ഇന്റർനെറ്റില്ലാത്ത ജനം; പ്രതിപക്ഷമുക്ത ഭാരതം!
Wednesday, February 5, 2020 11:14 PM IST
കേ ന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങളെപ്പറ്റി പ്രഫ. റോണി കെ. ബേബി ദീപികയിൽ എഴുതിയ പൗരാവകാശധ്വംസന സൂചനകൾ എന്ന ലേഖനത്തിലെ ആശയങ്ങളോടു ചേർത്തു വായിക്കേണ്ട ഒന്നുരണ്ടു കാര്യങ്ങൾ സൂചിപ്പിക്കുകയാണിവിടെ.
ബിജെപിയുടെ നയം വ്യക്തമാക്കുന്ന രണ്ട് പ്രഖ്യാപനങ്ങൾ ശ്രദ്ധിക്കുക. ഒന്ന്, കടലാസ്രഹിത കറൻസി. രണ്ട്, കോൺഗ്രസ് മുക്ത ഭാരതം. ഇവയുടെ അർഥതലങ്ങളുടെ ആഴം എന്തുമാത്രമാണെന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കടലാസ് കറൻസി വേണ്ടാത്ത സാന്പത്തിക ഇടപാടുകൾ എന്നു കേൾക്കുന്പോൾ ഈ ഇലക്ട്രോണിക് യുഗത്തിൽ നല്ലൊരു ചുവടുവയ്പ് എന്നു ജനം ചിന്തിച്ചുപോകാൻ സാധ്യതയുണ്ട്. യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ പോക്കറ്റിൽ പണമൊന്നുമില്ലെങ്കിലും മിക്കവാറും എല്ലാ ഇടപാടുകളും കാർഡ് സ്വൈപ് ചെയ്ത് നടത്താനാകും. പക്ഷേ ഒരിക്കലും കടലാസ് രഹിത എന്ന ആശയം അവർ ഉൾക്കൊണ്ടിട്ടില്ല എന്നതാണു വസ്തുത.
എല്ലാ പണമിടപാടുകളും ഇലക്ട്രോണിക് ആയി നടത്താൻ നിർബന്ധിതമായ ഒരു ജനത നേരിടേണ്ടിവരുന്ന നിർബന്ധിതമായ മഹാ കുരുക്കിനെപ്പറ്റി അധികമാരും ബോധവാന്മാരാണെന്നു തോന്നുന്നില്ല. ഇലക്ട്രോണിക് ആയി നടത്തപ്പെടുന്ന എല്ലാ ഇടപാടുകൾക്കും ഇന്റർനെറ്റ് വേണമല്ലോ. ഒരു ജനതയെയാകെ ജയിലിലല്ലാതെ തടവിലാക്കണമെങ്കിൽ ഇന്റർനെറ്റ് വിച്ഛേദിച്ചാൽ മാത്രം മതി. ഒരു സർക്കാരിന് അത് എളുപ്പത്തിൽ സാധിക്കുകയും ചെയ്യും.
കാഷ്മീരിൽ ഈയിടെ നാം അതു കണ്ടതാണ്. ഇന്റർനെറ്റ് തടസപ്പെടുത്തിയാൽ മനുഷ്യർക്ക് സാന്പത്തിക ഇടപാടുകൾ മാത്രമല്ല പരസ്പരമുള്ള ആശയവിനിമയംപോലും തടസപ്പെടുകയാണ്.
കടലാസ് കറൻസി ഇല്ലെന്നാവുകയും ഇന്റർനെറ്റിന്റെ താക്കോൽ സർക്കാരിന്റെ കൈയിൽ ആയിരിക്കുകയും ചെയ്യുന്പോൾ അത് അടിയന്തരാവസ്ഥയെക്കാൾ ഭീകരമായിരിക്കും. ആ നിലയിൽ പണം കൊടുത്ത് ഒരു സാധനം വാങ്ങാനോ ഒരു വസ്തു വിറ്റ് പണം വാങ്ങാനോ കഴിയുകയില്ലല്ലോ.
രണ്ടാമത്തേത്, കോൺഗ്രസ്മുക്ത ഭാരതം എന്ന ബിജെപിയുടെ വിനാശകരമായ ആശയമാണ്. ജനാധിപത്യം നിലവിലുള്ള ഏതു രാജ്യത്തായാലും ഭരണപക്ഷവും ഏതാണ്ട് തുല്യശക്തിയുള്ള പ്രതിപക്ഷവും കാണും. അങ്ങനെയൊരു സംവിധാനത്തിലേ ജനാധിപത്യം നിലനിൽക്കുകയുള്ളൂ. പ്രതിപക്ഷമില്ലാത്ത ഒരു ഭരണമാണ് ബിജെപി വിഭാവനം ചെയ്യുന്നതെങ്കിൽ ഈ രാജ്യത്ത് ഉണ്ടാകാൻപോകുന്നത് ഏകാധിപത്യ ഭരണരീതിയായിരിക്കും.
ജോ മുറികല്ലേൽ, പാലാ