമായ മാറ്റങ്ങൾക്കനുസരിച്ച് അധ്യാപകരും മാതാപിതാക്കളും അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുമുണ്ട്. കഴിഞ്ഞവർഷം റെഗുലർ ക്ലാസുകൾ തുടങ്ങിയിരുന്നെങ്കിലും രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അധ്യയനവർഷത്തിന്റെ തുടക്കത്തിൽതന്നെ കുട്ടികൾ സ്കൂളിലെത്തുന്നത്.
വിദ്യാഭ്യാസത്തിൽ മാത്രമല്ല, ജീവിതത്തിന്റെ സമസ്തമേഖലയിലും ഇന്റർനെറ്റും ഡിജിറ്റൽ ഉപകരണങ്ങളുമൊക്കെ കൈയേറ്റം നടത്തിക്കഴിഞ്ഞു. വിദ്യാർഥികളുടെ പഠനരീതികളിലെ വലിയ മാറ്റങ്ങൾ അധ്യാപകർക്കും അറിയാമെങ്കിലും അവരുടെ സ്വഭാവ രീതികളെക്കുറിച്ചു കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. രണ്ടു കൊല്ലം മുന്പുണ്ടായിരുന്ന സുഹൃദ് വലയങ്ങളാവില്ല ഇപ്പോഴുള്ളത്. വിദൂരങ്ങളിലുള്ള അപരിചിതരുമായിപോലും പലർക്കും സോഷ്യൽ മീഡിയ വഴി ബന്ധങ്ങളുണ്ട്. മയക്കു മരുന്നുവ്യാപനവും അതുവഴി എളുപ്പമായിക്കഴിഞ്ഞു. അടുത്തയിടെ പിടിച്ചെടുത്തത് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നുകളാണെങ്കിൽ പിടിക്കപ്പെടാത്തത് അതിലേറെയാണ്.
വിദ്യാർഥികളുമായുള്ള വ്യക്തിബന്ധങ്ങളിലൂടെ അധ്യാപകർക്ക് ഇതിന്റെയൊക്കെ വേരുകൾ കണ്ടെത്താനും അറുത്തുമാറ്റാനും സാധിക്കും. സ്കൂളിന്റെ പേരു ചീത്തയാകുമെന്ന ദുരഭിമാനമോർത്ത് ഇത്തരം മയക്കുമരുന്നുപയോഗങ്ങൾ പോലീസിനെ അറിയിക്കാതെ മറച്ചുവയ്ക്കുന്നത് പല മാനേജ്മെന്റുകളുടെയും രീതിയാണ്. ഇക്കാര്യത്തിൽ സ്കൂളുകൾക്ക് സർക്കാരിന്റെ മാർഗനിർദേശങ്ങൾ കർശനമായി ഉണ്ടാകണം. ഫോണുകളുടെ ഉപയോഗം ഇനി നിയന്ത്രിക്കാവുന്നതാണ്. സ്കൂളുകളിൽ ഫോണുകൾ അനുവദിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. വീടുകളിലെത്തിയാലും ഫോണുകളുടെ അമിത ഉപയോഗം മാതാപിതാക്കൾ നിയന്ത്രിക്കണം.
സാംക്രമികരോഗങ്ങൾ മറ്റൊരു വെല്ലുവിളിയാണ്. മഴകൊണ്ടു മാത്രം മുളയ്ക്കുന്ന നിരവധി രോഗങ്ങളുടെ വിത്തുകൾ അന്തരീക്ഷത്തിലും വെള്ളത്തിലും ശ്വാസോഛ്വാസങ്ങളിലുമൊക്കെയുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയായി മാസ്കും മറ്റ് മുൻകരുതലുകളും തുടരാൻ വിദ്യാർഥികളെ പ്രേരിപ്പിക്കണം.
ഭാവിയുടെ വാഗ്ദാനങ്ങളെ നിർമിച്ചെടുക്കുന്ന ഫാക്ടറികളാണു തുറക്കുന്നതെന്നു പറയാം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കറുത്ത പുകക്കുഴലുകളില്ലാത്ത ഫാക്ടറികൾ. ശാസ്ത്രബോധമുള്ള, മതാന്ധത ബാധിക്കാത്ത, സഹജീവിയോടു വിദ്വേഷം പുലർത്താത്ത, കൊലവിളി നടത്താത്ത, ജനാധിപത്യബോധമുള്ള, സ്നേഹവും കരുണയുമുള്ള തലമുറയെയാണ് വാർത്തെടുക്കേണ്ടത്. നമ്മുടെ വിദ്യാലയങ്ങളിലും യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കുന്ന ശാസ്ത്രത്തിനും സാമൂഹികപാഠങ്ങൾക്കും ലക്ഷ്യബോധമുണ്ടാകട്ടെ. സർക്കാരും മാതാപിതാക്കളും വലിയ സാന്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്ന മഹത്തായ പ്രക്രിയയാണ് വിദ്യാഭ്യാസം. അതു പാഴായിപ്പോകാനുള്ളതല്ല.