കർഷകരും മാറണ്ടേ?
Sunday, November 24, 2019 12:25 AM IST
സാങ്കേതികവിദ്യയുടെ വളർച്ചയും വേഗവും ജീവിതത്തിന്റെ സമസ്ത രീതികളെയും മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ജോലിയിൽ പ്രവേശിച്ചാൽ വിരമിക്കുന്നതു വരെ അവിടെത്തന്നെ തുടരാനാവുക എന്നതൊക്കെ പഴങ്കഥകളായി കഴിഞ്ഞിരിക്കുന്നു. മിക്കവാറും എല്ലാ മേഖലകളിലും ജോലിസ്ഥിരത ഇല്ലാതായിക്കഴിഞ്ഞു. പഠിക്കാൻ പഠിക്കുക, പഠിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ജോലിയും വളർച്ചയും ഉയർച്ചയും ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്.
കന്പ്യൂട്ടർ ഡിഗ്രിക്ക് പഠിക്കുന്നവർ പഠനം പൂർത്തിയാക്കുന്നതിനു മുൻപു തന്നെ പഠിച്ചത് അപ്രസക്തമാകുന്ന കാലമാണ്. മാറ്റത്തെ ഏറ്റവും പെട്ടെന്ന് ഫലപ്രദമായി പരിണയിക്കുന്നവർ വിജയികളാവും.
മുപ്പതു വർഷം മുൻപ് നാട്ടിൻപുറത്ത് പോലുമുണ്ടായിരുന്ന ടൈപ്പ്റൈറ്റിംഗ്, ഷോർട് ഹാൻഡ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇന്നില്ല. പക്ഷേ എല്ലാവരും ടൈപ്പ് ചെയ്യുന്നുണ്ട്. കേരളത്തിന്റെ മുഖമുദ്രയായിരുന്ന പാരലൽ കോളജുകളും വിരളമായിരിക്കുന്നു. ഗവണ്മെന്റ്/ എയിഡഡ് സ്കൂളുകൾ, മികവ് കൂടിയ അധ്യാപകർ ഉണ്ടെങ്കിലും ജനങ്ങളുടെ ആവശ്യം നിറവേറ്റാത്തതുകൊണ്ടല്ലേ ചെലവ് കൂടിയ സിബിഎസ്ഇ സ്കൂളുകൾ പ്രചാരത്തിലായത്? ഒരു ടെലിഫോണ് കണക്ഷൻ കിട്ടാനും ഒരു സ്കൂട്ടർ വാങ്ങാനും ബുക്ക് ചെയ്തിട്ടു വർഷങ്ങൾ കാത്തിരുന്ന നാളുകൾ നമ്മുടെ നാട്ടിൽ അത്ര വിദൂരത്തല്ലല്ലോ. പഴയ ചായക്കടയിൽനിന്ന് ഉച്ചയൂണ് കൊണ്ടുവന്നു തന്നിരുന്ന അതേ പണിയല്ലേ സൊമാറ്റോയും ഉൗബർ ഈറ്റ്സുമൊക്കെ ചെയ്യുന്നത്? കാലം മാറുന്നതിനനുസരിച്ച് കോലം മാറാതിരിക്കാൻ നിവൃത്തിയില്ലാതായിരിക്കുന്നു.
അവഗണന എന്നൊക്കെ പറഞ്ഞുപറഞ്ഞു നിഷേധവികാരങ്ങൾ വളർത്തുന്നതിനപ്പുറത്ത് കാർഷിക മേഖലയിലും ഇത്തരത്തിലുള്ള പൊളിച്ചെഴുത്തുകൾ ആവശ്യമല്ലേ? തൃശൂരിലെ കാർഷിക സർവകലാശാലയിൽ നിന്നുൾപ്പെടെ പുറത്തു വരുന്ന നിരവധി കണ്ടുപിടിത്തങ്ങളും മൂല്യവർധന രീതികളുമൊക്കെ ഉപയോഗിച്ച് കാർഷികരംഗം മെച്ചപ്പെടുത്താനും വരുമാനം വർധിപ്പിക്കാനും മുൻകൈയെടുക്കേണ്ടത് കർഷകരും കാർഷിക പ്രസ്ഥാനങ്ങളുമല്ലേ?
സർക്കാരിനു ചെയ്യാവുന്നത് ഇൻകുബേഷൻ, ഫുഡ് പാർക്കുകൾ എന്നിവയൊക്കെ വളരാനുള്ള സാഹചര്യമൊരുക്കലാണ്. കാർഷിക പരീക്ഷണങ്ങളും ഇടനിലക്കാരെ ഒഴിവാക്കുന്ന വിപണി ഇടപെടലുകളും സാധ്യമാക്കുന്ന കാർഷിക കൂട്ടായ്മകളായിരിക്കും കൃഷി മേഖലയെ വിജയത്തിലെത്തിക്കുക.
ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, മരിയൻ ഓട്ടോണമസ് കോളജ് കുട്ടിക്കാനം