രാജ്യത്തെ പത്തുലക്ഷത്തിലധികം വരുന്ന ബാങ്ക് ജീവനക്കാരുടെ ശന്പള പരിഷ്കരണം കാലഹരണപ്പെട്ടത് 31102017 ൽ ആയിരുന്നു. നീണ്ട 21 മാസം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടുമില്ല. ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത്, ഉഭയകക്ഷി ചർച്ചകൾ ഒട്ടനവധി നടന്നെങ്കിലും കുറേ ദിവസങ്ങളിലെ പണിമുടക്കുമൂലം ശന്പളം പോയിക്കിട്ടിയതു മാത്രമായിരുന്നു മിച്ചം.
2015 ലെ ശന്പള പരിഷ്കരണത്തിൽ 30 ശതമാനം വർധന ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചു കിട്ടിയത് വെറും 12.5 ശതമാനം മാത്രമായിരുന്നു. അതേസമയം, ഏഴാം ശന്പളപരിഷ്കരണത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക്, ഒരൊറ്റ ദിവസത്തെ പണിമുടക്കോ, പ്രക്ഷോഭമോ നടത്താതെതന്നെ, നടപ്പാക്കി കിട്ടിയത് 40 ശതമാനം ശന്പളവർധനവായിരുന്നെന്നതും സ്മരണീയം!
നോട്ട് നിരോധനം, ജിഎസ്ടി, ഫിനാൻഷൽ ഇൻക്ലൂഷൻ, എല്ലാ വീട്ടിലും സീറോ ബാലൻസ് അക്കൗണ്ട് തുറക്കൽ, ഗ്യാസ് സബ്സിഡി, ആധാർ നന്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യൽ, സാമൂഹ്യ പ്രതിബദ്ധതകളായ ചുരുങ്ങിയ പലിശയിലുള്ള കാർഷിക ലോൺ, മുദ്രാ ലോൺ, വിദ്യാഭ്യാസ ലോൺ, ഹൗസിംഗ് ലോൺ, ലോക്കർ ഇടപാട്, പ്രധാനമന്ത്രിയുടെ വിവിധയിനം ഇൻഷ്വറൻസ് പരിരക്ഷകളും ആക്സിഡന്റ് പോളിസികളും എൻഇഎഫ്ടി ആർടിജിഎസ് മുതലായ ഓൺലൈൻ മണി ട്രാൻസ്ഫറുകൾ, പാരാബാങ്കിംഗ് തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ജോലിഭാരമാണ് ഓരോ ബാങ്ക് ജീവനക്കാരനും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്, ആനുപാതികമായി ലഭിക്കേണ്ട ശന്പള വർധന അവരുടെ മൗലികമായ അവകാശം കൂടിയാണ്.
എൺപതുകളുടെ തുടക്കത്തിൽ മാസ് റിക്രൂട്ട്മെന്റ് നടത്തി, ബിഎസ്ആർബിയിലൂടെ ബാങ്ക് ജോലിയിൽ പ്രവേശിച്ച, ലക്ഷക്കണക്കിനു ജീവനക്കാരിൽ തൊണ്ണൂറു ശതമാനവും കഴിഞ്ഞവർഷവും ഈ വർഷവുമായി പിരിഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണ്. അവർക്കു പകരമായി, യഥാവിധി പുതിയ റിക്രൂട്ട്മെന്റ് നടത്താത്തതും കൂനിന്മേൽ കുരു എന്ന അവസ്ഥയാണ് സംജാതമാക്കിയിട്ടുള്ളത്. നിലവിലെ ജീവനക്കാർക്കു ജോലി ഭാരം കൂട്ടാനും ഇതു കാരണമായി.
വി.ജി. പുഷ്കിൻ, തിരുവനന്തപുരം