അവധിയെടുക്കാനും ഉല്ലാസയാത്ര നടത്താനുമുള്ള അവകാശം ജീവനക്കാർക്ക് ഉള്ളപ്പോൾ തന്നെ ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തിയ യാത്ര ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന കാര്യം ജീവനക്കാർ മറന്നു.
കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ടയവധിയെടുത്തു നടത്തിയ ഉല്ലാസയാത്ര ഉത്തരവാദിത്വമില്ലാത്തതു മാത്രമല്ല ജനവിരുദ്ധവുമാണ്. അവധിയെടുക്കാനും ഉല്ലാസയാത്ര നടത്താനുമുള്ള അവകാശം ജീവനക്കാർക്ക് ഉള്ളപ്പോൾ തന്നെ ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തിയ യാത്ര ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. തങ്ങളുടെ പക്ഷത്തെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെയും സിപിഐയുടെയും ചേരി തിരിഞ്ഞുള്ള തർക്കങ്ങളല്ല ഇവിടെ വിഷയം. ജീവനക്കാരുടെ കൂട്ടയവധിയെ തുടർന്ന് ഒരു സർക്കാർ സ്ഥാപനത്തിൽനിന്നു ജനങ്ങൾക്കു ലഭിക്കേണ്ട സേവനം ലഭ്യമായില്ല എന്നതാണ്. അതായത്, ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന കാര്യം ജീവനക്കാർ മറന്നു.
ജീവനക്കാരുടെ വിനോദം ജനങ്ങളെ ബുദ്ധിമുട്ടിച്ച കോന്നി-മൂന്നാർ വിനോദയാത്ര നടന്നത് വെള്ളിയാഴ്ചയാണ്. വിവിധ ആവശ്യങ്ങൾക്കായി അന്ന് ഓഫീസിലെത്തിയവർ കാലിയായി കിടക്കുന്ന സീറ്റുകളാണ് കണ്ടത്. പരാതി ഉയർന്നതോടെ കെ.യു. ജനീഷ്കുമാർ എംഎൽഎ സ്ഥലത്തെത്തുകയും ജീവനക്കാരുടെ ഹാജർ രജിസ്റ്റർ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് കൂട്ടയവധി വാർത്തയായത്. ആകെയുള്ള 63 ജീവനക്കാരിൽ തഹസിൽദാർ ഉൾപ്പെടെ 39 പേർ വിനോദയാത്രയ്ക്കും മറ്റു കാര്യങ്ങൾക്കുമായി വെള്ളിയാഴ്ച അവധിയിലായിരുന്നു. 17 പേർ ഔദ്യോഗികമായി അവധിക്കപേക്ഷിച്ച് വിനോദയാത്രയ്ക്കു പോയി. 22 പേർ അനധികൃതമായി അവധിയെടുക്കുകയും ചെയ്തെന്നാണ് അറിയുന്നത്. അധികൃതമായും അല്ലാതെയുമായി 39 പേർ അവധിയെടുത്തതിനൊപ്പം അന്ന് ഒപ്പിട്ടിരുന്ന പലരും സ്ഥലത്തില്ലാതിരുന്നതായും കണ്ടെത്തി. എംഎൽഎ വിവരം റവന്യൂ വകുപ്പു മന്ത്രി കെ. രാജനെ അറിയിക്കുകയും ചെയ്തു. ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.
ഓഫീസിൽ പരിശോധന നടത്തിയ എംഎൽഎയ്ക്കൊപ്പം സിപിഎമ്മും ജീവനക്കാർക്കൊപ്പം സിപിഐയും നിലയുറപ്പിച്ചതോടെ എൽഡിഎഫിലെ പ്രമുഖ കക്ഷികൾ തമ്മിലുള്ള ചേരിപ്പോരായികൂടി സംഭവം മാറിയിട്ടുണ്ട്. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ സർവീസ് സംഘടനകൾ ജീവനക്കാരെ പിന്തുണച്ചു കഴിഞ്ഞു. അവരിൽനിന്നു മറ്റൊരു തീരുമാനം ആരും പ്രതീക്ഷിക്കുന്നില്ല. കാരണം, തെറ്റു കാണിച്ചാൽ പോലും ജീവനക്കാരെ സംരക്ഷിക്കുകയാണല്ലോ സർവീസ് സംഘടനകളുടെ പ്രഥമവും പ്രധാനവുമായ ‘ഉത്തരവാദിത്വം’. വിഷയത്തിൽ കെ.യു. ജനീഷ്കുമാർ എംഎൽഎ ഇടപെട്ടതും തഹസിൽദാരുടെ കസേരയിലിരുന്നു ഹാജർ രജിസ്റ്റർ പരിശോധിച്ചതും അപക്വമാണെന്ന് സിപിഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആർ. ഗോപിനാഥ് രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്.
തൊട്ടുപിന്നാലെ എംഎൽഎയുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു രംഗത്തെത്തി. പിന്നെ അതങ്ങു വളർന്നു. അന്വേഷിച്ചു നടപടിയെടുക്കുമെന്നു പറഞ്ഞ റവന്യു മന്ത്രി പറഞ്ഞത്, ഇതാണു കേരളത്തിലെ ഏറ്റവും വലിയ വിഷയമെന്നു കരുതുന്നില്ലെന്നാണ്. മന്ത്രി പറഞ്ഞതുപോലെ, ഇതിലും വലിയ വിഷയങ്ങൾ നികുതിക്കൊള്ളയും ഇന്ധന വിലവർധനയും വെള്ളക്കരം അമിതമായി കൂട്ടിയതും ചിന്താ ജെറോമിന്റെ അധികാര ദുർവിനിയോഗ ആരോപണങ്ങളും ഉൾപ്പെടെ ഉണ്ടാവാം. പക്ഷേ, ജനങ്ങളുടെ നികുതിപ്പണം കൊണ്ടു ശന്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർ, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവിധം പെരുമാറുന്നതും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?
ജീവനക്കാരുടെ വിനോദയാത്ര ക്വാറി ഉടമയുടെ വാഹനത്തിലാണെന്നതും വിവാദമായി. വിനോദയാത്ര ഏതു വാഹനത്തിലും പോകാവുന്നതാണ്. പക്ഷേ, സർക്കാർ ഉദ്യോഗസ്ഥർ മുതലാളിമാരുമായി ചങ്ങാത്തത്തിലാകുന്നത് സുതാര്യമായിരിക്കണം. ഒരു ക്വാറി ഉടമയുടെ വാഹനത്തിൽ സർക്കാർ ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്പോൾ അഴിമതി മണക്കുന്നത് സ്വാഭാവികാണ്.
എന്തായാലും, ക്വാറി ഉടമ സ്പോൺസർ ചെയ്ത പരിപാടിയായിരുന്നോ ഇതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. എന്തായാലും, ഈ കൂട്ടയവധി ശൈലി ഇനിയുണ്ടാകാതിരിക്കാൻ നടപടിയുണ്ടാകണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലുമില്ലാത്തവിധം, നിസാര കാര്യങ്ങൾക്കുപോലും ദിവസങ്ങളോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന സാധാരക്കാരായ ആളുകൾക്ക് ഇത് അത്ര നിസാര കാര്യമല്ല; അവരുടെ ജീവിതമാണ്.
ജീവനക്കാർക്ക് അവധിയെടുക്കാൻ അവകാശമുണ്ടെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. കാനത്തിന്റെ ‘അവകാശപ്രഖ്യാപനം’ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജീവനക്കാർക്ക് അവധിയെടുക്കാൻ അവകാശമുണ്ടെന്ന് ഇദ്ദേഹം പറയണോ മലയാളികൾക്കു മനസിലാകാൻ? അവധിയല്ല, വകതിരിവില്ലാത്ത കൂട്ടയവധിയാണ് ഇവിടെ വിഷയം. അവകാശങ്ങൾ സർക്കാർ ജീവനക്കാർക്കു മാത്രമുള്ളതല്ലെന്നുകൂടി കാനം തിരിച്ചറിയണം. ജനങ്ങളുടെ അവകാശമാണ് വെള്ളിയാഴ്ച കോന്നി താലൂക്ക് ഓഫീസിൽ നിഷേധിക്കപ്പെട്ടത്. ഇനിയത് സംഭവിക്കരുത്. പാർട്ടിനേതാക്കളും ഭരണ, പ്രതിപക്ഷ സർവീസ് സംഘടകളും എഡിഎമ്മുമൊക്കെ ജീവനക്കാരുടെ പ്രവൃത്തിക്കു കൂട്ടുനിൽക്കുന്നതിനാൽ അന്തിമവിജയം ജീവനക്കാർക്കായിരിക്കുമെന്നു കരുതുന്നവരുമുണ്ട്. അതല്ല, തങ്ങൾ ജനപക്ഷത്താണെന്നു പ്രഖ്യാപിക്കാൻ സർക്കാരിനുള്ള അവസരം കൂടിയാണിത്.