രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയവയാണ് നിർഭയ കേസും ഉന്നാവോ, ഹൈദരാബാദ്, പെരുമ്പാവൂർ, കഠ്വ, പൂന സംഭവങ്ങളും. ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നതിന്റെ വാർത്തകൾ വന്നു കൊണ്ടേയിരിക്കുന്നു.
ഏറെ വേദനാജനകവും ഭീതിയുണർത്തുന്നതുമാണു സാഹചര്യം. കുറ്റവാളികൾക്കു പരമാവധി ശിക്ഷ നല്കണമെന്നതിൽ ഒരു സംശയവുമില്ല. പക്ഷേ, ഈ സംഭവങ്ങൾക്ക് പിന്നിലുള്ള ചില യാഥാർഥ്യങ്ങൾ കാണാതിരുന്നു കൂടാ. കേസുകളിൽ പിടികൂടപ്പെടുന്ന പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന പ്രതികളെക്കുറിച്ച് മാത്രമല്ല ആശങ്കപ്പെടേണ്ടത്.
സാങ്കേതികവിദ്യയുടെ വളർച്ച നല്കുന്ന ഇന്റർനെറ്റിന്റെ ലോകം ചതിക്കുഴികളാണ് തുറന്നുവച്ചിരിക്കുന്നത്. സോഫ്റ്റും ഹാർഡും ആയിട്ടുള്ള പോർണോഗ്രഫി സാധനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ ഫോണിലും കമ്പ്യൂട്ടറിലും ആർക്കും ലഭ്യമാണ്. ആണിനും പെണ്ണിനും ഏവിടെയും ഏതു വിധേനയും പെരുമാറാനുള്ള സാഹചര്യവും അവകാശവുമാണ് നിയമവും മാധ്യമങ്ങളും ചേർന്ന് ഉണ്ടാക്കിയിരിക്കുന്നത്. മിതത്വവും അച്ചടക്കവും വേണം എന്നു പറയുന്നവരെ ’സദാചാര പോലീസ്’ എന്ന് വിളിച്ച് ആക്ഷേപിക്കാനാണ് സമൂഹ താല്പര്യം. തിരുത്താനും ശാസിക്കാനുമുള്ള മാതാപിതാക്കളുടെയും അധ്യാപകരുടെയും മതാധികാരികളുടെയും ധാർമികാധികാരം തീർത്തും നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല അപഹസിക്കപ്പെടുകയും ചെയ്യുന്നു.
മറ്റൊരു യാഥാർഥ്യവും കാണാതിരുന്നു കൂടാ. പോർണോഗ്രഫി സാധനങ്ങൾ നിർമിക്കുകയും വെബ് സൈറ്റുകൾ നടത്തുകയും ചെയ്യുന്നതിന്റെ പിന്നിലുള്ളതും പണമുണ്ടാക്കുന്നതും പ്രായപൂർത്തിയാകാത്ത കൗമാരക്കാരും ചെറുപ്പക്കാരുമായിരിക്കില്ല. കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ കൈവശം വച്ചതിനും കടത്തിക്കൊണ്ടു വരുന്നതിനും പിടിക്കപ്പെടുന്നവർ കൂടുതലും ചെറുപ്രായക്കാരാണെങ്കിൽ വമ്പൻ സ്രാവുകളൊക്കെ വലയ്ക്കു പുറത്താണ്.
ലൈംഗിക, ലഹരി, പീഡന കേസുകളിലെ പ്രതികളോട് ഒരു കാരുണ്യവും പാടില്ല. എങ്കിലും അവരും വലിയൊരു വിഭാഗം യുവജനങ്ങളും ഈ മാഫിയകളുടെ പ്രീണനത്തിലും കെണിയിലും വീഴുകയും അടിമപ്പെടുകയും ചെയ്ത ഇരകളാണ് എന്നു മനസിലാക്കേണ്ടതുണ്ട്. ഇവരെ മുന്നിൽനിറുത്തി പിന്നിൽ നിന്ന് ചരടുവലിക്കുന്ന ഭീകരരായ, ഒരു കാലഘട്ടത്തിലെ ജനതയെ ഇഞ്ചിഞ്ചായി നശിപ്പിച്ചുകൊണ്ടിരിക്കുന്ന പോർണോഗ്രഫി, ലഹരി മാഫിയയാണ് യഥാർഥ കുറ്റവാളികൾ.
അതോടൊപ്പം എല്ലാ അധാർമികതയെയും വെള്ള പൂശുകയും, പുരോഗമനപരമെന്ന് കൊട്ടിഘോഷിക്കുകയും, പക്ഷേ എവിടെയെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുകയും ചെയ്യുന്ന ഓൺലൈൻ, ടെലിവിഷൻ, പത്ര മാസികകളുടെ ഇരട്ടത്താപ്പും, മൂല്യരാഹിത്യവും കാണാതിരിക്കാനും വയ്യ.
ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, കുട്ടിക്കാനം മരിയൻ കോളജ് (ഓട്ടോണമസ് ) കൊമേഴ്സ് വിഭാഗം മേധാവി