|
 |
|
Back to Home |
|
യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി |
റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പുവഴി മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനാക്കപ്പെട്ടതോടെ യൂറോപ്പിൽ സീറോ മലബാർ സഭയുടെ പുതിയ ചരിത്രത്തിനും തുടക്കമായി. മാർത്തോമ്മാശ്ലീഹ പകർന്നുതന്ന വിശ്വാസപൈതൃകം യൂറോപ്പിലെ മണ്ണിൽ വിരിയിക്കാൻ, സീറോ മലബാർ സഭയുടെ ആരാധനാക്രമവും ജീവിതശൈലിയും പാരമ്പര്യങ്ങളും പ്രവാസികളായ സഭാതനയർക്ക് അനുസ്യൂതം തുടരാൻ, അപ്പസ്തോലന്മാർ പങ്കുവച്ച ക്രിസ്ത്വാനുഭവം തലമുറകൾക്കു പകർന്നുനൽകാൻ യൂറോപ്പിൽ ഇതോടെ പുതിയ സംവിധാനമായി. റോമിലെ സെന്റ് പോൾ പേപ്പൽ ബസിലിക്കയിൽ പ്രാദേശികസമയം രാവിലെ പത്തിനു ജപമാലയോടെയും പ്രദക്ഷിണത്തോടെയും ആരംഭിച്ച കർമങ്ങൾക്കു പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരായി. തുടർന്നു മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ ബലിയർപ്പണം നടന്നു. യൂറോപ്പിലെയും സീറോ മലബാർ സഭയിലെയും മേലധ്യക്ഷന്മാരും വത്തിക്കാൻ കാര്യാലയത്തിലെ പ്രതിനിധികളും വിവിധ സന്യാസസഭകളുടെ ജനറാൾമാരും പ്രൊവിൻഷ്യൽമാരും ക്ഷണിക്കപ്പെട്ട അതിഥികളും നൂറുകണക്കിനു വൈദികരും കന്യാസ്ത്രീകളും സെമിനാരിക്കാരും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേർന്ന ആയിരക്കണക്കിനു വിശ്വാസികളും ഈ ചരിത്ര മുഹൂർത്തത്തിനു സാക്ഷികളായി. അയർലൻഡിലുള്ള സ്ലെബ്റ്റെ രൂപതയുടെ സ്ഥാനിക മെത്രാനും യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററുമായി മാർ സ്റ്റീഫൻ ചിറപ്പണത്തിനെ ഉയർത്തുന്ന സ്ഥാനാരോഹണ കർമങ്ങൾക്കു കർദിനാൾ ലെയനാർദോ സാന്ദ്രി മുഖ്യകാർമികത്വം നിർവഹിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലബാർ പ്രവാസികൾക്കു വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി എന്നിവർ സഹകാർമികരായി. സീറോ മലങ്കര സഭയുടെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അപ്പസ്തോലിക് വിസിറ്റേറ്റർക്കും സീറോ മലബാർ സഭയ്ക്കും യൂറോപ്പിലെ വിശ്വാസികൾക്കും അഭിനന്ദനങ്ങളും ആശംസകളും നേർന്നു. മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മറുപടി പ്രസംഗത്തോടെ മെത്രാഭിഷേക — സ്ഥാനാരോഹണ ചടങ്ങുകൾ സമാപിച്ചു. ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട്, മാർ മാത്യു മൂലക്കാട്ട്, വത്തിക്കാനിലെ പ്രവാസി കാര്യാലയത്തിന്റെ സെക്രട്ടറിയും നിയുക്ത വരാപ്പുഴ ആർച്ച്ബിഷപ്പുമായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ ആന്റണി ചിറയത്ത്, മാർ പോൾ ആലപ്പാട്ട്, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, ഷിക്കാഗോ രൂപത സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, എത്യോപ്യയുടെ അപ്പസ്തോലിക വികാരിയും ബിഷപ്പുമായ ഡോ. വർഗീസ് തോട്ടങ്കര തുടങ്ങിയ സഭാമേലധ്യക്ഷന്മാരും ഓസ്ട്രിയ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, അയർലൻഡ്, ഡെന്മാർക്ക് എന്നീ യൂറോപ്യൻ രാജ്യങ്ങളിലെ സീറോ മലബാർ കോ—ഓർഡിനേറ്റർമാരും റോമിലെ ഇന്ത്യൻ അംബാസഡറിന്റെ പ്രതിനിധിയും വിവിധ ഓഫീസുകളിൽനിന്നുള്ള പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുത്തു. ഫാ. ജിജോ വാകപറമ്പിൽ
|
|
 |
|
|
|
|
മാർ സ്റ്റീഫൻ ചിറപ്പണത്തിന് കൊളോണിൽ സ്വീകരണം നൽകി
|
കൊളോൺ: സീറോ മലബാർ സഭയുടെ യൂറോപ്പിന്റെ വിസിറ്റേറ്ററും നിയുക്ത ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന് ജർമനിയിലെ കൊളോൺ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റി സ്വീകരണം നൽകി. ഒക്ടോബർ 16 ന് കൊളോൺ ബുഹ്ഹൈമിലെ സ
|
|
|
|
|
ബഹുഭാഷാ പണ്ഡിതരായ ഇടയശ്രേഷ്ഠർ
|
കൊച്ചി: ബ്രിട്ടനിലെ പ്രസ്റ്റൺ രൂപതയുടെ പ്രഥമമെത്രാനായി നിയമിക്കപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും യൂറോപ്യൻ രാജ്യങ്ങളിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമികപ്പെട്ട മാർ സ്റ്റീഫൻ ചിറപ്പണത്തും ബഹുഭാഷാ പണ്ഡി
|
|
ആകർഷക ലാളിത്യത്തിന് ഇനി ഇടയദൗത്യം
|
ഇരിങ്ങാലക്കുട: ആകർഷകമായ സംസാരശൈലിയും ശരീരപ്രകൃതിയും കൈമുതലാക്കിയ, കുലീനത്വം മുഖമുദ്രയാക്കിയ വൈദികൻ മോൺ. സ്റ്റീഫൻ ചിറപ്പണത്തിന് ഇനി പുതിയ ഇടയ ദൗത്യം – യൂറോപ്പിലെ സിറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേ
|
|
|
|
|
|
|
|
|
|
|
|
Rashtra Deepika LTD |
|
Chairman : Dr. Francis Cleetus | MD : Dr. Mani Puthiyidom | Chief Editor : Boby Alex Mannamplackal |
Copyright © 2017 , RDL. All rights reserved , To access reprinting rights please contact editor@deepika.com |
Tel: +91 481 3012001 Fax: +91 481 3012222 Privacy policy | Terms of use |
|
Copyright @ 2017 , Rashtra Deepika Ltd. |
|
|
|