കിടപ്പാടം നഷ്ടപ്പെട്ടവന്റെ വ്യഥകളിൽ പങ്കുചേരാനുള്ള ആഹ്വാനംകൂടിയാണ് ക്രിസ്മസ്. അവർ ബെത്ലഹേമിൽ മാത്രമല്ല, യുക്രെയ്നിലും വിഴിഞ്ഞത്തുമൊക്കെ അലഞ്ഞുതിരിയുന്നു. ഒരിടത്തു യുദ്ധമാണെങ്കിൽ മറ്റൊരിടത്തു ‘വികസനം’.
ഇന്നത്തേതുപോലെ ലോകം ഇത്രമേൽ പ്രകാശം പരത്തുന്ന മറ്റൊരു രാത്രിയില്ല. ആകാശത്തു മാത്രമായി കാണപ്പെടുന്ന നക്ഷത്രങ്ങൾ ഇന്നു ഭൂമിയാകെ നിറയും. “ശാന്തരാത്രി, തിരുരാത്രി...’’ പാടിക്കൊണ്ട് ഗായകസംഘങ്ങൾ തെരുവിലിറങ്ങും. പാതിരാക്കുർബാനയ്ക്കുള്ള കാത്തിരിപ്പിന് ഇനിയൊരു പള്ളിമണിയുടെ താമസമേയുള്ളൂ. നാളത്തെ സൂര്യൻ ക്രിസ്മസ് പുലരിയിലേക്ക് ഉദിച്ചുയരും.
ദൈവപുത്രന്റെ മനുഷ്യാവതാരമാണ് ക്രിസ്മസ്. ആഹ്ലാദിക്കാനേറെയുണ്ട്. പക്ഷേ, സ്വന്തമായി വീടില്ലാതിരുന്ന ഒരാളുടെ പിറവിത്തിരുന്നാളിന്റെ ഓർമയാണ് ക്രിസ്മസ് എന്നതും ഈ രാത്രി നമ്മോടു പറയും. കിടപ്പാടമില്ലാത്തവന്റെ അലച്ചിലിന്റെ കഥകൂടിയാണത്. കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾക്കു പുറത്ത് പ്രസവമടുത്ത ഭാര്യയെയുംകൊണ്ട് ദുഃഖിതനായി അലയുന്ന മനുഷ്യന്റെ, അനേകം മനുഷ്യരുടെ ചിത്രം ഇന്നു നമ്മളുണ്ടാക്കുന്ന പുൽക്കൂടുകളിലുണ്ട്. കിടപ്പാടം നഷ്ടപ്പെട്ടവന്റെ വ്യഥകളിൽ പങ്കുചേരാനുള്ള ആഹ്വാനംകൂടിയാണ് ക്രിസ്മസ്.
അവർ ബെത്ലഹേമിൽ മാത്രമല്ല, യുക്രെയ്നിലും വിഴിഞ്ഞത്തുമൊക്കെ അലഞ്ഞുതിരിയുന്നു. ഒരിടത്തു യുദ്ധമാണെങ്കിൽ മറ്റൊരിടത്തു വികസനം. ഈ വർഷം ഫെബ്രുവരിയിൽ റഷ്യ അധിനിവേശം നടത്തിയതോടെ കോടിക്കണക്കിനാളുകൾ യുക്രെയ്നിൽനിന്നു പലായനം ചെയ്തു. അയൽരാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന അവരുടെ ഏറ്റവും വലിയ ആഗ്രഹം മക്കളോടൊപ്പം തങ്ങളുടെ വീടുകളിലേക്കു മടങ്ങണമെന്നാണ്. വിഴിഞ്ഞത്ത് ഈ ക്രിസ്മസ് രാത്രിയിലും അഭയാർഥീ ഗോഡൗണുകളിൽ കഴിയുന്നവരുടെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായൊരു വീടാണ്. സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയുമൊക്കെ കൊട്ടാരവാതിലുകളിൽ മുട്ടി ഹതാശയരായ മത്സ്യത്തൊഴിലാളികളെ നാം കാലിത്തൊഴുത്തിലേക്കു മടക്കിയയച്ചു. അവരെ പരാജയപ്പെടുത്തിയതിൽ വീന്പിളക്കുന്ന രാജാക്കന്മാരിലും തീരുന്നില്ല ക്രിസ്മസിന്റെ ഉപകഥകൾ. നമ്മുടെയൊക്കെ വീടുകളിലേക്കും അതു കടന്നുവരും.
ചാൾസ് ഡിക്കൻസിന്റെ വിഖ്യാതമായ കഥയാണ് ‘എ ക്രിസ്മസ് കാരൾ’. പണക്കൊതിയനും അറുപിശുക്കനുമായ എബനേസർ സ്ക്രൂജാണ് നായകൻ. എല്ലാവരും ആഘോഷങ്ങളും ആശംസകളുമായി ക്രിസ്മസിനെ വരവേൽക്കുന്പോൾ സ്ക്രൂജ് ഏകനായി വീട്ടിലിരിക്കുകയാണ്. ബിസിനസ് പങ്കാളിയായിരുന്ന മോർളി മരിച്ചുപോയെങ്കിലും സ്ക്രൂജ് സ്ഥാപനം നടത്തുകയാണ്. മോർളിയുടെ സത്പേര് ചൂഷണം ചെയ്തും സ്ക്രൂജ് പണം സന്പാദിച്ചുകൂട്ടി.
പാവങ്ങൾക്കുവേണ്ടി അങ്ങയുടെ പേരിൽ ഞങ്ങൾ എന്തെഴുതണമെന്നു ചോദിച്ചെത്തിയ സാമൂഹിക പ്രവർത്തകരോട് അയാളുടെ മറുപടി, “ഒന്നുമെഴുതേണ്ട, പാവങ്ങൾ പോയി ജയിലിൽ കിടക്കട്ടെ. പണമില്ലാത്തവൻ ക്രിസ്മസ് ആഘോഷിച്ചില്ലെങ്കിലും കുഴപ്പമില്ല, അവർ വിശന്നു ചത്താൽ ജനസംഖ്യ അത്രയെങ്കിലും കുറഞ്ഞോളും’’ എന്നായിരുന്നു. പക്ഷേ, ഏഴുകൊല്ലം മുന്പു മരിച്ച മോർളിയുടെ പ്രേതം അയാളെ തേടിയെത്തി, മൂന്നു ഭൂതങ്ങൾ നിങ്ങളെ കാണാനെത്തുമെന്നു മുന്നറിയിപ്പു നൽകി. ഭൂതകാല ക്രിസ്മസ് ഭൂതം, വർത്തമാനകാല ക്രിസ്മസ് ഭൂതം, ഭാവികാല ക്രിസ്മസ് ഭൂതം എന്നിവയായിരുന്നു അത്. മാതാപിതാക്കളില്ലാത്ത അവന്റെ ഏകാന്തജീവിതം ആദ്യത്തെ ഭൂതം കാണിച്ചു. രണ്ടാമത്തെ ഭൂതം അയാളെ തെരുവിലേക്കു കൂട്ടിക്കൊണ്ടുപോയി. ഉള്ളതുകൊണ്ട് ക്രിസ്മസ് ആഘോഷിക്കാൻ സാധനങ്ങൾ വാങ്ങാനെത്തിയ മനുഷ്യർ. പിന്നെ ഗുരുതര രോഗം ബാധിച്ച ഒരു കുട്ടിയെ സന്തോഷിപ്പിക്കാൻ അവന്റെ വീട്ടുകാർ നടത്തുന്ന പ്രയത്നങ്ങൾ കാണിച്ചു. മൂന്നാമത്തെ ഭൂതം കാണിച്ചത്, വരാനിരിക്കുന്ന ക്രിസ്മസാണ്. അതാകട്ടെ സ്ക്രൂജിന്റെ സംസ്കാരച്ചടങ്ങാണ്.
ഉച്ചഭക്ഷണമുണ്ടെന്നറിയിച്ചതിനാൽ ഏതാനും കച്ചവടക്കാർ മാത്രമാണ് എത്തിയിട്ടുള്ളത്. സങ്കടപ്പെടാൻ ആരുമില്ലെങ്കിലും സന്തോഷിക്കുന്നവരുണ്ട്. ശവക്കോട്ടയിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന സ്ക്രൂജിന്റെ കല്ലറയും ഭൂതം കാണിച്ചുകൊടുത്തു. ഭൂതങ്ങൾ ദൗത്യം പൂർത്തിയാക്കുന്നതോടെ സ്ക്രൂജ് പുതിയൊരു മനുഷ്യനായി മാറിത്തുടങ്ങി. പിറ്റേന്നു രാത്രി അയാൾ വലിയൊരു ക്രിസ്മസ് പാർട്ടി നടത്തി. അയൽക്കാർക്ക് അതു വിശ്വസിക്കാനായില്ല. എല്ലാവരും സ്ക്രൂജിന്റെ വീട്ടിലെത്തി. ആളുകൾക്കൊപ്പം അയാൾ ആനന്ദിച്ചു. അയൽക്കാരെ സ്നേഹിക്കാനും സഹായിക്കാനും തുടങ്ങിയതോടെ, പട്ടണത്തിൽ ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനായി അയാൾ മാറുന്നതാണു കഥ.
എല്ലാ മനുഷ്യരെയും ഒന്നിച്ചുചേർക്കുന്ന ഒരു സ്നേഹവിരുന്ന് നമ്മുടേതായി ഇനിയും നടത്താൻ ബാക്കിയുണ്ടെന്ന് ഈ ക്രിസ്മസ് ഓർമിപ്പിക്കുന്നു. കാലിത്തൊഴുത്തിൽ പിറന്നവൻ പറഞ്ഞതുപോലെ, നമ്മെപ്പോലെ നമ്മുടെ അയൽക്കാരെയും സ്നേഹിച്ചാൽ, വിശക്കുന്ന വയറുകളുണ്ടാകില്ല, അനാഥരുണ്ടാകില്ല, കയറിക്കിടക്കാൻ വീടില്ലാത്തവരുണ്ടാകില്ല, എന്നെ ആർക്കും ഇഷ്ടമില്ലെന്നു പറയുന്നവരുണ്ടാകില്ല. അതേ, നമ്മുടെ ക്രിസ്മസ് അവരുടേതുമാകട്ടെ. ഉള്ളിലൊരു നക്ഷത്രം തെളിച്ചുകൊണ്ട് തിരുപ്പിറവിയെ വരവേൽക്കാം. ഏർക്കും ദീപികയുടെ ക്രിസ്മസ് ആശംസകൾ!