ഉപതെരഞ്ഞെടുപ്പ് ആവശ്യമോ?
Wednesday, September 9, 2020 11:37 PM IST
നിയമസഭയ്ക്ക് അഞ്ചോ ആറോ മാസം മാത്രം കാലാവധി നിൽക്കെ കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ജനങ്ങളെ ശിക്ഷിക്കുന്നതിനു തുല്യമാണ്. ജനാധിപത്യ തെരഞ്ഞെടുപ്പ് സമ്പ്രദായത്തോട് ജനങ്ങൾക്ക് അവമതിപ്പുണ്ടാക്കാൻ ഇടയാക്കുമെന്നതിനാൽ ഈ തീരുമാനം പിൻവലിക്കണം.
കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഒഴിവ് വന്നിട്ട് ഏകദേശം എട്ടു മാസമായി. ഇത്രയും ദീർഘനാൾ എംഎൽഎ ഇല്ലാതെ മുന്നോട്ടു പോകാമെങ്കിൽ നാലുമാസം കൂടി കഴിഞ്ഞ് പൊതുതെരഞ്ഞെടുപ്പു നടക്കുമ്പോൾ മാത്രം തെരഞ്ഞെടുപ്പു നടത്തിയാൽ മതിയാവും. കോവിഡ് 19 രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളൊന്നാകെ പുറത്തിറങ്ങി രോഗം വ്യാപിപ്പിക്കും. ക്വാറന്റൈനിൽ കഴിയുന്നവർക്കും കണ്ടെയ്ൻമെന്റ് സോണിൽ കഴിയുന്നവർക്കും തെരഞ്ഞെടുപ്പുരംഗത്തു സജീവമാകാൻ സാധ്യമല്ല. ആവശ്യമായ പ്രചാരണങ്ങൾ നടത്താൻ സാധിക്കില്ല. ഏകദേശം 20 കോടി രൂപ ചെലവുവരുന്ന പ്രക്രിയയാണിത്. സാമ്പത്തിക ഞെരുക്കത്തിൽ കഴിയുമ്പോൾ ഈ പണം കണ്ടെത്തണം. ദൈനംദിന കാര്യങ്ങൾ വെട്ടിച്ചുരുക്കേണ്ടി വരും. ഉദ്യോഗസ്ഥർ പോലീസ് ഉൾപ്പെടെ കേന്ദ്രീകരിക്കേണ്ടി വരും.
കോവിഡ് മാനദണ്ഡമനുസരിച്ച് വോട്ടു ചെയ്യാൻ കൂടുതൽ സമയമെടുക്കും. ഒരു മണിക്കൂറിൽ പരമാവധി പതിനഞ്ചു പേർ വോട്ടു ചെയ്താൽ ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി പോളിംഗ് സ്റ്റേഷൻ വേണ്ടിവരും. അല്ലെങ്കിൽ രണ്ടു ദിവസമായി നടത്തേണ്ടി വരും. തെരഞ്ഞെടുപ്പു സമയത്ത് രാഷ്ട്രീയ പാർട്ടികൾക്കും പ്രവർത്തകർക്കും ഉണ്ടാകുന്ന ചെലവുകൾ എത്രയെന്ന് ഊഹിക്കാമല്ലോ. ഈ ദിവസങ്ങളിലെ മനുഷ്യാധ്വാന ദിവസനഷ്ടം കൂടി കണക്കിലെടുക്കുമ്പോൾ നാലു മാസത്തിനു വേണ്ടി ഇതെല്ലാം ഈ കൊച്ചു സംസ്ഥാനം വഹിക്കണമോ? ഭരണാധികാരികൾ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരെ ങ്കിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ഇടപെടണം.
ബേബി പാറക്കാടൻ, പുന്നപ്ര