നിത്യോപയോഗ വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും കർഷക ജനതയെ പ്രതിസന്ധിയിലാക്കുന്നു. പൊതുവിപണിയിൽനിന്നു വാങ്ങുന്ന സർവ ഉത്പന്നങ്ങൾക്കും ഇരട്ടിയിൽ അധികം വില ഉയർന്നു. ജിഎസ്ടിയും മറ്റ് നികുതികളും അധികമായി അടിച്ചേൽപ്പിച്ച പ്രളയസെസും കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.
നാളികേരം, കുരുമുളക്, റബർ മുതലായവയ്ക്ക് കുത്തനെ വില കുറഞ്ഞു. കർഷകർ കഷ്ടപ്പെട്ട് കൃഷി ചെയ്ത് വിളവെടുക്കുന്പോൾ അവയ്ക്ക് വിലയില്ല. കൂന്പടഞ്ഞ തെങ്ങുപോലെയാവുകയാണ് കർഷക ജീവിതങ്ങൾ. കോലാഹലങ്ങൾക്ക് പിന്നാലെ പോകുന്നവർ, പാവം സാധാരണ ജനങ്ങളെയും കാർഷിക ജനതയെയും കണ്ടിരുന്നെങ്കിൽ.
നിർമാണ മേഖലയിലെ സിമന്റ് , കന്പി, മറ്റു വസ്തുക്കൾ. ഗാർഹിക മേഖലയിലെ നിത്യോപയോഗ സാധനങ്ങൾ, പെട്രോൾ, ഡീസൽ, പാചക വാതകം മുതലായവയുടെ എല്ലാം വില ഉയരങ്ങളിലേക്കാണ്. വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നാൽ ബുക്ക്, പുസ്തകം, ബാഗ്, കുട, സ്കൂൾ ഫീസ്, യാത്ര ചെലവുകൾ, എല്ലാം വർധിച്ചു. സാധാരണ ജനജീവിതം ദുഃസഹമാക്കുന്ന രീതിക്ക് മാറ്റമുണ്ടാകണം.
സിറിയക് ആദിത്യപുരം, കടുത്തുരുത്തി.