ഡിഗ്രി കഴിഞ്ഞ മകനെ ബിഎഡിനു വിടുന്ന കാര്യത്തിൽ അഭിപ്രായം ചോദിച്ചുവന്ന രക്ഷിതാവിന് അധ്യാപനത്തെക്കുറിച്ചുള്ള ചിന്തയാണു ശീർഷകത്തിലുള്ളത്. നല്ല ശമ്പളം, വർഷത്തിൽ രണ്ടു മാസം അവധി. കൂടാതെ, ഓണാവധി, ക്രിസ്മസ് അവധി, ശനിയും ഞായറും അവധി. യാതൊരു ടെൻഷനുമില്ല. പുസ്തകങ്ങൾ ഒരിക്കൽ പഠിച്ചുകഴിഞ്ഞാൽ പിന്നെ എല്ലാ വർഷവും ക്ലാസിൽ പോയി അതങ്ങ് ആവർത്തിച്ചാൽ മതി. വളരെ സുഖം... ഓണാവധിക്കുള്ള കുട്ടികളുടെ ക്യാമ്പ് കഴിഞ്ഞു വീട്ടിലെത്തി പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്ന സമയത്ത്, യാത്ര പോകാന്‍ ക്ഷണിച്ചുകൊണ്ട് ഫോണില്‍ വിളിച്ച സുഹൃത്തിനോട് "സമയമില്ല' എന്നുപറഞ്ഞപ്പോള്‍ കേട്ട മറുപടിയും ഏതാണ്ട് ഇതുപോലെതന്നെ.
എന്നാൽ, ഇങ്ങനെയൊരു സുഖം പ്രതീക്ഷിച്ച് ആരും അധ്യാപകരാകാൻ വരരുത്. പ്രത്യേകിച്ച്, ശമ്പളം ലഭിക്കാനുള്ള ഒരു ജോലി മാത്രമായി അധ്യാപനത്തെ കാണുന്നവർ. ഇന്നു സ്കൂളും അന്തരീക്ഷവും മാറി. സിലബസ് മാറി. പഠനബോധന രീതികൾ മാറി. പുറത്തുനിന്നു നോക്കുന്നവർക്ക് ആദ്യം പറഞ്ഞ ചിന്തകൾ ഉണ്ടാകാം. എന്നാൽ, ഉള്ളിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. മാന്യമായ ശമ്പളം ലഭിച്ചുതുടങ്ങി എന്നതൊഴിച്ചാൽ, മറ്റുള്ള ജോലികൾ പോലെ, ചിലപ്പോൾ അതിനേക്കാൾ ഏറെ വെല്ലുവിളി നിറഞ്ഞതും ബുദ്ധിമുട്ടുള്ളതുമാണ് ഇന്ന് അധ്യാപനം. അതേസമയം, ആസ്വദിച്ചു തുടങ്ങിയാൽ സന്തോഷവും സംതൃപ്തിയും പകരുന്നതും.
പുതുതലമുറയെ കൈകാര്യം ചെയ്യുക എന്നത് ഇന്നു മനഃശാസ്ത്രജ്ഞർക്കുപോലും പ്രയാസമാണ്. കൗമാരപ്രായമെത്തിയ കുട്ടികളെ നേർവഴിക്കു നടത്താൻ ഉത്തരവാദിത്വമുള്ള അധ്യാപകരുടെ കാര്യം പറയേണ്ടതില്ലല്ലോ. ന്യൂക്ലിയർ കുടുംബങ്ങളിലെ പ്രശ്നങ്ങളും മൊബൈൽ ഇന്റർനെറ്റ് അടക്കമുള്ള ആധുനിക മാധ്യമങ്ങൾ ഉയർത്തുന്ന വെല്ലുവിളികളുമെല്ലാം സ്കൂളുകളിൽ സൃഷ്ടിക്കുന്ന പിരിമുറുക്കം നിസാരമല്ല. ലഹരിയും ബൈക്കും പ്രണയവുമൊക്കെ സ്കൂൾ കാമ്പസുകളിൽ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. പോലീസിന്റെയും മനഃശാസ്ത്രജ്ഞന്റെയും മാതാപിതാക്കളുടെയും സുഹൃത്തിന്റെയും റോളുകളിൽ ജീവിക്കേണ്ടി വരുന്ന അധ്യാപകർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വലുതാണ്.
ബാലാവകാശ നിയമങ്ങളിൽ ചിലത് ദുരുപയോഗിക്കപ്പെടുന്നതും അപമാനിക്കപ്പെട്ട അധ്യാപകർ കോടതി കയറി ഇറങ്ങുന്നതും പതിവു കാഴ്ചയായിത്തുടങ്ങി. ആത്മാർഥമായി, കുട്ടികളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ ശ്രമിച്ചു എന്നതു മാത്രമാണ് പലപ്പോഴും അവർ ചെയ്ത തെറ്റ്. പല സന്ദർഭങ്ങളിലും പ്രതികരിക്കാൻപോലും അവകാശമില്ലാത്ത സമൂഹമായി അധ്യാപകർ മാറുന്നുണ്ട്.
പാഠപുസ്തകം കാണാതെ പഠിച്ചു പഠിപ്പിക്കുന്ന കാലം കഴിഞ്ഞു. ക്ലാസ് മുറിയും പുസ്തകങ്ങളും ഹൈടെക്കായി. ഇന്റർനെറ്റിൽ പരതി പാഠഭാഗങ്ങളുടെ തുടർച്ച കണ്ടെത്തി, അതു ക്ലാസ് മുറിയിലെ പ്രൊജക്ടറിൽ കാണിച്ച് വിശദീകരിക്കണമെങ്കിൽ, ഓരോ ദിവസവും അധ്യാപകർ നന്നായി പഠിച്ച് ഒരുങ്ങണം.
ഒരു ദിവസം ആകെയുള്ള എട്ട് പീരിയഡിൽ, എൽപി അധ്യാപകർ ദിവസം മുഴുവൻ ക്ലാസിൽ ആയിരിക്കുമ്പോൾ, യുപി, ഹൈസ്കൂൾ അധ്യാപകർക്ക് ഒന്നോ രണ്ടോ പീരിയഡ് മാത്രം വിശ്രമം ലഭിക്കും. സഹ അധ്യാപകർ ലീവ് എടുത്താൽ മറ്റുള്ളവർ എട്ടു പീരിയഡും പഠിപ്പിക്കേണ്ടിവരും. ഇതിനു പുറമേ, പത്താം ക്ലാസിലെ കുട്ടികൾക്കു മോർണിംഗ് ഈവനിംഗ് ക്ലാസുകൾ, മറ്റു കുട്ടികൾക്കായി ക്ലാസ് സമയത്തിനുശേഷം നടത്തുന്ന പാഠ്യാനുബന്ധപ്രവർത്തനങ്ങൾ. ഇങ്ങനെ എക്സ്ട്രാ പീരിയഡുകളും നീളും. സ്കൂൾ റിക്കാർഡുകൾ കൃത്യമാക്കാൻ പിന്നെയും സമയം കണ്ടെത്തണം. ദിനാചരണങ്ങൾ നടത്തുമ്പോഴും ഔദ്യോഗികമായി ആവശ്യപ്പെടുന്ന വിവരങ്ങളും കണക്കുകളും പെട്ടെന്നു നൽകേണ്ടി വരുമ്പോഴും നഷ്ടപ്പെടുന്ന ക്ലാസുകൾക്കു പകരമുള്ള സ്പെഷൽ ക്ലാസുകൾ വേറെ.
സ്കൂളുകൾ തമ്മിൽ ആരോഗ്യകരമായ മത്സരം നിലനിൽക്കുന്നതിനാൽ, രണ്ടാം ശനി ഒഴികെയുള്ള മിക്ക ശനിയാഴ്ചകളിലും പരിപാടികളുണ്ടാകും. വിവിധ കാരണങ്ങളാൽ കുട്ടികൾക്കു നഷ്ടമാകുന്ന പ്രവൃത്തി ദിനങ്ങൾക്കു പകരമുള്ള ക്ലാസ്, പത്താം ക്ലാസിനുള്ള സ്പെഷൽ ക്ലാസ്, സെമിനാറുകൾ, സ്കൂൾ ക്ലബുകളുടെ പരിപാടികൾ, മേളകളുടെ പരിശീലനങ്ങൾ. ഇവയെല്ലാം ശനിയാഴ്ചകളെ പ്രവൃത്തിദിനമാക്കി മാറ്റും. ചുരുക്കത്തിൽ, തിങ്കൾ മുതൽ ശനി വരെ അധ്യാപകർ സ്കൂളിൽ വലിയ തിരക്കിലായിരിക്കും.
ഓണത്തിനും ക്രിസ്മസിനും പത്തു ദിവസത്തെ അവധി വന്നാൽ ക്യാമ്പുകളുടെ ബഹളമാകും. സ്കൗട്ട് & ഗൈഡിംഗ്, റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, സ്റ്റുഡന്റ് പോലീസ്, എൻഎസ്എസ് ഈ ക്യാമ്പുകളിലേക്ക് അധ്യാപകർക്കു ഡ്യൂട്ടി ലഭിക്കും.
ബാക്കിയുള്ള ദിവസങ്ങളിൽ പരീക്ഷ പേപ്പർ നോക്കണം. മൂല്യനിർണയ രീതിയും മാറി. എഴുതുന്ന ഓരോ സ്റ്റെപ്പിനും മാർക്കുണ്ട്. രണ്ടര മണിക്കൂർ പരീക്ഷയാണെങ്കിൽ, ഒരു ദിവസം മുഴുവൻ ഇരുന്നാലേ ഒരു ക്ലാസിന്റെ പേപ്പർ നോക്കിത്തീരൂ. അഞ്ച് ക്ലാസുകളിലെ പേപ്പറെങ്കിലും ഒരു ടീച്ചറിനു മൂല്യനിർണയം നടത്തേണ്ടിവരും. ചുരുക്കത്തിൽ, ഈ അവധികളിലെല്ലാം അധ്യാപകർ "ഓൺ ഡ്യൂട്ടി'യിലായിരിക്കും.
സാധാരണ ജോലികൾ ഓഫീസിൽ അവസാനിക്കുമ്പോൾ, അധ്യാപകർ വീട്ടിലെത്തിയാലും തങ്ങളുടെ ഉത്തരവാദിത്വം അവസാനിക്കാറില്ല. പിറ്റേ ദിവസത്തെ പാഠഭാഗം ഒരുങ്ങൽ, ക്ലാസ് പരീക്ഷകളുടെ മൂല്യനിർണയം, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ആസൂത്രണം, വിവിധ ആവശ്യങ്ങൾക്കായി ഫോണിലൂടെ ബന്ധപ്പെടുന്ന രക്ഷിതാക്കളുടെയും കുട്ടികളുടെയും സംശയ നിവാരണം, സ്കൂളിൽ ഓൺലൈനിലും അല്ലാതെയുമായി പൂർത്തിയാക്കാൻ സാധിക്കാത്ത വർക്കുകൾ... ഇങ്ങനെ നീളുന്നു "വീട്ടിലെ സ്കൂൾ ഡ്യൂട്ടി'. സ്കൂളിലെ എല്ലാ മക്കളുടെയും കാര്യം നോക്കിക്കഴിയുമ്പോൾ സ്വന്തം മക്കളെ ശ്രദ്ധിക്കാൻ സമയം കിട്ടാത്തവരാണ് ഇപ്പോഴുള്ള മിക്ക അധ്യാപകരും.
വേനലവധിക്കു രണ്ടു മാസം അവധി ആസ്വദിക്കുന്നവരാണ് അധ്യാപകർ എന്നതാണ് മറ്റൊരു തെറ്റിധാരണ. ഏപ്രിൽ മാസം ആദ്യ ആഴ്ചകളിൽ, ഒൻപതാം ക്ലാസുവരെയുള്ള മൂല്യനിർണയം നടത്തി പ്രമോഷൻ ലിസ്റ്റ് തയാറാക്കണം. അപ്പോഴേക്കും എസ്എസ്എൽസി/ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം തുടങ്ങും. അതു മേയ് ആദ്യവാരം വരെ തുടരും. പണ്ടു മേയ് മാസത്തിൽ പത്താം ക്ലാസിനു സ്പെഷൽ ക്ലാസും എട്ട് ഉൾപ്പെടെയുള്ള ക്ലാസുകൾക്ക് പരിശീലന ക്ലാസുകളും നടത്തിയിരുന്നു. ഇപ്പോൾ മേയ് മാസം അധ്യാപക പരിശീലനമാണ്. സബ്ജക്റ്റ് ഐടി കോഴ്സുകൾ ഉണ്ടാകും. ഇതിനിടക്ക്, അഡ്മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, കോഴ്സ് ഇല്ലാത്ത ദിവസങ്ങളിൽ സ്കൂളിൽ പോകണം. ചില വർഷങ്ങളിൽ, സെൻസസ്, ഇലക്ഷൻ ഡ്യൂട്ടികളും വരാം. എന്നാൽ, ഈ തിരക്കുകളൊക്കെ ആസ്വദിച്ച് എല്ലാ ഡ്യൂട്ടികളും ആത്മാർഥമായി ചെയ്യുന്ന എത്രയോ അധ്യാപകരുണ്ട്!
പണസമ്പാദനത്തിനുള്ള എളുപ്പജോലിയായി അധ്യാപനത്തെ കാണരുത്. അങ്ങനെ വരുന്നവർക്ക് മേൽപ്പറഞ്ഞ ഡ്യൂട്ടികളും തിരക്കുമൊക്കെ ഉൾക്കൊള്ളാനാവില്ല. പുറമേനിന്നു നോക്കിയാൽ തോന്നുന്നതിനപ്പുറം വലിയ ഉത്തരവാദിത്വങ്ങളാണ് ഒരു അധ്യാപകനുള്ളത്. പക്ഷേ, ആത്മാർഥമായി ഈ രംഗത്ത് പ്രവർത്തിച്ചാൽ ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാവില്ല.
ടോണി തോമസ്, പുതിയാപറമ്പിൽ, പൂഞ്ഞാർ