വൃക്ക ദാതാവിന്റെ കുടുംബത്തിന്റെ കണ്ണീരും ത്യാഗവുമുണ്ട്. രാജഗിരിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, ഒരു നിമിഷം വിശ്രമിക്കാതെ തുടർച്ചയായി ആംബുലൻസ് ഓടിച്ച ഡ്രൈവർ, ആംബുലൻസിന് അകന്പടിയായി ഒപ്പം കുതിച്ചുപാഞ്ഞ വിവിധ സ്റ്റേഷനുകളിലെ പോലീസുകാർ, വഴിയൊരുക്കി വാഹനങ്ങൾ മാറ്റിക്കൊടുത്ത ആയിരക്കണക്കിനു യാത്രക്കാർ, ദൗത്യം വിജയിക്കണമേയെന്ന് ഉള്ളുരുകി പ്രാർഥിച്ച നാനാജാതി മതസ്ഥർ... അങ്ങനെ നിരവധിപേർ
മനുഷ്യജീവനോട് ഇത്ര നിരുത്തരവാദപരമായി പെരുമാറാൻ ഡോക്ടർമാർക്കു കഴിയുമോ? തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മണിക്കൂറുകളോളം വൈകിയതും രോഗി മരിച്ചതും അറിഞ്ഞ കേരളത്തിന്റെ ചോദ്യമാണിത്. കൊച്ചി രാജഗിരി ആശുപത്രിയിൽനിന്ന് 2.40 മണിക്കൂർക്കൊണ്ടു തിരുവനന്തപുരത്തു വൃക്ക എത്തിച്ചെങ്കിലും മൂന്നു മണിക്കൂറെങ്കിലും വൈകിയാണു ശസ്ത്രക്രിയ നടത്തിയത് എന്നാണ് ആരോപണം. ശസ്ത്രക്രിയ വൈകിയതുകൊണ്ടാണോ രോഗി മരിച്ചത് എന്ന കാര്യം അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്.
ആണെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകതന്നെ വേണം. പക്ഷേ, മെഡിക്കൽ കോളജിൽ നടന്ന കുറ്റകരമായ അനാസ്ഥയുടെ ദൃശ്യങ്ങൾ മറക്കാനാവില്ല; മറയ്ക്കാനും. മനുഷ്യജീവനു വില കൊടുത്തില്ലെന്നു മാത്രമല്ല, വൃക്ക അതിവേഗം എത്തിക്കാൻ ആവുന്നതെല്ലാം ചെയ്തവരെ അവഹേളിക്കുന്നതിനു തുല്യമായിപ്പോയി തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ നടപടികൾ. ഇതു ചോദ്യം ചെയ്യപ്പെടാതെ പോകരുത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.50നാണ് രാജഗിരി ആശുപത്രിയിൽനിന്നു രണ്ടു ഡോക്ടർമാർ വൃക്കയുമായി ആംബുലൻസിൽ പുറപ്പെട്ടത്. 5.30ന് മെഡിക്കൽ കോളജിലെത്തിച്ചു. പക്ഷേ, വൃക്ക ഏറ്റുവാങ്ങാനോ അനുബന്ധ നടപടികൾക്കോ അവിടെ ആരുമുണ്ടായിരുന്നില്ല. വൃക്കയെത്തിച്ചവർക്ക് ഓപ്പറേഷൻ തീയറ്റർ എവിടെയാണെന്ന് റിസപ്ഷനിൽ അന്വേഷിച്ചു കണ്ടെത്തേണ്ട ഗതികേടാണുണ്ടായത്. കൊച്ചിയിൽനിന്നു പുറപ്പെട്ടപ്പോൾത്തന്നെ അറിയിപ്പു നൽകിയിട്ടാണ് ഈ അനാസ്ഥ. വൃക്കയുമായെത്തിയവർക്കു തീയറ്ററിനു മുന്നിലും കാത്തു നിൽക്കേണ്ടിവന്നു.
ദാതാവിന്റെ വൃക്കയടങ്ങിയ പേടകവുമായി അതുകൊണ്ടുവന്നവർ ആശുപത്രിയിലൂടെ അലഞ്ഞുനടക്കേണ്ടിവന്ന കാഴ്ച കേരളത്തെ നടുക്കിക്കളഞ്ഞു. കാരണം, ആ വൃക്ക അവടെയെത്തിച്ചതിനു പിന്നിൽ ആയിരക്കണക്കിനു മനുഷ്യരുടെ കഠിനാധ്വാനമുണ്ട്. വൃക്ക ദാതാവിന്റെ കുടുംബത്തിന്റെ കണ്ണീരും ത്യാഗവുമുണ്ട്. രാജഗിരിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, ഒരു നിമിഷം വിശ്രമിക്കാതെ തുടർച്ചയായി ആംബുലൻസ് ഓടിച്ച ഡ്രൈവർ, ആംബുലൻസിന് അകന്പടിയായി ഒപ്പം കുതിച്ചുപാഞ്ഞ വിവിധ സ്റ്റേഷനുകളിലെ പോലീസുകാർ, വഴിയൊരുക്കി വാഹനങ്ങൾ മാറ്റിക്കൊടുത്ത ആയിരക്കണക്കിനു യാത്രക്കാർ, ദൗത്യം വിജയിക്കണമേയെന്ന് ഉള്ളുരുകി പ്രാർഥിച്ച നാനാജാതി മതസ്ഥർ... അങ്ങനെ നിരവധിപേർ. എല്ലാവരുടെയും പ്രയത്നങ്ങളെയും അഭിലാഷങ്ങളെയും അപഹസിക്കുന്ന കാഴ്ചയാണ് മെഡിക്കൽ കോളജിൽ കാണാനിടയായത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ രോഗികൾക്കുവേണ്ടി ഊണും ഉറക്കവുമില്ലാതെ ഓടിനടക്കുന്ന നിരവധി ഡോക്ടർമാർ സർക്കാർ ആശുപത്രികളിലുണ്ട്. അവർക്കും അപമാനമായ ഈ നടപടി സർക്കാർ നിസാരമായി കാണരുത്. ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രോഗിയുടെ മരണത്തിന്റെ കാരണം മാത്രമല്ല, മെഡിക്കൽ കോളജിൽ ഉണ്ടായ അതീവ കുറ്റകരമായ അനാസ്ഥയും അന്വേഷിക്കണം. അതു ജനവികാരവും രോഷവും ശമിപ്പിക്കാനുള്ള പ്രഹസനമാകരുത്.
സംഭവം നടന്ന് മിനിറ്റുകൾക്കകംതന്നെ ഡോക്ടർമാരുടെ സംഘടനയുടെ ഒരു ഭാരവാഹി പ്രതികരിച്ചത് ശസ്ത്രക്രിയ വൈകിയതുകൊണ്ടല്ല രോഗി മരിച്ചത് എന്നതിനു യാതൊരു സംശയവുമില്ല എന്നാണ്. ഒരന്വേഷണവും നടത്താതെ ഇങ്ങനെയൊക്കെ പറയാൻ കഴിയുമോ? ഇതുമായി ബന്ധപ്പെട്ട ഡോക്ടർമാരെ കുറ്റമുക്തരാക്കുന്നതിനു തുല്യമായ പ്രതികരണമാണത്. ഇത്തരം സംഘടനകൾക്കു ഡോക്ടർമാരോടു മാത്രമേയുള്ളോ കടപ്പാട്, രോഗികളോടില്ലേ? ഈ വിധത്തിലുള്ള പ്രതികരണങ്ങൾ അന്വേഷണം ഏതു വിധത്തിലാകുമെന്നുള്ളതിന്റെ സൂചനയാകില്ലെന്നു സർക്കാർ ഉറപ്പാക്കുകതന്നെ വേണം. എത്രയോ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണു വൃക്കരോഗികൾക്ക് ഒരു ദാതാവിനെ ലഭിക്കുന്നത്. അവരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ ലഭിക്കുന്ന അതുല്യമായ ദാനം തട്ടിത്തെറിപ്പിക്കാൻ ഒരാളെയും അനുവദിക്കരുത്.
2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന മലയാളം സിനിമയിൽ അവയവം കൊണ്ടുപോകുന്നതിന് എസ്കോർട്ട് പോകാൻ തടസം പറയുന്ന പോലീസ് ഓഫീസറോട് ഡോക്ടർ പറയുന്ന ഡയലോഗ് പ്രശസ്തമാണ്. “നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയുംപോലെ ഈ ദിവസവും കടന്നുപോകും; മറക്കപ്പെടും. പക്ഷേ, നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം.’’ തിരുവനന്തപുരം മെഡിക്കൽ കോളജ് സംഭവത്തിൽ സർക്കാർ നടത്തുന്ന അന്വേഷണം ആത്മാർഥമായ ഒരു യെസ് ആണെങ്കിൽ ഇത്തരം നിരുത്തരവാദപരമായ സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കില്ല. അല്ലെങ്കിൽ, ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു പ്രഹസന അന്വേഷണവുംപോലെ ഇതും കടന്നുപോകും; മറക്കപ്പെടും.