അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധനവില വർധിക്കുന്പോൾ ജനങ്ങൾ കൂടുതൽ കൊടുക്കണം. കുറയുന്പോൾ പ്രത്യേക നികുതിയും സെസുമൊക്കെ ചുമത്തി ആശ്വാസം ജനങ്ങളിലെത്തുന്നതു മുടക്കും. തെരഞ്ഞെടുപ്പു സമയങ്ങളിൽ മാത്രം വർധന ഒഴിവാക്കി കണ്ണിൽ പൊടിയിടുകയും ചെയ്യും. ലളിതമായി പറഞ്ഞാൽ ഇതാണ് കേന്ദ്രസർക്കാരിന്റെ ഇന്ധനവില നയം.
വൈദ്യുതി, കുടിവെള്ളം, പെട്രോൾ, ഡീസൽ, പാചകവാതകം... എന്നിങ്ങനെ ജനങ്ങൾക്കു നെടുവീർപ്പിടാൻ എന്നുമുണ്ട് കാരണങ്ങൾ. പാചകവാതകവില കുത്തനെ കൂട്ടി ഇന്നലെ ജനത്തിന്റെ മുതുകിനു ചവിട്ടിയത് കേന്ദ്രസർക്കാരാണ്. ഭരണത്തിലെത്തുംമുന്പു പറഞ്ഞതിനൊക്കെ കടകവിരുദ്ധമായി ഇന്ധനവിലയും പാചകവാതക വിലയുമൊക്കെ തുടർച്ചയായി കൂട്ടിക്കൊണ്ടിരിക്കുന്നതിൽ സത്യസന്ധതയില്ലായ്മയോ ജനദ്രോഹമോ കാണാൻ ബിജെപിക്കാവുന്നില്ല. ഇങ്ങനെയൊക്കെ ചെയ്യുന്പോഴും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അവഗണിക്കാനും അതേസമയം വോട്ടുബാങ്കിൽ വിള്ളൽ വീഴാതെ കാത്തുസൂക്ഷിക്കാനും കഴിയുന്നതാണ് യഥാർഥ വിജയമെന്നു ചിന്തിക്കുന്നതിലേക്ക് രാഷ്ട്രീയ പാർട്ടികൾ അധഃപതിച്ചു എന്നത് ജനാധിപത്യത്തെ ഗ്രസിച്ചിരിക്കുന്ന പകർച്ചവ്യാധിയാണ്.
ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് പാചകവാതകത്തിന്റെ ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചത്. ഇതോടെ ഗാർഹിക സിലിണ്ടറിന് 1110 രൂപയും വാണിജ്യ സിലിണ്ടറിനു 2124 രൂപയുമായി. 2014ൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ 410 രൂപയ്ക്കു ലഭിച്ചിരുന്ന പാചകവാതകമാണ് ഇപ്പോൾ 1110 രൂപയ്ക്കു വാങ്ങേണ്ടിവന്നിരിക്കുന്നത്. ഒന്പതു വർഷത്തിനിടെ രണ്ടര ഇരട്ടിയിലേറെ വർധന! അധികാരത്തിലെത്തുന്നതിനു മുന്പ് കാളവണ്ടിയിൽ യാത്ര ചെയ്തും പാചകവാത സിലിണ്ടർ ചുമന്നുമൊക്കെ തെരുവുനാടകങ്ങൾ നടത്തിയിരുന്ന പാർട്ടിക്കാരൊക്കെ ഇപ്പോൾ 1110 രൂപകൊണ്ട് രാജ്യത്തിനുണ്ടാകുന്ന പുരോഗതിയുടെ പ്രചാരകരായി മാറി. തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിപക്ഷസമരങ്ങളൊക്കെ വഴിപാടായി മാറുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് പാവങ്ങളും ഇടത്തരക്കാരുമൊക്കെ. 50 രൂപയുടെ വർധനപോലും വലിയ ഭാരമായി മാറുന്ന കുടുംബങ്ങളെക്കുറിച്ച്, സാന്പത്തിക പ്രാരാബ്ധങ്ങൾ എന്തെന്നറിയാത്ത ഭരണാധികാരികളോടും പാർട്ടിക്കാരോടുമൊന്നും പറഞ്ഞിട്ടു കാര്യമില്ല. അല്ലെങ്കിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 33 തവണ പാചകവാതകത്തിന്റെ വില വർധിപ്പിക്കുമായിരുന്നോ?
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധനവില വർധിക്കുന്പോൾ ജനങ്ങൾ കൂടുതൽ കൊടുക്കണം. കുറയുന്പോൾ പ്രത്യേക നികുതിയും സെസുമൊക്കെ ചുമത്തി ആശ്വാസം ജനങ്ങളിലെത്തുന്നതു മുടക്കും. തെരഞ്ഞെടുപ്പുസമയങ്ങളിൽ മാത്രം വർധന ഒഴിവാക്കി കണ്ണിൽ പൊടിയിടുകയും ചെയ്യും. ലളിതമായി പറഞ്ഞാൽ ഇതാണ് കേന്ദ്രസർക്കാരിന്റെ ഇന്ധനവില നയം. സാന്പത്തിക പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാരും ഇന്ധനം വരുമാനമാർഗമാക്കിയതോടെ കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടുകയാണ്. ദിവസങ്ങൾക്കു മുന്പാണ് കേരള സർക്കാർ പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കിൽ സാമൂഹ്യസുരക്ഷാ സെസ് ഏർപ്പെടുത്തിയത്. അതിനെതിരേ ഉയർന്ന ജനരോഷത്തിനു പുല്ലുവില നൽകിയ സിപിഎ, കേന്ദ്രത്തിന്റെ പാചകവാതകവില വർധനയെ അപലപിക്കുന്ന കാഴ്ചയും കാണാം. രണ്ടു സർക്കാരുകളെയും ചുമക്കുകയെന്ന ഗതികേടിലാണ് മലയാളികൾ. യുപിഎ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ഇന്ധന സബ്സിഡിയും ഇപ്പോഴില്ല. യാതൊരു ചർച്ചയും മുന്നറിയിപ്പുമില്ലാതെ ബിജെപി സർക്കാർ അതില്ലാതാക്കി. ജനങ്ങളെ ഇത്രയേറെ ബാധിക്കുന്ന ഒരു സംവിധാനം ഏകപക്ഷീയമായി നിർത്തലാക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നു ചിന്തിക്കാൻ ഒരു ജനാധിപത്യ സർക്കാരിന് എങ്ങനെയാണു സാധിക്കുക?
അന്താരാഷ്ട്ര മാർക്കറ്റിലെ വിലവർധന മൂലമുണ്ടായ നഷ്ടം നികത്താൻ കഴിഞ്ഞ ഒക്ടോബറിൽ 22,000 കോടി രൂപ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ എണ്ണക്കന്പനികൾക്ക് കേന്ദ്രസർക്കാർ ഗ്രാന്റായി അനുവദിച്ചിരുന്നു. പാചകവാതകവില വർധിപ്പിക്കാതിരുന്നതിനുള്ള നഷ്ടപരിഹാരമായിരുന്നു അത്. അതു സർക്കാർ ചെയ്തതു ജനങ്ങൾക്കുവേണ്ടിയായിരുന്നു എന്നു ന്യായീകരിക്കുന്നവർ എണ്ണവില ചരിത്രത്തിലെ ഏറ്റവും കുറവായിരുന്ന കോവിഡ് കാലത്തുൾപ്പെടെ ലഭിച്ച ലാഭത്തിൽ നയാപൈസ രാജ്യത്തെ ജനങ്ങൾക്കു കൊടുത്തിരുന്നോ എന്നുകൂടി പറയണം.
ജനങ്ങൾക്കുമേൽ തുടർച്ചയായി നികുതിയേർപ്പെടുത്തിയവർ കോർപറേറ്റുകൾക്ക് വന്പൻ നികുതിയിളവുകൾ പ്രഖ്യാപിക്കുകയും ചെയ്തു. കോർപറേറ്റുകൾക്കു നികുതിയിളവു നൽകിയതു ചരിത്രപരമായ തീരുമാനമാണെന്നും രാജ്യത്ത് നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വർധിക്കാൻ ഇടയാക്കുമെന്നുമാണ് പ്രധാനമന്ത്രി 2019 സെപ്റ്റംബറിൽ പറഞ്ഞത്. 2020 ഓഗസ്റ്റായപ്പോഴേക്കും റിസർവ് ബാങ്ക് പറഞ്ഞത് കോർപറേറ്റുകൾക്കു നൽകിയ നികുതിയിളവ് ഫലം കണ്ടില്ലെന്നാണ്. അതായത്, കോർപറേറ്റുകൾക്കു ഗുണമുണ്ടായി, ജനങ്ങൾക്ക് ഗുണമുണ്ടായില്ല. അതിന്റെ പുതിയ അധ്യായത്തിൽ ജനം വായിച്ചത്, സർക്കാരിന്റെ ഇഷ്ടക്കാരനായിരുന്ന അദാനിയെന്ന കോർപറേറ്റ് ഭീമൻ കാട്ടിക്കൂട്ടിയ സാന്പത്തിക ക്രമക്കേടുകളുടെ കഥകളാണ്. ഇതിന്റെയൊക്കെ തനിയാവർത്തനമാണ് ഇപ്പോഴത്തെ പാചകവാതക വിലവർധന. ഇതു വെറും 50 രൂപയുടെ അടുക്കളക്കാര്യമല്ല, നിസഹായരായ മനുഷ്യരെ നിശബ്ദരാക്കി മൂലയ്ക്കിരുത്തുന്ന ജനാധിപത്യത്തിന്റെ നേർക്കാഴ്ചയാണ്.