വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം മൂലമുണ്ടായ ദുരിതങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലായിരുന്ന മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റ് പടിക്കലാണ് ദിവസങ്ങളായി സമരം നടത്തിയത്. സമാധാനപരമായി നടത്തിയ അവരുടെ പ്രതിഷേധത്തിനും സമരത്തിനുമൊന്നും പുല്ലുവിലപോലും കൊടുക്കാൻ സർക്കാർ തയാറാകാതിരുന്നതോടെയാണ് ഇന്നലെ ജനങ്ങൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചത്.
തീരദേശ ജനത, മത്സ്യബന്ധന വള്ളങ്ങളും ചുമന്ന് ഇന്നലെ ഭരണാധികാരികൾക്കു മുന്നിലേക്കു മാർച്ച് നടത്തി. സ്വപ്നപദ്ധതിയെന്ന വേഷഭൂഷാദികളണിയിച്ചു കേരളസർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഇരകളാണവർ. തീരവും വീടുകളും വഴികളും കടൽഭിത്തികളുമെല്ലാം വിഴുങ്ങി അറബിക്കടൽ കരയിലേക്കു കയറുകയാണ്.
പരിസ്ഥിതിയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥകളും അതിജീവനമാർഗങ്ങളുമെല്ലാം തകരുന്നു. സഹികെട്ട മത്സ്യത്തൊഴിലാളികളാണ് ഇന്നലെ സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയത്. അദാനിയുടെ വെള്ളിക്കാശിനുവേണ്ടി തങ്ങളെ ഒറ്റിക്കൊടുത്തില്ലേയെന്നു സർക്കാരിന്റെ മുഖത്തുനോക്കി കടലിന്റെ മക്കൾ ചോദിക്കുന്നിടത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അവരെ പട്ടണത്തിലേക്കു വരുത്താതെ സർക്കാർ കടപ്പുറത്തേക്കു പോകുകയാണു വേണ്ടത്.
വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം മൂലമുണ്ടായ ദുരിതങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലായിരുന്ന മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റ് പടിക്കലാണ് ദിവസങ്ങളായി സമരം നടത്തിയത്.
സമാധാനപരമായി നടത്തിയ അവരുടെ പ്രതിഷേധത്തിനും സമരത്തിനുമൊന്നും പുല്ലുവിലപോലും കൊടുക്കാൻ സർക്കാർ തയാറാകാതിരുന്നതോടെയാണ് ഇന്നലെ ജനങ്ങൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചത്. സെക്രട്ടേറിയറ്റിൽനിന്ന് ആറു കിലോമീറ്റർ മാത്രം അകലെ നാലു വർഷമായി ഫുഡ് കോർപറേഷൻ ഗോഡൗണിലും സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിലുമായി 300 കുടുംബങ്ങൾ കഴിയുകയാണ്. അതിസമ്പന്നനായ അദാനിയെ കുടിയിരുത്താൻ കാണിച്ച ശുഷ്കാന്തിയൊന്നും സർക്കാരിന് ഈ തൊഴിലാളികളുടെ കാര്യത്തിലില്ല.
പദ്ധതിക്കുവേണ്ടി കടൽ നികത്തിയപ്പോൾ അതിലേറെ കരപ്രദേശം കടലുമെടുത്തു. നിരവധി വീടുകൾ തകർന്നു, വ്യവസായ-വ്യാപാര സ്ഥാപനങ്ങൾ പൂട്ടേണ്ടിവന്നു. ടൂറിസ്റ്റുകളുടെയും പ്രദേശവാസികളുടെയും ഇഷ്ടസങ്കേതമായിരുന്ന ശംഖുമുഖം ബീച്ച് കടലിലായി. വിമാനത്താവളത്തിലേക്കുള്ള റോഡും പോയി. കോവളം ടൂറിസ്റ്റ് പ്രദേശത്തിന്റെ കടൽഭിത്തികൾ തകർന്നു. പനത്തുറ, പൂന്തുറ, ബീമാപ്പള്ളി, ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ, വെട്ടുകാട്, വലിയവേളി പ്രദേശങ്ങളിൽ വീടുകൾ ഒന്നൊന്നായി തകരുകയാണ്. കൂടുതൽ സ്ഥലങ്ങളിലേക്കു കടൽ കയറുന്നു. വേളി ടൂറിസ്റ്റ് ഗ്രാമം, ഇന്ത്യൻ ബഹിരാകാശ കേന്ദ്രം തുടങ്ങിയവയൊക്കെ ഭീഷണിയിലാണ്.
വിഴിഞ്ഞം വലിയ കടപ്പുറം മുതൽ കപ്പൽ ചാനലാകുന്നതോടെ അടിമലത്തുറ മുതൽ പൊഴിയൂർ വരെയുള്ള പ്രദേശത്തെ മത്സ്യത്തൊഴിലാളികളായ 50,000 പേരുടെ തൊഴിൽ നഷ്ടപ്പെടുമെന്നാണ് സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര മുന്നറിയിപ്പു നൽകുന്നത്. ഇതൊക്കെ യാദൃച്ഛിക സംഭവങ്ങളല്ല. കാലങ്ങളായി കടൽത്തീരത്തു ജീവിക്കുന്ന മനുഷ്യർ മുന്നറിയിപ്പു നൽകിയ കാര്യങ്ങൾ മാത്രമാണിത്. പദ്ധതിപ്രദേശവും സമീപ തീരപ്രദേശങ്ങളും വൻതോതിൽ കടലെടുക്കാൻ ഇടയാകുമെന്ന് 2010ൽ സെന്റർ ഫോർ സസ്റ്റൈയിനബിൾ കോസ്റ്റൽ മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, പദ്ധതി ലാഭകരമാകില്ലെന്ന് ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ, എയ്കോം, ഏണസ്റ്റ് ആൻഡ് യംഗ്, കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയത്. മനുഷ്യനിർമിത ദുരന്തമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ഇപ്പോഴത്തെ സ്ഥിതിയെ വിലയിരുത്തുന്നത്. സീപോർട്ട് അധികാരികൾ നല്കിയിരിക്കുന്ന വിശദീകരണത്തിൽ മാത്രമാണ് തീരം കടലെടുക്കുന്നതിന്റെ കാരണം തുറമുഖ നിർമാണമല്ലെന്നു പറയുന്നത്. അവരിൽനിന്നു മറിച്ചൊരു റിപ്പോർട്ട് ആരും പ്രതീഷിക്കുന്നുമില്ലല്ലോ.
2015ലാണ് വിഴിഞ്ഞം പദ്ധതിയുടെ നിർമാണത്തിനായി സർക്കാർ അദാനിയുമായി കരാർ ഒപ്പിട്ടത്. 164 ഏക്കർ കടൽ നികത്തി കരയാക്കാനാണ് അദാനിക്ക് അനുമതിയുള്ളത്. പദ്ധതിയുടെ മൂന്നിലൊന്നു നിർമാണമേ പൂർത്തിയായിട്ടുള്ളൂ. 1000 ദിവസങ്ങൾകൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു അദാനിയുടെ പ്രഖ്യാപനം. അതനുസരിച്ച് 2019ൽ പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിയുടെ പുലിമുട്ടുനിർമാണം പോലും ഒന്നുമായിട്ടില്ല. രണ്ടു പ്രളയങ്ങളും ഓഖിയും കോവിഡുമൊക്കെ തടസമായെന്നാണ് അദാനിയുടെ ന്യായങ്ങൾ. കരിങ്കല്ല് കിട്ടാനില്ലെന്നാണ് മറ്റൊരു പരാതി. സർക്കാരും അദാനിയും പരസ്പരം പഴിചാരുന്നതാണ് ഇപ്പോഴത്തെ കാഴ്ച.
2024ൽ പൂർത്തിയാക്കിക്കൊള്ളാമെന്നാണ് അദാനിയുടെ ഒടുവിലത്തെ വാഗ്ദാനം. ഇതും നടക്കില്ലെന്നുവേണം കരുതാൻ. അദാനിയും സർക്കാരും പറഞ്ഞതൊന്നും നടന്നില്ലെങ്കിലും തീരവാസികളും പരിസ്ഥിതി റിപ്പോർട്ടുകളും ചൂണ്ടിക്കാണിച്ച നാശങ്ങളെല്ലാം സംഭവിക്കുകയും ചെയ്തു. ജനങ്ങളെ പുനരധിവസിപ്പിക്കാനും അവരുടെ പരാതികൾ പരിഹരിക്കാനും സർക്കാർ ഒരുനിമിഷം വൈകരുത്. പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയർത്തിയ സൈന്യത്തെ കടലിൽ താഴ്ത്തരുത്.