കാലിത്തീറ്റ വിലവർധന പിൻവലിക്കണം
Monday, August 19, 2019 11:27 PM IST
സംസ്ഥാനത്തെ ലക്ഷക്കണക്കിനു ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കാലിത്തീറ്റവില കുതിച്ചുയരുകയാണ്. കഴിഞ്ഞ ജനുവരിയിൽ 980 രൂപയ്ക്കു ലഭിച്ചിരുന്ന കാലിത്തീറ്റ ഇപ്പോൾ ലഭിക്കണമെങ്കിൽ 1230 രൂപയിലധികം കൊടുക്കണം. 250 രൂപയുടെ വർധന. ക്ഷീരകർഷകരെ ഇതു വൻ പ്രതിസന്ധിയിലാക്കുകയാണ്.
കാലിത്തീറ്റ കന്പനികൾ തുടരെത്തുടരെയാണു വിലകൂട്ടുന്നത്. ഇതുമൂലം ക്ഷീരകർഷകർ ഭീമമായ നഷ്ടത്തിലേക്കു വീഴുന്നു. ക്ഷീരകർഷകരുടെ പാൽവിലയുടെ അപാകതയും കൂടിച്ചേരുന്പോൾ കഷ്ടപ്പാടു മാത്രം മിച്ചമാകുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്.
ഒരുലിറ്റർ പാൽ സംഘത്തിൽ അളക്കുന്പോൾ കർഷകന് ശരാശരി 33 രൂപ രാവിലെയും ഉച്ചയ്ക്ക് 34 രൂപയും മാത്രമാണ് ലഭിക്കുന്നത്. മിൽമയും ക്ഷീരസംഘങ്ങളും വിൽക്കുന്നത് 44 രൂപയ്ക്കും. ഇതിൽ കർഷകന് ഒരുലിറ്റർ പാലിന് 11 രൂപ നഷ്ടമാണ് സംഭവിക്കുന്നത്. 10 ലിറ്റർ പാൽ അളക്കുന്ന ഒരു കർഷകന് 110 രൂപ ഒരു ദിവസം നഷ്ടം. കാലിത്തീറ്റ വിലകുറച്ചു ക്ഷീരകർഷകരുടെ പ്രതിസന്ധി പരിഹരിക്കണം.
സിറിയക് ആദിത്യപുരം, കടുത്തുരുത്തി