ജനങ്ങളാണ് യജമാനന്മാർ
Saturday, November 2, 2019 12:20 AM IST
സർക്കാർ ഓഫീസുകളിൽ വരുന്ന പാവം നാട്ടുകാരോടുള്ള ചില ജീവനക്കാരുടെ പെരുമാറ്റം അസഹനീയമാണ്. വൃദ്ധരായ പെൻഷൻകാരോടുപോലും പരുഷമായി ചിലർ സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. അപേക്ഷകനു കിട്ടേണ്ട ന്യായമായ ആനുകൂല്യങ്ങൾ ചട്ടങ്ങളും നിയമങ്ങളും ദുർവ്യാഖ്യാനം ചെയ്തു നഷ്ടപ്പെടുത്തുന്ന അതിസാമർഥ്യക്കാരുമുണ്ട്.
നാട്ടിലെ ഏറ്റവും ഭാഗ്യശാലികൾ സർക്കാർ ജീവനക്കാരാണെന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. കൊല്ലംതോറും ഇൻക്രിമെന്റ്, പ്രൊമോഷൻ, ചികിത്സാ ആനുകൂല്യങ്ങൾ, ലീവ് സറണ്ടർ, സർവീസ് കഴിഞ്ഞാൽ പെൻഷൻ, പെൻഷനർ മരിച്ചാൽ ഫാമിലി പെൻഷൻ എന്നുവേണ്ട എന്തെല്ലാമാണ് ഒരു സർക്കാർ ജീവനക്കാരനുള്ളത്. കനത്ത മഴയോ വെള്ളപ്പൊക്കമോ കൊടും വരൾച്ചയോ ഒന്നും സർക്കാർ ഉദ്യോഗസ്ഥർക്കു ബാധകമല്ല. എന്നിട്ടും അതൃപ്തിയാണ് പലരുടെയും മുഖമുദ്ര.
നാട്ടുകാരുടെ ചെലവിൽ കഴിയുന്നവരാണ് എന്ന ബോധം സർക്കാർ ജീവനക്കാർക്കുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതു ശ്രദ്ധേയമാണ്. യഥാർഥ യജമാനന്മാരെ ഭൃത്യരായി കാണരുതെന്ന മുഖ്യമന്ത്രിയുടെ അനുശാസനം സർക്കാർ ജീവനക്കാർക്കുള്ള മുന്നറിയിപ്പായി കണക്കാക്കാവുന്നതാണ്.
വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ