മനുഷ്യദർശനത്തിന്റെ മാധ്യമപ്രവർത്തനം
Monday, August 26, 2019 11:31 PM IST
മനുഷ്യജീവന്റെ മൂല്യങ്ങൾക്കു ദീപിക ദിനപത്രം എക്കാലവും നൽകി വരുന്ന പ്രാധാന്യം ഈ സമൂഹം ആദരവോടെ സ്മരിക്കുന്നു. ഇന്ത്യയുടെ യഥാർഥ സന്പത്ത് ഇവിടെ വസിക്കുന്ന ജനങ്ങളാണ് എന്ന വസ്തുത മറന്നു ഭരണാധികാരികൾ പൊതുവേദിയിൽ പറയുന്പോൾ മറുവശം പറയാൻ പലരും മടിക്കുന്നു. ഇതര മാധ്യമങ്ങളും പ്രസ്ഥാനങ്ങളും വസ്തുതകൾ കാണാതിരിക്കുകയോ കണ്ടിട്ടും അറിയാത്ത മട്ടിൽ കണ്ണടച്ച് കൈയും കെട്ടി വായടച്ച് വിശ്വസ്ത വിനീതരായി നിൽക്കുകയോ ചെയ്യുന്നു. ഈ സാഹചര്യത്തിൽ മറയും മടിയുമില്ലാതെ സുപ്രധാന സത്യങ്ങൾ വിളിച്ചു പറയുന്ന ദീപികയ്ക്ക് അഭിനന്ദനങ്ങൾ.
ഭൂമിയിൽ ജനിക്കാൻ അവസരം ലഭിച്ചവരിൽ പലരും ഇനി ആരും ഇവിടെ ജനിക്കണ്ട എന്നു പറയാൻ തയാറാകുന്നു. ഇപ്പോൾ കുട്ടികളും കുടുംബവും വേണ്ടന്നു പ്രഖ്യാപിക്കുന്നവർ, തങ്ങളുടെ മാതാപിതാക്കൾ കുട്ടികൾ വേണ്ട എന്ന തീരുമാനം എടുത്തിരുന്നെങ്കിൽ എന്താകുമായിരുന്നുവെന്നു ചിന്തിച്ചിട്ടുണ്ടോ? ഒറ്റ കുട്ടി നയത്തിൽ നിന്ന് അയൽരാജ്യം മാറി ചിന്തിച്ചപ്പോൾ, നമ്മുടെ രാജ്യത്തിന്റെ മനോഭാവത്തിൽ വലിയ വ്യതിയാനം എന്തിനെന്നു മനസിലാകുന്നില്ല. വിവാഹം വേണ്ട, കുട്ടികൾ വേണ്ട , കുടുംബം വേണ്ട എന്നു പറയുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ പരിശ്രമിക്കുന്നവരുടെ ലക്ഷ്യം എന്താണ്?
വിവാഹത്തിലൂടെ കുടുംബവും പിന്നീട് ഓരോ കുഞ്ഞിനെയും സ്വീകരിച്ച് വളർത്തുന്നവരുടെ ത്യാഗം ഇക്കാലത്ത് ഏറെയാണ്. നിരവധി പ്രശ്നങ്ങളും വിഷമങ്ങളും സഹിച്ചാണ് ഒരു വ്യക്തിയെ വളർത്തി ഈ സമൂഹത്തിനു നൽകുന്നതെന്ന് അറിയാനുള്ള സാമാന്യവിവേകം പ്രഖ്യാപനങ്ങൾ നടത്തുന്നവർക്കു വേണം. കുട്ടികളെ കുറയ്ക്കുന്നതാണു കുടുംബങ്ങളുടെ ആസൂത്രണം എന്നു മുമ്പു പ്രചരിപ്പിച്ച രാജ്യങ്ങളും പ്രസ്ഥാനങ്ങളും ഇപ്പോൾ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്കു പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്ന കാലമാണ്.
ചില മുൻധാരണകളുടെയോ വിശ്വാസങ്ങളുടെയോ പേരിൽ കുഞ്ഞുങ്ങളെ കുറയ്ക്കണമെന്നു പറയുന്നവർ അതിനു രാജ്യസ്നേഹത്തിന്റെ നിറം നൽകുന്നത് ഉചിതമല്ല. ആരുടെയും നിർബന്ധമോ സമ്മാനങ്ങളോ പ്രതീക്ഷിച്ചു കുട്ടികളെ സ്വീകരിക്കാൻ ഈ കാലഘട്ടത്തിൽ ആരെങ്കിലും തയാറാകുമെന്നു വിശ്വസിക്കാൻ കഴിയില്ല. വലിയ കുടുംബത്തിന്റെ സന്തോഷവും സൗഹൃദവും സ്നേഹ സഹകരണവും അനുഭവിച്ച് വളർന്നവരും അതേക്കുറിച്ചു വ്യക്തമായ അറിവുള്ളവരും ദൈവം തരുന്ന മക്കളെ സന്തോഷത്തോടെ സ്വീകരിക്കുന്നു.
മക്കൾ ദൈവത്തിന്റെ ദാനമെന്നും അനുഗ്രഹമെന്നും വിശ്വസിക്കുന്ന ഒരു തലമുറ ഉണ്ടെന്ന കാര്യവും നാം ഓർക്കണം. ജീവ സമൃദ്ധിയും ജീവന്റെ സമഗ്ര സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കാനുള്ള ദൗത്യം നമുക്കുണ്ട്. ഉദരത്തിലെ കുഞ്ഞിനു ജനിക്കാനുള്ള അവകാശം നിഷേധിക്കുന്നവർ മനുഷ്യജീവന്റെ അർഥവും മഹത്വവും മനസിലാക്കുന്നില്ല. മാധ്യമപ്രവർത്തനം, ധാർമികമേഖലയിലെ ശുശ്രൂഷയായി കാണുന്ന ദീപികയ്ക്ക് പ്രൊലൈഫ് പ്രവർത്തകരുടെ അനുമോദനങ്ങൾ.
സാബു ജോസ്, പ്രസിഡന്റ്, കെസിബിസി പ്രൊലൈഫ് സമിതി, കൊച്ചി