പണിയെടുക്കാത്ത ജീവനക്കാരെ മെരുക്കാനുള്ള ശ്രമത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ആദ്യമൊക്കെ ഇതുസംബന്ധിച്ച ഉത്തരവുകളിറങ്ങിയപ്പോൾ സർക്കാർ ഓഫീസുകളിലെ കെടുകാര്യസ്ഥതയ്ക്ക് അന്ത്യമുണ്ടാകുമെന്ന് ജനം പ്രതീക്ഷിചിച്ചിരുന്നു.
കൂലി വാങ്ങുന്നവരെക്കൊണ്ടു പണിയെടുപ്പിക്കാൻ കഴിവില്ലാത്ത സർക്കാർ, യൂണിയൻ ഗുണ്ടായിസത്തിനു മുന്നിൽ വീണ്ടും പത്തി മടക്കി മാളത്തിലൊളിച്ചിരിക്കുന്നു. ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ആക്സസ് കണ്ട്രോള് സിസ്റ്റം, സെക്രട്ടേറിയറ്റിലെ ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് സർക്കാർ മരവിപ്പിച്ചു. എന്നുവച്ചാൽ, ജോലിസമയത്ത് ഓഫീസിലില്ലെങ്കിലും നിശ്ചിതസമയം പണിയെടുക്കാൻ സൗകര്യമില്ലെങ്കിലും ശന്പളം കൃത്യമായി കിട്ടുന്ന സർക്കാർ ജീവനക്കാരുടെ പരന്പരാഗത നോക്കുകൂലി സന്പ്രദായം ഇനിയും തുടരാം. ജീവനക്കാരെ കൃത്യമായി ജോലിയെടുപ്പിക്കാൻ ഏതാണ്ട് അഞ്ചു കൊല്ലമായി സർക്കാർ നടത്തുന്ന ശ്രമമാണ് അന്പേ പരാജയപ്പെട്ടിരിക്കുന്നത്. നാണക്കേട്!
ആക്സസ് കൺട്രോൾ സിസ്റ്റവുമായി ബന്ധിപ്പിക്കുന്നതു മാത്രമല്ല, ബയോമെട്രിക് പഞ്ചിംഗ് എല്ലാ വകുപ്പുകളിലും ഏപ്രിൽ ഒന്നുമുതൽ നിർബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശവും ഇതുവരെ പൂർണമായും നടപ്പായിട്ടില്ല. പഞ്ച് ചെയ്ത് സെക്രട്ടേറിയറ്റിൽ കയറുന്ന ജീവനക്കാർ ഇരിപ്പിടം വിട്ട് കയറിയിറങ്ങി നടക്കുന്നുവെന്നായിരുന്നു സെക്രട്ടറിതല യോഗങ്ങളിലെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ആക്സസ് കണ്ട്രോള് സംവിധാനം കൊണ്ടുവന്നത്.
എല്ലാ സംഘടനകളുടെയും കടുത്ത എതിർപ്പ് മറികടന്ന് ഏപ്രിൽ ഒന്നുമുതൽ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനും, അതുകഴിഞ്ഞ് ആക്സസ് കൺട്രോൾ സംവിധാനത്തെ ബയോ മെട്രിക്കുമായി ബന്ധിപ്പിക്കാനും പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കഴിഞ്ഞ 18ന് ഉത്തരവിറക്കിയിരുന്നു. ഒരു ഓഫീസിൽനിന്നു മറ്റൊരു ഓഫീസിലേക്ക് പോകുന്നതിനും, മെയിൻ ബ്ലോക്കിൽനിന്നും സെക്രട്ടേറിയറ്റ് അനക്സിലേക്ക് പോകുന്നതിനും സമയവും നിശ്ചയിച്ചിരുന്നു. പക്ഷേ, ജീവനക്കാരും സർക്കാരും ചേർന്ന് ഏപ്രിൽ ഒന്നിനു ജനത്തെ ഫൂളാക്കി. ജീവനക്കാരെ ബന്ദിയാക്കാനുള്ള നീക്കമാണിതെന്നായിരുന്നു സംഘടനകളുടെ ആരോപണം. ഔദ്യോഗികാവശ്യങ്ങൾക്കു പുറത്തിറങ്ങിയാലും ശന്പളം നഷ്ടപ്പെടുമെന്ന മുടന്തൻ ന്യായവുമുന്നയിച്ചു. അതിനൊരു പരിഹാരമുണ്ടാക്കണമെന്നതാണ് ജീവനക്കാരുടെ ആവശ്യമെങ്കിൽ നിസാരമായി പരിഹരിക്കാവുന്നതേയുള്ളു. പകരം, ഈ സംവിധാനം തന്നെ അട്ടിമറിച്ചിരിക്കുന്നു. ഇതോടെ, ആക്സസ് കണ്ട്രോള് സിസ്റ്റം ബയോ മെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കുമെന്ന ആദ്യ ഉത്തരവിലെ പരാമർശം നീക്കി. രണ്ട് മാസത്തെ പ്രവർത്തനത്തിനുശേഷം ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം തുടർ തീരുമാനമെന്നാണ് പൊതുഭരണവകുപ്പ് ഇപ്പോൾ പറയുന്നത്.
പണിയെടുക്കാത്ത ജീവനക്കാരെ മെരുക്കാനുള്ള ശ്രമത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ആദ്യമൊക്കെ ഇതുസംബന്ധിച്ച ഉത്തരവുകളിറങ്ങിയപ്പോൾ സർക്കാർ ഓഫീസുകളിലെ കെടുകാര്യസ്ഥതയ്ക്ക് അന്ത്യമുണ്ടാകുമെന്ന് ജനം പ്രതീക്ഷിച്ചിരുന്നു. സംസ്ഥാനത്തെ സർക്കാർ-അർധ സർക്കാർ-സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിൽ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനും സ്പാർക്കുമായി ബന്ധിപ്പിച്ച് ബയോമെട്രിക് ഫിംഗർ പ്രിന്റ് അറ്റൻഡൻസ് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് 2018 മേയ് 18ന് ഗവർണറുടെ ഉത്തരവനുസരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ നിർദേശം ഇറക്കിയത്.
ഉത്തരവനുസരിച്ചുള്ള സംവിധാനം നടപ്പാക്കാത്തത് സർക്കാർ ഗൗരവത്തിലെടുക്കുന്നു എന്നു പറയുന്ന ഉത്തരവ് 2022 ഏപ്രിൽ 23ന് പൊതുഭരണ വകുപ്പുതന്നെ ഇറക്കി. പക്ഷേ, ആ ഭീഷണിയും നടപ്പായില്ല. ഒരു വർഷത്തിനുശേഷം ഇറക്കിയ പുതിയ ഉത്തരവും പാഴായിരിക്കുന്നു.
ജീവനക്കാരും സർക്കാരും പ്രതിപക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും നോക്കുകൂലിക്കൊള്ളയിൽ ഒറ്റക്കെട്ടായിരിക്കുകയാണ്. ജനങ്ങളുടെ സഹനത്തിനു പരിധിയുണ്ടെന്നു മറക്കണ്ട.
സത്യസന്ധരായ ജീവനക്കാരുടെ പോലും മാനം കെടുത്തുന്ന ഈ ഔദ്യോഗിക അഴിമതി കേരളത്തെ ബാധിച്ചിരിക്കുന്ന അർബുദമാണ്. പണിയെടുക്കാത്തവർക്കും ശന്പളം കൊടുത്തോളാമെന്നു പറയാൻ ഭരണാധികാരികൾക്ക് എന്തവകാശമാണ് ഉള്ളത്? സർക്കാർ ജീവനക്കാർക്കു ശന്പളം കൊടുക്കുന്നത് ഭരിക്കുന്നവരുടെ പേഴ്സണൽ അക്കൗണ്ടിൽനിന്നല്ല, ജനങ്ങളുടെ ഗ്രൂപ്പ് ആക്കൗണ്ടിൽനിന്നാണ്; ഖജനാവിൽനിന്ന്. ആവർത്തിച്ചു പറയാം, അതു നിങ്ങളുടെ പണമല്ല ഇഷ്ടമുള്ളതുപോലെ വാരിക്കോരി കൊടുക്കാൻ. നിങ്ങളുടെയൊക്കെ "ഭരണമാഹാത്മ്യം'കൊണ്ട് ദിനംപ്രതി കുറയുന്ന വരുമാനവും അടിക്കടി വർധിക്കുന്ന ജീവിതച്ചെലവും സഹിച്ചുകൊണ്ടാണ് ഔചിത്യബോധമില്ലാതെ വർധിപ്പിക്കുന്ന നികുതികൾ ജനം മുണ്ടു മുറുക്കിയുടുത്തു നൽകുന്നത്.
വിയർപ്പിന്റെയും കണ്ണീരിന്റെയും നനവുള്ള ആ പണമെടുത്ത് അലസരും അഴിമതിക്കാരും കെടുകാര്യസ്ഥരുമായ ഒരുപറ്റമാളുകൾക്കു കൊടുക്കാൻ പറ്റില്ല. സ്വന്തം ഉത്തരവുകളുടെ പോലും വില കളയുന്ന ഈ സർക്കാർ, ഇച്ഛാശക്തി തൊട്ടുതീണ്ടിയിട്ടുണ്ടെങ്കിൽ ഇക്കാര്യത്തിലെങ്കിലും ജനപക്ഷത്ത് ഉറച്ചു നിൽക്കൂ. ജീവനക്കാരുടെ രാഷ്ട്രീയ പ്രവർത്തനവും വീട്ടുകാര്യവും എഴുത്തും വായനയും സാഹിത്യരചനയും സാംസ്കാരിക പ്രവർത്തനവുമൊക്കെ നല്ലതാണ്; പക്ഷേ, ജോലിസമയത്ത് ജനങ്ങളുടെ ചെലവിൽ വേണ്ട. കെട്ടിക്കിടക്കുന്ന ഫയൽക്കുന്നുകൾക്കിടയിൽ ഞെരിഞ്ഞമരുന്നത് പതിനായിരങ്ങളുടെ ജീവിതമാണ് സർ.