അരിയും പച്ചക്കറിയുമുൾപ്പെടെ കാർഷികാവശ്യങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഭാവിയിൽ രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. മന്ത്രിമാരുടെ പ്രസംഗങ്ങൾകൊണ്ടല്ല, കർഷകരുടെ വിയർപ്പുകൊണ്ടാണ് കൃഷിയിറക്കേണ്ടത്.
വനം-വന്യജീവി സംരക്ഷണമല്ല, വകതിരിവില്ലാത്ത വനംവകുപ്പിന്റെ കാട്ടുനീതിയാണ് കർഷകരുൾപ്പെടെയുള്ളവർക്കു ശാപമായി മാറിയിരിക്കുന്നത്. കർഷകദ്രോഹമാണ് വനസംരക്ഷണമെന്നു കരുതുന്ന ഉദ്യാഗസ്ഥരും അവരുടെമേൽ യാതൊരു നിയന്ത്രണവുമില്ലാത്ത വകുപ്പും ഇതിലൊന്നും യഥാസമയം ഇടപെടാത്ത സർക്കാരിന്റെ കെടുകാര്യസ്ഥതയും ജനജീവിതം അങ്ങേയറ്റം ദുഃസഹമാക്കിയിരിക്കുന്നു. ബഫർസോൺ വിഷയം മുതൽ വന്യജീവി ആക്രമണം വരെയുള്ള ഏതു കാര്യത്തിലായാലും വനംവകുപ്പ് തങ്ങൾക്കെതിരാണെന്നു ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബത്തേരിയിൽ കാട്ടാനയിറങ്ങിയ സംഭവത്തിൽ വനം വകുപ്പ് അവലംബിച്ചത്.
കഴിഞ്ഞദിവസം വയനാട് ബത്തേരി ടൗണിൽ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പിഎം 2 എന്ന കാട്ടാനയെ ഇന്നലെ മയക്കുവെടിവച്ചു പിടികൂടി. പക്ഷേ, ജനങ്ങൾക്കു ഭീഷണിയായ ആനയെ ജനവാസ കേന്ദ്രത്തിൽനിന്നു മാറ്റേണ്ട ഉത്തരവാദിത്വമുള്ള വനംവകുപ്പ് തുടക്കത്തിൽ കാട്ടിക്കൂട്ടിയത് പതിവു വകതിരിവില്ലായ്മയാണ്. കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് നടപടി സ്വീകരിച്ചില്ലെന്നായിരുന്നു വിമർശനം. പിന്നീട് പ്രതിഷേധം വ്യാപകമായതോടെയാണ് ഉത്തരവിറക്കിയത്. ഇതു നിസാര കാര്യമല്ല. തമിഴ്നാട്ടിലെ ഗൂഢല്ലൂർ വനം ഡിവിഷനിൽപ്പെട്ട പ്രദേശങ്ങളിൽ രണ്ടുപേരെ കൊല്ലുകയും നിരവധി വീടുകളും വാഹനങ്ങളും തകർക്കുകയും ചെയ്ത ആനയാണിത്. ചീഫ് ലൈഫ് വാർഡനു സർക്കാർ കാരണംകാണിക്കൽ നോട്ടീസ് അയച്ചെന്നതു ജനത്തിന്റെ കണ്ണിൽ പൊടിയിടുന്ന സാങ്കേതിക നടപടിക്രമമാണ്. കേവലമൊരു ഉദ്യോഗസ്ഥന്റെ ഈഗോയിൽ അവസാനിക്കുന്ന കാര്യമല്ലിത്.
വന്യജീവികളെ കാട്ടിലും ജനങ്ങളെ നാട്ടിലും ജീവിക്കാൻ അനുവദിക്കുകയാണു വനംവകുപ്പ് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ വനംവകുപ്പ് അന്പേ പരാജയപ്പെട്ടതിനാലാണ് നാട്ടിലിറങ്ങിയ ആനയും കടുവയും പുലിയും പന്നിയുമൊക്കെ കൃഷി നശിപ്പിക്കുകയും കർഷകരെ കൊന്നൊടുക്കുകയും ചെയ്യുന്നത്. ഈ ഉദ്യോഗസ്ഥർ എന്താണ് ചെയ്യുന്നതെന്നറിയാൻ സർക്കാരിനില്ലെങ്കിലും ജനങ്ങൾക്ക് ആഗ്രഹമുണ്ട്. കഴിഞ്ഞ എട്ടു വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 158 പേരാണ്. അതേസമയം, എട്ടു വർഷത്തിനിടെ വന്യമൃഗശല്യം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് പാഴാക്കുകയും ചെയ്തു. 77 കോടി രൂപ അനുവദിച്ചതിൽ 42 കോടി മാത്രമാണ് ഉപയോഗിച്ചത്. ജനവാസമേഖലയ്ക്കും വനത്തിനുമിടയിൽ സോളാർ വേലി നിർമിക്കാനും കിടങ്ങുകൾ തീർക്കാനുമൊക്കെയുള്ള പണമാണ് ഇത്തരത്തിൽ നഷ്ടമാക്കിയത്. വന്യജീവികൾ കൃഷി നശിപ്പിച്ചാൽ സർക്കാർ നൽകുന്നതു തുച്ഛമായ നഷ്ടപരിഹാരമാണ്. നിരവധി കർഷകർ കൃഷിയുപേക്ഷിച്ചു മലയോരങ്ങളിൽനിന്നു കുടിയിറങ്ങാൻ നിർബന്ധിതരായി. ഇങ്ങനെ കർഷകരെ തുരത്തുകയാണോ വനംവകുപ്പിന്റെ ലക്ഷ്യമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അരിയും പച്ചക്കറിയുമുൾപ്പെടെ കാർഷികാവശ്യങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഭാവിയിൽ രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. മന്ത്രിമാരുടെ പ്രസംഗങ്ങൾകൊണ്ടല്ല, കർഷകരുടെ വിയർപ്പുകൊണ്ടാണ് കൃഷിയിറക്കേണ്ടത്.
കാട്ടാനയെ പേടിച്ച് ആശുപത്രിയിൽ പോകാനാവാതെ വന്നതിനാൽ അടിമാലിയിൽ ന്യുമോണിയ ബാധിച്ച കുഞ്ഞ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. വാളറ പാട്ടിയിടുന്പുകുടിയിൽ 22 ദിവസം പ്രായമുള്ള കുഞ്ഞിനെയുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു പുറപ്പെട്ട രവി, വിമല ദന്പതികൾക്കാണ് വഴിയിൽ ആനയിറങ്ങിയിട്ടുണ്ടെന്നറിഞ്ഞു മടങ്ങേണ്ടിവന്നത്. പിറ്റേന്നു രാവിലെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുണ്ടക്കയം പെരുവന്താനത്ത് മാസങ്ങളായി തുടരുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പ് രംഗത്തെത്തിയത് ജനങ്ങൾ ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ നടപടികളുമായി ഇറങ്ങിയതിനുശേഷമാണ്. വെടിപൊട്ടിച്ചു ശബ്ദമുണ്ടാക്കി ഇവയെ കാട്ടിൽ കയറ്റാനായിരുന്നു ശ്രമം. ഇതുകൊണ്ട് കാര്യമൊന്നുമില്ലെന്നും ദിവസങ്ങൾക്കം ആനകൾ കൃഷിയിടങ്ങളിൽ തിരിച്ചെത്തുമെന്നും വനംവകുപ്പിനുതന്നെ അറിയാം. ആരോടു പറയാൻ? ലക്ഷക്കണക്കിനു മനുഷ്യരെ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ വനംവകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ദുരന്തം കേരളം അനുഭവിക്കുകയാണ്. മൂന്നു മാസത്തിനകം റിപ്പോർട്ടു നൽകാൻ ജൂൺ മൂന്നിന് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും വനംവകുപ്പ് സർവേ നടത്താൻ തീരുമാനിച്ചപ്പോഴേക്കും മാസമൊന്നു കഴിഞ്ഞിരുന്നു.
തിരക്കിട്ടു നടത്തിയ സർവേ സൃഷ്ടിച്ച പൊല്ലാപ്പുകൾക്ക് ഇനിയും അറുതിയായിട്ടില്ല. വനംവകുപ്പിന്റെ ചെയ്തികളിൽ നിഷ്പക്ഷമായ സോഷ്യൽ ഓഡിറ്റിംഗ് നടത്തണം. ജനവിരുദ്ധ അജണ്ടയോടെ ഏതൊക്കെയോ സംഘടനകളോടു കൂറുള്ള ഉദ്യോഗസ്ഥർ വകുപ്പിലുണ്ടെങ്കിൽ അവരെ പുറത്താക്കണം. വനം-വന്യജീവി സംരക്ഷണത്തിന്റെ മറവിൽ കാട്ടുനീതി തുടരാൻ ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ സർക്കാർ വനംവകുപ്പിനെ അനുവദിക്കരുത്.