ദിവസേനയെന്നോണം വിമാനത്താവളങ്ങളിൽ, തന്ത്രപൂർവം ഒളിപ്പിച്ചുകൊണ്ടുവരുന്ന കിലോക്കണക്കിനു സ്വർണം പിടികൂടുന്നു, പിടിയിൽപ്പെടാതെ പലരും രക്ഷപ്പെടുകയും ചെയ്യുന്നു. പിടിയിലായവർ പിഴയടച്ചു തടിയൂരുകയാണു പതിവ്. ഇത്തരം സ്വർണം കണ്ടുകെട്ടുക, ഫൈൻ അടിക്കുക, പാസ്പോർട്ട് തടഞ്ഞുവയ്ക്കുക, ആറുമാസത്തെയെങ്കിലും ജയിൽവാസം ഉറപ്പാക്കുക എന്നിവ ചെയ്താൽ ഈ നിയമലംഘനം തടയാനാകില്ലേ?
കോടിക്കണക്കിനു രൂപയുടെ കുഴൽപ്പണവും കഞ്ചാവും ലഹരിവസ്തുക്കളും വാഹനങ്ങളിൽ ഒളിപ്പിച്ചു കടത്തുന്നു. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഇതിനുത്തരവാദികളായവർക്കു കുറഞ്ഞതു രണ്ടുവർഷം ജയിൽശിക്ഷ കൊടുക്കുകയും ചെയ്യുന്ന നിയമനിർമാണം നടത്തിക്കൂടേ? പിടിച്ചെടുക്കുന്ന വാഹനങ്ങൾ, കാലതാമസവും അനാസ്ഥയും മൂലം, തുരുമ്പെടുത്തു നശിക്കരുത്. ഒന്നിലധികം സംസ്ഥാനങ്ങൾ ഉൾപ്പെട്ട കേസുകളിൽ, അന്വേഷണത്തിൽ ഏകോപനം ആവശ്യമാണ്. അല്ലെങ്കിൽ എൻഐഎ പോലുള്ള ഒരു കേന്ദ്ര ഏജൻസി രംഗത്തുവരണം. ചില സംസ്ഥാനങ്ങളിൽ സുലഭമായി നടക്കുന്ന കഞ്ചാവുകൃഷിക്കും ലഹരിവസ്തുക്കളുടെ ഉത്പാദനത്തിനും തടയിടുകയാണ് അടിസ്ഥാനപരമായി ചെയ്യേണ്ടത്.
കൊലപാതകം, പീഡനം, സാമ്പത്തികത്തട്ടിപ്പുകൾ തുടങ്ങിയവയോട് ഇന്നുള്ള ലാഘവസമീപനം മാറ്റി കഠിനശിക്ഷ ഉറപ്പാക്കണം. ശതകോടികളുടെയും സഹസ്രകോടികളുടെയുമൊക്ക തട്ടിപ്പു നടത്തി, ആ പണം വേണ്ടപ്പെട്ടവരുടെ പേരിലേക്കു മാറ്റിയിട്ട് കോടതിയിൽ പാപ്പർഹർജി നൽകുന്ന അപഹാസ്യമായ സമ്പ്രദായം സാമാന്യബുദ്ധിയെ അപമാനിക്കലല്ലേ? കൈയിൽക്കിട്ടുന്ന എലിയെ, പൂച്ച ഒന്നു തട്ടി അല്പം ഓടാനൊക്കെ അനുവദിക്കുമെങ്കിലും താമസിയാതെതന്നെ കടിച്ചുകുടയുമല്ലോ. പക്ഷേ നമ്മുടെ ഇപ്പോഴത്തെ രീതിയിൽ, ലഘുവായ ശിക്ഷയ്ക്കു മാത്രം വിധേയരാകുന്ന പല കുറ്റവാളികളും പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു.
മനസിൽ ശിക്ഷാഭയം ഉണ്ടെങ്കിലല്ലേ ആവർത്തനം ഒഴിവാക്കാനാകൂ. ഇത്തരമൊരു സാഹചര്യം തുടർന്നുകൊണ്ടുപോകാൻ അനുവദിച്ചിട്ട്, പോലീസ് സ്റ്റേഷനുകളുടെയും കോടതികളുടെയും എണ്ണം കൂട്ടണമെന്ന ആവശ്യം ഉന്നയിക്കുകയും അതിന് അധികാരികൾ ചെവികൊടുക്കുകയും ചെയ്യുന്നതിന് എന്തു ന്യായീകരണമാണുള്ളത്? രാഷ്ട്രീയനേതാക്കന്മാർ എന്തുകൊണ്ട് ഈ വഴിക്കു ചിന്തിക്കുന്നില്ല?
സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി