ഭക്രാനംഗൽ അണക്കെട്ടിനെക്കുറിച്ചു ജവഹർലാൽ നെഹ്റു നടത്തിയ പരാമർശങ്ങളും ഇനി പാഠ്യപദ്ധതിയിലില്ല. ലക്ഷക്കണക്കിനാളുകളുടെ അധ്വാനഫലമായി ഉയർന്ന ഭക്രാനംഗൽ അണക്കെട്ടിനെ ആരാധനാലയങ്ങളുമായി താരതമ്യപ്പെടുത്തി നടത്തിയ പരാമർശമായിരുന്നു അത്.
എൻസിഇആർടി വീണ്ടും പാഠപുസ്തകങ്ങളിൽ പരിഷ്കരണം നടത്തിയതു പതിവുപോലെ വിവാദമായി. മുഗൾ ഭരണം, 2002ലെ ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ, ദളിത് പ്രതിഷേധ പോരാട്ടങ്ങൾ, ഭക്രാനംഗൽ അണക്കെട്ടിനെക്കുറിച്ച് ജവഹർലാൽ നെഹ്റു നടത്തിയ പരാമർശങ്ങൾ, നർമദാ ബച്ചാവോ ആന്ദോളൻ മുന്നേറ്റം, ഭാരതീയ കിസാൻ യൂണിയൻ പ്രതിഷേധങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള പാഠഭാഗങ്ങളിലാണു പ്രധാനമായും തിരുത്തലുകളും വെട്ടിമാറ്റലുകളും ഉണ്ടായിട്ടുള്ളത്.
ആറു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ അഴിച്ചുപണി സമയം വൈകിയതിനാൽ പാഠപുസ്തകങ്ങളിൽനിന്നു നീക്കം ചെയ്യാനായിട്ടില്ല. അതിനാൽ പ്രസ്തുത പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്നു സ്കൂളുകൾക്ക് എൻസിഇആർടി നിർദേശം നൽകിയിരിക്കുകയാണ്. പാഠപുസ്തകങ്ങളിൽ പരിഷ്കാരത്തിന്റെയും തെറ്റുതിരുത്തലിന്റെയും ഭാഗമായി മാറ്റങ്ങൾ വരുത്തുന്നതു ചീത്ത കാര്യമല്ല, പുതിയതുമല്ല. പക്ഷേ, എൻഡിഎ അധികാരത്തിലെത്തിയതിനുശേഷമുള്ള മൂന്നു മാറ്റങ്ങളും പ്രത്യേക ദിശയിലുള്ളതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മാറ്റപ്പെടുന്ന വിഷയങ്ങൾ ഏതെന്നു പരിശോധിച്ചാൽ മാത്രം മതി കാര്യങ്ങൾ മനസിലാക്കാൻ.
ആറുമാസം മുന്പ് എൻസിഇആർടി തുടങ്ങിയ പരിഷ്കരണങ്ങളാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽനിന്നു വിദ്യാർഥികളെ അതിവേഗം തിരികെയെത്തിക്കാൻ പാഠ്യപദ്ധതിയിൽ നടത്തുന്ന ലഘൂകരണത്തിന്റെ ഭാഗമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. ആയിരിക്കാം. പക്ഷേ, പരിഷ്കാരത്തിന്റെ ഭാഗമായ തിരുത്തലുകൾ എപ്പോഴും സംഭവിക്കുന്നത്, തങ്ങളുടെ സിദ്ധാന്തങ്ങൾക്കും ആശയങ്ങൾക്കും അനുകൂലമായി ബിജെപി ഇന്ത്യാ ചരിത്രത്തിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങളിലാണ് എന്നതാണു ശ്രദ്ധേയം.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ പൊളിറ്റിക്കൽ സയൻസിലെ ‘സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം’ എന്ന ഭാഗത്തുനിന്നാണു വെട്ടിക്കളഞ്ഞിരിക്കുന്നത്. ‘ഗുജറാത്തിലേതുപോലെയുള്ള സംഭവങ്ങൾ മതവികാരങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചു നമുക്കുള്ള മുന്നറിയിപ്പാണ്’ എന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശങ്ങൾ വെട്ടി. മറ്റൊന്ന് ഗുജറാത്ത് മുഖ്യമന്ത്രിയോടു മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി പറഞ്ഞതാണ്: ‘ഗുജറാത്ത് മുഖ്യമന്ത്രിയോട് എനിക്കു പറയാനുള്ളത്, താങ്കൾ രാജധർമം പാലിക്കണമെന്നാണ്. മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരിൽ ഭരണാധികാരി ഒരിക്കലും ജനങ്ങൾക്കിടയിൽ വിവേചനം കാണിക്കരുത്’. 2002ൽ അഹമ്മദാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ അടുത്തു നിർത്തിയാണ് വാജ്പേയി അതു പറഞ്ഞത്.
ഭക്രാനംഗൽ അണക്കെട്ടിനെക്കുറിച്ചു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പരാമർശങ്ങളും ഇനി പാഠ്യപദ്ധതിയിലില്ല. ലക്ഷക്കണക്കിനാളുകളുടെ അധ്വാനഫലമായി ഉയർന്ന ഭക്രാനംഗൽ അണക്കെട്ടിനെ ആരാധനാലയങ്ങളുമായി താരതമ്യപ്പെടുത്തി നടത്തിയ പരാമർശമായിരുന്നു അത്. മതങ്ങൾക്കപ്പുറം രാജ്യപുരോഗതിക്കു പ്രാധാന്യം നൽകിയ ഭരണാധികാരിയായിരുന്നു നെഹ്റു. അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള നിരവധി ശ്രമങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. നാഷണൽ കരിക്കുലം ഫ്രെയിംവർക്കിലും (എൻസിഎഫ്) മാറ്റങ്ങൾ ഉടനുണ്ടാകുമെന്നാണു കരുതപ്പെടുന്നത്. 2017ൽ 182 പാഠപുസ്തകങ്ങളിൽ വെട്ടിമാറ്റലും കൂട്ടിച്ചേർക്കലും തിരുത്തലുകളുമായി 1334 മാറ്റങ്ങൾ വരുത്തി. 2019ൽ ആയിരത്തോളം മാറ്റങ്ങൾ വരുത്തി. പ്രാചീന ഇന്ത്യാ ചരിത്രം ഭരിക്കുന്നവരുടെ താത്പര്യങ്ങൾക്കനുസൃതമായി മാറ്റിയെഴുതാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് 2018ൽ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തിരുന്നു.
ആയിരക്കണക്കിനു വര്ഷങ്ങള്ക്കു മുമ്പ് ഇന്ത്യയിലേക്കു കുടിയേറിയവരുടെ പിന്മുറക്കാർ ഇന്ന് ഇന്ത്യയിലുള്ള ഹിന്ദുക്കളാണെന്നും വേദങ്ങളും ഇതിഹാസങ്ങളും മിത്തുകളല്ല യാഥാര്ഥ്യമാണെന്നു തെളിയിക്കുകയുമാണു ലക്ഷ്യമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. അതൊക്കെ ശരിയായിരുന്നുവെന്നാണു വെട്ടിനിരത്തപ്പെടുന്ന പാഠ്യഭാഗങ്ങൾ പറയുന്നത്.
ജോർജ് ഓർവെല്ലിന്റെ 1984 എന്ന നോവലിലെ കഥാപാത്രമായ വിൻസ്റ്റൺ സ്മിത്തിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. അതിങ്ങനെയാണ്: ‘വർത്തമാനകാലത്തെ നിയന്ത്രിക്കുന്നവർക്കു ഭൂതകാലത്തെയും നിയന്ത്രിക്കാനാകും. അങ്ങനെ ഭൂതകാലത്തെ നിയന്ത്രിക്കുന്നവനു ഭാവിയെയും നിയന്ത്രിക്കാം’. അതായത് ചരിത്രം തിരുത്തി ഭാവിയെ നിയന്ത്രിക്കുക. അത്തരമൊരു നിയന്ത്രണം പിടിച്ചടക്കലിന്റെയും അപ്രമാദിത്വത്തിന്റെയും രാഷ്ട്രീയമല്ലാതെ മറ്റെന്താണ്? പാഠപുസ്തകങ്ങൾ വഴി പുതിയ തലമുറയുടെ മസ്തിഷ്കത്തിൽ ഇത്തരമൊരു നിയന്ത്രണം നടത്താൻ എൻഡിഎ സർക്കാർ നടത്തുന്ന ശ്രമമാണ് ഇതെങ്കിൽ ഇതിനു സമാനമോ ഇത്ര പ്രതിജ്ഞാബദ്ധമോ ആയ ശ്രമങ്ങൾ മുന്പുണ്ടായിട്ടില്ലെന്നു നിസംശയം പറയാം. അതുകൊണ്ടാണ് അപവാദങ്ങൾ ഉണ്ടെങ്കിൽപോലും ഇന്ത്യ ജനാധിപത്യത്തിലും സഹിഷ്ണുതയിലുമുൾപ്പെടെ അതിന്റെ യശസ് സമീപരാജ്യങ്ങൾക്കിടയിൽ മാത്രമല്ല, ലോകത്തിനുമുന്നിൽതന്നെ പ്രകാശിപ്പിച്ചു നിൽക്കുന്നതെന്നു മറക്കരുത്. തിരുത്തലുകൾ വരുത്താം. പക്ഷേ, വളച്ചൊടിക്കരുത്, ചരിത്രമാണ്.