കേരളം തലകുനിക്കണം, കണ്ണുമടയ്ക്കണം
Sunday, August 4, 2019 1:29 AM IST
സന്പൂർണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തിലെ ഒരു പ്രമുഖ കലാലയത്തിൽ ഈയിടെ നടന്നത് വേറൊരു രാജ്യത്തും സംഭവിക്കാത്തതാണ്. എന്നാൽ, ഇതൊക്കെ എത്രയോ കാലങ്ങളായി ഇവിടെ നടക്കുന്നു. പക്ഷേ അറിയേണ്ടവർ ഇതൊന്നും അറിഞ്ഞില്ലത്രെ. അറിഞ്ഞ മട്ടു കാണിച്ചില്ല എന്ന് ഏറ്റുപറയാൻ വിഷമമുണ്ടെങ്കിൽ കാര്യക്ഷമമായ ഒരന്വേഷണം നടത്തി എല്ലാം വെളിച്ചത്തു കൊണ്ടുവരട്ടെ.
ഏതു മേഖലയിലും യൂണിയന്റെ കാലമാണ്. മാർക്സിസ്റ്റ് ചിന്താധാരയിൽനിന്നു വീര്യം ഉൾക്കൊണ്ട കോളജധ്യാപക സംഘടനയിലെ അധ്യാപകരോ, ഒരു വശത്തേക്ക് സ്വല്പം ചായ്വുള്ള പ്രിൻസിപ്പലോ അറിഞ്ഞില്ലത്രേ ആ കോളജിൽഒരു ഇടിമുറി ഉണ്ടെന്നോ അവിടെ എന്തൊക്കെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നോ?
ഉന്നതങ്ങളിൽനിന്നൊക്കെ അനുശോചന സന്ദേശങ്ങൾ പറന്നെത്തി. ഒരു മാന്യൻ പറഞ്ഞു, ലജ്ജകൊണ്ട് കേരളം തലകുനിക്കണമെന്ന്. തലകുനിക്കാനും കണ്ണുകളടയ്ക്കാനും കേരളം പഠിച്ചിട്ട് കുറെ വർഷങ്ങളായി. കുറേ വർഷംമുന്പ് കെ.എം. മാണി നിയമസഭയിൽ ബജറ്റവതരിപ്പിക്കാൻ വന്നപ്പോൾ സഭാഹാളിലും സ്പീക്കറുടെ ഡയസിലുമൊക്കെ നടന്ന കലാപരിപാടികൾ കണ്ട് കേരളത്തിലെ പുരുഷന്മാർ തലകുനിക്കുകയും സ്ത്രീകൾ കണ്ണുപൊത്തുകയും ചെയ്തതല്ലേ? അന്ന് അതൊക്കെ ശീലിച്ചതുകൊണ്ട് ഇപ്പോൾ എളുപ്പമായി.
ഇടിമുറിയും ആയുധപ്പുരയും എസ്എഫ്ഐക്കാർക്ക് വിട്ടേരെ. ആയുധങ്ങൾ വേണ്ടെന്നുവച്ചാലും വിദ്യാർഥികൾക്കുവേണ്ട ഉത്തരമെഴുതിയതും എഴുതാത്തതുമായ യൂണിവേഴ്സിറ്റി പരീക്ഷാ കടലാസ് കെട്ടുകൾ, അത്യാവശ്യം വേണ്ട കൃത്രിമ സീലുകൾ ഇവയൊക്കെ സൂക്ഷിക്കാൻ മറ്റു പാർട്ടിക്കാരുടെ പിള്ളേർക്കും ഒരു മുറി വേണ്ടേ? പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷകൾക്കുവേണ്ട കോച്ചിംഗ് കൊടുക്കാനും ഒരു മുറിയുള്ളത് നല്ലതല്ലേ?
ജോ മുറികല്ലേൽ, പാലാ