ഇന്ധന വിലവർധന: സർക്കാർ നിലപാട് പ്രതിഷേധാർഹം
Wednesday, March 3, 2021 12:04 AM IST
ജനജീവിതം ദുരിതപൂർണമാക്കുന്ന ഇന്ധന വിലവർധന നിയന്ത്രിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യാതൊന്നും ചെയ്യുന്നില്ലെന്നത് തികച്ചും പ്രതിഷേധാർഹമാണ്. പരസ്പരം പഴിചാരുന്നതിനപ്പുറം നികുതി കുറച്ച് വിലവർധനയുടെ ആഘാതം കുറയ്ക്കുന്നതിന് ഇരു സർക്കാരുകളും ഉടൻ നടപടി സ്വീകരിക്കണം.
തെരഞ്ഞെടുപ്പു കാലത്ത് ഇന്ധന വിലവർധന പതിവില്ലാത്തതാണ്. ഉദാഹരണത്തിന് കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇന്ധനവില വർധന ഉണ്ടായില്ല. ഇപ്പോൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഈ വർധന തുടരുന്നതിനു കാരണം, എന്തു കൊള്ള നടത്തിയാലും വോട്ടർമാർ പ്രതികരിക്കില്ല എന്ന തെറ്റിദ്ധാരണ ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു.
2017ൽ ഇന്ധന വില ദിനംപ്രതി നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കന്പനികൾക്കു കൈമാറിയത് വിലയിടിവിന്റെ ആനുകൂല്യം ജനങ്ങൾക്കു കൈമാറാമെന്ന വാഗ്ദാനത്തോടെയായിരുന്നു. എന്നാൽ, കോവിഡ് കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞപ്പോൾ അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ രണ്ടു തവണ കേന്ദ്ര സർക്കാർ എക്സൈസ് നികുതി കൂട്ടുകയാണുണ്ടായത്. അങ്ങനെ ലോക്ക്ഡൗണ് കാലത്തെ നികുതി വരുമാന ഇടിവ് സർക്കാരും, കച്ചവടം കുറഞ്ഞതിന്റെ നഷ്ടം എണ്ണക്കന്പനികളും നികത്തി. ജനങ്ങൾക്കു മാത്രം യാതൊരു പ്രയോജനവുമുണ്ടായില്ല.
പാചകവാതകത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും അനിയന്ത്രിതമായ വില വർധന ജനജീവിതം ദുഃസഹമാക്കിത്തീർത്തിരിക്കയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതികൾ വെട്ടിച്ചുരുക്കി ജനങ്ങൾക്ക് ആശ്വാസം പകരുന്ന നടപടി ഉടൻ സ്വീകരിക്കണം. വിലവർധനയ്ക്കെതിരെ പണ്ടു വണ്ടികെട്ടി വലിച്ചവർ ഇപ്പോൾ മൗനം പാലിക്കുന്നത് വോട്ടർമാർ കാണുന്നുണ്ട്.
ജെ.ജയിംസ് മാളിയേക്കൽ, ചെറുവാണ്ടൂർ.