പോരാ, അല്പംകൂടി ശരിയാകാനുണ്ട്
Friday, November 8, 2019 1:11 AM IST
ശരിയാക്കൽ പ്രക്രിയ ആദ്യം പിഎസ്സിയിലും പിന്നെ എൻജിനിയറിംഗിലും നടപ്പാക്കിയിട്ടും അത്രയങ്ങോട്ടു ശരിയായില്ല എന്നൊരു തോന്നൽ. കാച്ച് ദം യംഗ് എന്നു സായ്പ് പറയും. അതായത് ശരിക്കും ശരിയാകണമെങ്കിൽ ചെറുപ്പത്തിലേ പിടിക്കണം. എന്നുവച്ചാൽ സ്കൂൾ വിദ്യാഭ്യാസരംഗത്തുവച്ചുതന്നെ.
കോടതി നിരോധിച്ചിട്ടുള്ള കാന്പസ് രാഷ്ട്രീയം സൂത്രത്തിൽ തിരികെ കൊണ്ടുവരാൻതന്നെ സർക്കാർ തീരുമാനിച്ചു. അതിനുള്ള കരടുബിൽ അംഗീകരിക്കുകയും ചെയ്തു. ഇതു നിയമമാകുന്നതോടെ സ്കൂൾ കുട്ടികളുടെ രാഷ്ട്രീയ തമ്മിലടി സജീവമാകുകയും കോളജുകളിൽ രാഷ്ട്രീയം നിയന്ത്രിക്കാൻ മാനേജ്മെന്റുകൾക്കുള്ള അധികാരം ഇല്ലെന്നാകുകയും ചെയ്യും.
രാഷ്ട്രീയത്തിൽ (കൊലപാതക?) കുട്ടികൾക്കു ചെറുപ്പത്തിലേ പരിശീലനം കൊടുക്കാനാണിതെന്ന് മിക്ക രാഷ്ട്രീയ പാർട്ടികളും വാദിക്കും. കാരണം വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിന്റെ വിവിധ മേഖലകൾ കൈയെത്തിപ്പിടിക്കുക എന്നത് എല്ലാവർക്കും സാധിച്ചെന്നു വരികയില്ലല്ലോ. തലയ്ക്കകത്ത് ഒന്നുമില്ലാത്തവർക്കും ജീവിച്ചുപോകണ്ടേ? രാഷ്ട്രീയത്തിലൂടെ പിള്ളേര് പഠിച്ച് വലിയവരാകട്ടെ എന്നതാണ് മുതിർന്ന രാഷ്ട്രീയക്കാരുടെ നിലപാട്. ഒരു കണക്കിനത് ശരയില്ലേ?
അ എന്നെഴുതാൻ അറിഞ്ഞുകൂടാത്തയാൾപോലും രാഷ്ട്രീയ കളരിയിൽ പയറ്റിത്തെളിഞ്ഞ് ഫുൾടൈം രാഷ്ട്രീയക്കാരനായാൽ അയാൾ രക്ഷപ്പെട്ടതുതന്നെ. തന്ത്രകുതന്ത്രങ്ങൾ പയറ്റി ഒരു മന്ത്രിയായാൽ പിന്നെ തുറക്കപ്പെടുന്നത് ചിന്തിക്കാൻപോലും പറ്റാത്തത്ര സൗഭാഗ്യങ്ങളുടെ ഒരു മായാവാതിലാണ്. അധികാരം, സ്വാധീനം, പണം, കോടീശ്വര സമാനമായ ജീവിതം. സ്വർണനൂലുകൊണ്ട് തൊങ്ങൽ ചാർത്തിയ കുപ്പായംവരെ അവൻ ഇട്ടെന്നിരിക്കും. വോട്ടുചെയ്തു ജയിപ്പിച്ചവന്റെവരെ കണ്ണുതള്ളിപ്പോകും.
അപ്പോൾ ഒരു സംശയം. രാഷ്ട്രീയം മാത്രം പോരല്ലാേ, കുടുംബജീവിതവും വേണ്ടേ മനുഷ്യന്? അതിനുള്ള പ്രായോഗിക പരിശീലനം സർക്കാർ ഏർപ്പാടുചെയ്യുമോ?
ജോ മുറികല്ലേൽ, പാലാ