റബറിന്റെ കാര്യത്തിൽ നിർണായകസമയങ്ങളിൽ കർഷകരെ അവഗണിച്ചു ടയർ ലോബിക്കൊപ്പം നിൽക്കുന്ന നിലപാടാണ് നിർഭാഗ്യവശാൽ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതുതന്നെയാകുമോ പാം ഓയിലിന്റെ കാര്യത്തിലും സംഭവിക്കാനിരിക്കുന്നത് എന്നേ അറിയാനുള്ളു.
സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്തെ കേര കർഷകരുടെ ദുരിതം പൂർണമാകും. പാം ഓയിൽ കയറ്റുമതിക്ക് ഒരു മാസമായി ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധനം മേയ് 23ന് ഇന്തോനേഷ്യ പിൻവലിച്ചിരുന്നു. തൊട്ടുപിന്നാലെ, കൊച്ചി തുറമുഖംവഴി പാം ഓയിൽ ഇറക്കുമതിക്കു നിലവിലുള്ള നിരോധനം മാറ്റിയെടുക്കാനുള്ള നീക്കങ്ങൾ ഇറക്കുമതി വ്യാപാരികൾ തുടങ്ങിക്കഴിഞ്ഞു. ഇതു സാധ്യമായാൽ കേരളത്തിലെ നാളികേരത്തിന്റെയും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വില വീണ്ടും ഇടിയും. കേരകർഷകരോട് എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടെങ്കിൽ സർക്കാർ കൈയുംകെട്ടിയിരിക്കരുത്.
കേരളത്തിലെ കർഷകരുടെ ജീവിതം കൃഷിയെ ആശ്രയിച്ച് ഒരു ചുവടും മുന്നോട്ടു വയ്ക്കാനാവാത്ത നിലയാണ്. റബർ, നെല്ല്, ഏലം, കുരുമുളക് എന്നിവയെല്ലാം വിലയിടിവിനെത്തുടർന്ന് ബന്ധപ്പെട്ട കർഷകർക്കു കണ്ണീർ മാത്രം സമ്മാനിക്കുകയാണ്. തേങ്ങയുടെ വിലയും കുത്തനെ ഇടിഞ്ഞു. തേങ്ങ കിലോയ്ക്ക് 22 രൂപവരെ താഴ്ന്നതോടെ കർഷകർക്ക് അധ്വാനത്തിന്റെ വിലപോലും കിട്ടാത്ത സ്ഥിതിയായി. ലോകത്തെ ഏറ്റവും വലിയ പാം ഓയിൽ കയറ്റുമതി രാജ്യമായ ഇന്തോനേഷ്യ ഒരു മാസമായി കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം കൂടിയില്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു.
കൊച്ചിൻ പോർട്ട് യൂസേഴ്സ് ഫോറമാണ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിനോട് കൊച്ചിവഴിയുള്ള പാം ഓയിൽ ഇറക്കുമതി നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോറം ചെയർമാൻ പ്രകാശ് അയ്യർ പറയുന്നത്, പാം ഓയിൽ ഇറക്കുമതി പുനരാരംഭിച്ചാൽ കൊച്ചിൻ പോർട്ടിന്റെ വരുമാനം വർധിക്കുമെന്നാണ്. കൊച്ചിൻ പോർട്ടിന്റെയും ഇറക്കുമതി വ്യാപാരികളുടെയും വരുമാനം വർധിപ്പിക്കാൻ വേണ്ടി കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന കേരകർഷകരുടെ വയറ്റത്തടിക്കണോയെന്നതാണു ചോദ്യം.
കൊച്ചി-തുറമുഖം വഴിയുള്ള പാം ഓയിൽ ഇറക്കുമതി നിയന്ത്രണത്തിന്റെ ലക്ഷ്യം വെളിച്ചെണ്ണവില കൂപ്പുകുത്തുന്നതു തടയുകയാണ്. 2013ൽ കോടതി ഇടപെട്ടു നിരോധിച്ചതോടെ മംഗലാപുരം, തൂത്തുക്കുടി എന്നിവിടങ്ങളിലൂടെയാണ് ഇപ്പോൾ ഇറക്കുമതി. അവിടെനിന്നു റോഡ് മാർഗം കേരളത്തിൽ ഉൾപ്പെടെ പാം ഓയിൽ എത്തുന്നു. ഗതാഗതച്ചെലവും കാർബൺ നിർഗമനത്തോതും റോഡപകട നിരക്കുമൊക്കെ ഇതുമൂലം വർധിക്കുകയാണെന്നും വ്യാപാരത്തിലും പോർട്ടിലെ തൊഴിലവസരത്തിലും ഇതുമൂലം കുറവുണ്ടാകുന്നുമെന്നുമാണ് വ്യാപാരികളുടെ പക്ഷം. കേരകർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കേണ്ടതു സർക്കാരാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. തേങ്ങയ്ക്കു താങ്ങുവില നിശ്ചയിച്ചിരിക്കുന്നതുപോലും യഥോചിതം കൊടുക്കാൻ കഴിയാത്ത സർക്കാരിന്റെ കാര്യക്ഷമത വ്യാപാരികൾക്കും അറിവുണ്ടല്ലോ. പച്ചത്തേങ്ങയ്ക്ക് 32 രൂപ താങ്ങുവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും സംഭരണം കടലാസിൽ മാത്രമാണ്.
കേരഫെഡ്, നാളികേര വികസന കോർപറേഷൻ, കേരഗ്രാമം പദ്ധതിപ്രകാരമുള്ള പഞ്ചായത്തുതല സമിതികൾ, സഹകരണസംഘങ്ങൾ തുടങ്ങിയവയിലൂടെ സംഭരണം നടത്താൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയതായി കൃഷിമന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചിട്ടു മാസങ്ങൾ കഴിഞ്ഞു. ജനുവരി അഞ്ചു മുതൽ സംഭരണം തുടങ്ങുമെന്നായിരുന്നു വാഗ്ദാനം.
സർക്കാർ കാര്യമല്ലേ, മുറപോലെ തന്നെ നടന്നു. കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ചില സംഭരണ കേന്ദ്രങ്ങളുള്ളത്. ഇവിടങ്ങളിലെത്തിക്കുന്നതിന്റെ വണ്ടിക്കൂലിയോർത്ത് സമീപ പ്രദേശങ്ങളിലുള്ളവരല്ലാതെ ആരുംതന്നെ തേങ്ങയുമായി സംഭരണ കേന്ദ്രങ്ങളിലെത്താറില്ല. അങ്ങനെയാണ് 32 രൂപയുടെ താങ്ങുവില ഉപേക്ഷിച്ച് 22 രൂപയ്ക്കു പൊതുവിപണിയിൽ കർഷകർ തേങ്ങ വിൽക്കുന്നത്. സർക്കാർ ഏജൻസികൾ വേണ്ടവിധം സംഭരിക്കാത്തതിനാൽ കൊപ്രാ വിലയും ഇടിഞ്ഞു.
റബറിന്റെ കാര്യത്തിൽ നിർണായക സമയങ്ങളിൽ കർഷകരെ അവഗണിച്ചു ടയർ ലോബിക്കൊപ്പം നിൽക്കുന്ന നിലപാടാണ് നിർഭാഗ്യവശാൽ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതുതന്നെയാകുമോ പാം ഓയിലിന്റെ കാര്യത്തിലും സംഭവിക്കാനിരിക്കുന്നത് എന്നേ അറിയാനുള്ളൂ. തേങ്ങാവില എത്ര താഴ്ന്നാലും പായ്ക്കറ്റിലെത്തുന്ന ബ്രാൻഡഡ് വെളിച്ചെണ്ണയുടെ വില അങ്ങനെയൊന്നും താഴോട്ടുവരില്ല. കർഷകനും ഉപഭോക്താവിനും എന്നും നഷ്ടം. റബറിന്റെ വിലയും ടയറിന്റെ വിലയും തമ്മിലുള്ള പൊരുത്തമില്ലായ്മയും ഇതേ കഥയാണു പറയുന്നത്. തെരഞ്ഞെടുപ്പിലുൾപ്പെടെ വ്യവസായികളിൽനിന്നു ലഭിക്കുന്ന രഹസ്യവും പരസ്യവുമായ സംഭാവനകളാവാം രാഷ്ട്രീയക്കാരുടെ പ്രലോഭനം. എന്തായാലും, കൂടുതൽ കേന്ദ്രങ്ങൾ വഴി നാളികേരം സംഭരിക്കുമെന്നു മന്ത്രി വീണ്ടും പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇതുവരെ നടത്തിയ പ്രഖ്യാപനങ്ങളുടെ സ്ഥിതി ഇനിയുമുണ്ടാകരുത്. മറ്റു മാർഗങ്ങളില്ലാത്തതിനാൽ കർഷകർ വീണ്ടും പ്രതീക്ഷ വയ്ക്കുകയാണ്.
നാളികേര സംഭരണത്തിനൊപ്പം കൊച്ചിയിലൂടെയുള്ള പാം ഓയിൽ ഇറക്കുമതി നിരോധനം തുടരുന്നതിനുള്ള ശ്രമവും ഇന്നുതന്നെ തുടങ്ങേണ്ടതാണ്. പാം ഓയിൽ ലോബി ഡൽഹിയിലെത്തിക്കഴിഞ്ഞെന്നു മറക്കരുത്. തിരുവനന്തപുരത്തിരുന്നു പ്രഖ്യാപനം നടത്തുന്നതിൽ ഒതുങ്ങരുത് കൃഷിവകുപ്പിന്റെ ഉത്തരവാദിത്വം. കേരളത്തിലെ കർഷകരെ ഇനിയും ചവിട്ടിയരയ്ക്കരുത്.