അടിസ്ഥാന സൗകര്യ വികസനമാണു പരിഹാരം
Thursday, September 19, 2019 10:52 PM IST
രാജ്യത്തിന്റെ സാന്പത്തിക മേഖല അതീവ ഗുരുതരാവസ്ഥയിലാണ്. വൻകിട കന്പനികൾ വരെ കതകടച്ചിരിക്കുന്നു. സാന്പത്തിക മാന്ദ്യത്തെക്കുറിച്ച് ദിനംപ്രതി മാധ്യമങ്ങളിൽ ചർച്ച നടത്തിയിട്ടും സർക്കാർ കാര്യമായി ഇടപെടാത്തത് നിരാശാജനകമാണ്.
സാന്പത്തിക ഉത്തേജനത്തിനുവേണ്ടി പ്രധാനമായും നാലു കാര്യങ്ങളാണു സർക്കാർ നടപ്പിലാകേണ്ടത്. ഒന്നാമതായി സ്വകാര്യ നിക്ഷേപം. പുതിയ പദ്ധതികളിൽ സ്വകാര്യ സംരംഭകർ പണം നിക്ഷേപിക്കുന്പോൾ സന്പദ്വ്യവസ്ഥ വളരുന്നു. രണ്ടാമത്തേത് പൊതുനിക്ഷേപമാണ്. അടിസ്ഥാന സൗകര്യ വികസനം, ഇതര വികസന പദ്ധതികൾ എന്നിവയിൽ സർക്കാർ പണം ചെലവിടുന്നതു സന്പദ്വ്യവസ്ഥയ്ക്കു കരുത്തേകും.
മൂന്നാമത്തെ കാര്യം ആഭ്യന്തര ഉപഭോഗമാണ്. ഉത്പന്നങ്ങളും സേവനങ്ങളും വൻ തോതിൽ ചെലവഴിക്കപ്പെടുന്പോൾ ബിസിനസുകൾ പച്ചപിടിക്കും. നാലാമത്തെ കാര്യം വിദേശ വിപണിയിലെ ഉപഭോഗമാണ്. ഉത്പന്നങ്ങളും സേവനങ്ങളും അതിർത്തിക്കപ്പുറത്തേക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ സാന്പത്തിക രംഗം ഉണർവ് പ്രാപിക്കും.
എന്നാൽ, സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) യുടെ കണക്കുകൾ പ്രകാരം 2014 വരെ രാജ്യത്തെ മൊത്തത്തിലുള്ള നിക്ഷേപത്തിന്റെ മൂന്നിൽ രണ്ടു ഭാഗം സ്വകാര്യ നിക്ഷേപമായിരുന്നു. 201819ൽ ഇത് മൊത്തം നിക്ഷേപത്തിന്റെ 47 ശതമാനമായി ഇടിഞ്ഞു. ഇപ്പോൾ കേന്ദ്ര നിക്ഷേപമാണ് സാന്പത്തിക മേഖലയ്ക്ക് തണലൊരുക്കുന്നത്. അതായത് സാന്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്ന നാലു ഘടകങ്ങളിൽ മൂന്നും തളരുകയും ഒന്നുമാത്രം അൽപ്പം പിടിച്ചുനിൽക്കുകയും ചെയ്യുന്നു.
ലോകത്തു സാന്പത്തിക പ്രതിസന്ധി നേരിട്ട രാജ്യങ്ങളെല്ലാം അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻതോതിൽ പണം നിക്ഷേപിച്ചാണ് സാന്പത്തിക ദുരിതത്തിൽനിന്നു രക്ഷനേടിയത്. ദീർഘനാൾ ഇതേ പ്രക്രിയ തുടരുന്പോൾ ഉപഭോഗം വർധിക്കുകയും സാന്പത്തിക തളർച്ച മാറുകയും ചെയ്യും. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇതേ മാതൃക പിന്തുടർന്നാലേ ജനജീവിതം ദുഃസഹമാകാതെ രാജ്യം വികസിക്കു.
സയ്യിദ് അനസ്, കൂരിയാട്, കോട്ടക്കൽ